ADVERTISEMENT

തിരുവനന്തപുരം∙ രാഹുൽ ഗാന്ധി വയനാട്ടിൽനിന്നുള്ള പാർലമെന്റ് അംഗം കൂടി ആയതിനാൽ കേരള നിയമസഭാ തിരഞ്ഞെടുപ്പിനെ ഇന്ത്യ ആകെ ഉറ്റു നോക്കുമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്. അതുകൊണ്ട് കെപിസിസിയുടെയും കേരളത്തിന്റെയും ഉത്തരവാദിത്തം വർധിച്ചു. ബിജെപിയുടെ കോൺഗ്രസ് മുക്ത ഭാരതം എന്ന ലക്ഷ്യം നിരാകരിക്കാൻ കേരളത്തിൽ എൽഡിഎഫിനെ പരാജയപ്പെടുത്തണമെന്ന് ഗെലോട്ട് പറഞ്ഞു. കേരളത്തിൽ കേന്ദ്ര നിരീക്ഷകനായി എത്തിയ ഗെലോട്ട് കെപിസിസി നേതൃയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു.

നരേന്ദ്ര മോദിയുടെ ലക്ഷ്യം സിപിഎമ്മല്ല, കോൺഗ്രസാണ്. കോൺഗ്രസിനെ തകർക്കാനുള്ള അദ്ദേഹത്തിന്റെ നീക്കങ്ങൾക്കു കേരളം മറുപടി നൽകണം. ബംഗാളിൽ സിപിഎമ്മുമായി കോൺഗ്രസ് സഹകരിക്കുന്നത് ബിജെപിയെ ഒഴിവാക്കി നിർത്താനാണ്. കോൺഗ്രസിനുള്ളിൽ തർക്കങ്ങൾ ഉണ്ടെന്നു വരുത്തിത്തീർക്കാനാണ് കേരളത്തിൽ ഒരേ സമയം ബിജെപിയും സിപിഎമ്മും ശ്രമിക്കുന്നത്. ബിജെപിയും ആർഎസ്എസും ഇന്ത്യയിൽ ജനാധിപത്യ ശക്തികളെ നശിപ്പിക്കാൻ നോക്കുന്നു. കേന്ദ്ര ഏജൻസികളെ ഇതിനായി ഉപയോഗിക്കുന്നു. കോടികൾ നൽകി എംഎൽഎമാരെ വിലയ്ക്കെടുക്കാൻ ശ്രമിക്കുന്നു. ഇന്ത്യയെ ഒരുമിച്ചു നിർത്തുന്ന മഹാശക്തി കോൺഗ്രസാണ്– ഗെലോട്ട് പറ‍ഞ്ഞു.

വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾ സ്ഥാനാർഥി നിർണയത്തിൽ മാറ്റിവയ്ക്കണമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പറഞ്ഞു. എല്ലാ നേതാക്കൾക്കും തുല്യ പ്രാധാന്യമാണുള്ളത്. എതിരാളികൾക്ക് അവസരം നൽകുന്ന പരസ്യ പ്രതികരണങ്ങൾ പൂർണമായും ഒഴിവാക്കണമെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗെലോട്ടിന്റെ പ്രസംഗം പരിഭാഷപ്പെടുത്തി.

മികച്ചതാകണം കോൺഗ്രസ് സ്ഥാനാർഥികൾ

തിരുവനന്തപുരം∙ കോൺഗ്രസിന്റെ പ്രചാരണം ശക്തവും സ്ഥാനാർഥി നിർണയം സൂക്ഷ്മവും ആകണമെന്ന് കേന്ദ്ര നേതൃത്വത്തോട് അഭ്യർഥിച്ച് ഘടകകക്ഷികൾ. തങ്ങളുടെ അവകാശ വാദങ്ങളെക്കുറിച്ചും ചില ഘടകകക്ഷികൾ സൂചനകൾ നൽകി.

അശോക് ഗെലോട്ട്, കെ.സി.വേണുഗോപാൽ, താരിഖ് അൻവർ, ലുസി‍ഞ്ഞോ ഫെലീറോ, ജി.പരമേശ്വര എന്നിവരെയാണു ഘടകകക്ഷി നേതാക്കൾ പ്രത്യേകം കണ്ടത്. സീറ്റ് വിഭജനവും സ്ഥാനാർഥി നിർണയവും സുഗമമാകണമെന്നു നേതാക്കൾ ആവശ്യപ്പെട്ടു. കൂടുതൽ സീറ്റുകളിൽ മത്സരിക്കുന്നത‌ു കോൺഗ്രസാണ് എന്നതിനാൽ ആ സ്ഥാനാർഥികളുടെ വിജയസാധ്യതയാകും മുന്നണിയുടെ വിജയം തീരുമാനിക്കുന്നത്. അതിനാൽ മറ്റു താൽപര്യങ്ങൾ മാറ്റിവച്ചു കോൺഗ്രസ് സ്ഥാനാർഥികളെ തീരുമാനിക്കണം.

എല്ലാ വിഭാഗങ്ങളെയും വിശ്വാസത്തിലെടുക്കാൻ കഴിയുന്ന പ്രചാരണം

തിരുവനന്തപുരം ∙ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ആകർഷിക്കാനും വിശ്വാസത്തിലെടുക്കാനും കഴിയുന്ന പ്രചാരണ രീതികൾ അവലംബിക്കാൻ കോൺഗ്രസ് തിരഞ്ഞെടുപ്പ് മേൽനോട്ട സമിതിയുടെ പ്രഥമ യോഗം തീരുമാനിച്ചു. യുവ തലമുറയെ ആകർഷിക്കാൻ കഴിയുന്ന നേതാവ് എന്ന നിലയിലാണ് സമിതി അംഗമായ ശശി തരൂരിന്റെ സേവനം പ്രചാരണ രംഗത്ത് കൂടുതലായി ഉപയോഗിക്കുന്നത്.

5 ജില്ലകളിൽ തരൂർ യുവാക്കളുമായി സംവദിക്കും. അതു പോലെ ജനങ്ങളെ ആവേശം കൊള്ളിക്കാൻ കഴിയുന്ന കേന്ദ്ര, സംസ്ഥാന നേതാക്കളുടെ നിര തന്നെ പാർട്ടിക്കായി രംഗത്തിറങ്ങും. രാഹുൽ ഗാന്ധി കൂടുതൽ സമയം കേരളത്തിൽ ഇനി ചെലവഴിക്കണമെന്ന് അഭ്യർഥിക്കാനും തീരുമാനിച്ചു. രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ ഉദ്ഘാടനം ഉമ്മൻ ചാണ്ടി നിർവഹിക്കണമെന്നത് യോഗത്തിന്റെ തീരുമാനമാണ്.

ഐക്യ സന്ദേശത്തിന് ഇത് അനിവാര്യമാണെന്നാണു വിലയിരുത്തൽ. യാത്രയിൽ ഉമ്മൻ ചാണ്ടിയുടെ പങ്കാളിത്തവുമുണ്ടാകും. വിവാദങ്ങളും പരസ്യ ചർച്ചകളും പൂർണമായും ഒഴിവാക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

English Summary: Kerala Should Give Reply to PM Modi, Says Ashok Gehlot

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com