സ്പീക്കറുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് മാർച്ച്; സംഘർഷം
Mail This Article
തിരുവനന്തപുരം∙ സ്പീക്കർക്കെതിരായ പ്രതിപക്ഷ പ്രമേയം നിയമസഭ ചർച്ച ചെയ്യുമ്പോൾ പുറത്തു യൂത്ത് കോൺഗ്രസിന്റെ നിയമസഭാ മാർച്ച് സംഘർഷത്തിലേക്കു നീങ്ങി. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്കു നേരെ പൊലീസ് ലാത്തി വീശി. ജലപീരങ്കി പ്രയോഗിച്ചു. ഡോളർ കടത്തു കേസിൽ ആരോപണ വിധേയനായ സ്പീക്കർ പി.ശ്രീരാമകൃഷ്ണന്റെ രാജി ആവശ്യപ്പെട്ടു സമരക്കാർ അദ്ദേഹത്തിന്റെ കോലം കത്തിച്ചു.
പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നാരംഭിച്ച മാർച്ച് നിയമസഭയ്ക്കു സമീപം ബാരിക്കേഡ് കെട്ടി പൊലീസ് തടഞ്ഞു. അതു മറികടക്കാനുള്ള ശ്രമമാണു സംഘർഷത്തിൽ കലാശിച്ചത്. ആദ്യം വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. ബാരിക്കേഡ് കെട്ടിയ വടം അഴിച്ചു മാറ്റി മുന്നോട്ടു നീങ്ങാൻ പ്രവർത്തകർ ശ്രമിച്ചതോടെ സംഘർഷം കനത്തു. ബാരിക്കേഡിനു മുകളിൽ കയറി പ്രതിഷേധിച്ചവർക്കു നേരെ ജലപീരങ്കി പ്രയോഗിച്ചു. അതോടെ പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു. സംശയത്തിന്റെ നിഴലിലായ സ്പീക്കർ രാജി വച്ചു ജനങ്ങളോടു മാപ്പു പറയണമെന്നു നേതാക്കൾ ആവശ്യപ്പെട്ടു.
സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.എസ്.നുസൂർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സുധീർഷാ പാലോട്, സംസ്ഥാന ഭാരവാഹികളായ നിനോ അലക്സ്, ഷജീർ നേമം, മഹേഷ് ചന്ദ്രൻ, എസ്.പി.അരുൺ, വീണ എസ്.നായർ, ജില്ലാ ഭാരവാഹികളായ മൈക്കിൾ രാജ്, പ്രമോദ്, കിരൺ ഡേവിഡ്, വിപിൻ ലാൽ, ഹരിശങ്കർ, അജിത് എന്നിവർ നേതൃത്വം നൽകി.
English Summary: Youth congress niyamasabha march