3 ലക്ഷം നൽകിയാൽ 6 ലക്ഷത്തിന്റെ കള്ളനോട്ട്: നാടകീയ നീക്കം; ആറംഗ സംഘം പിടിയിൽ
Mail This Article
നെടുങ്കണ്ടം ∙ 3 ലക്ഷം രൂപയുടെ കള്ളനോട്ടുമായി എത്തിയ ആറംഗ സംഘം പിടിയിൽ. റിസർവ് ബാങ്ക് പുറത്തിറക്കിയ പുതിയ 100 രൂപ നോട്ടിന്റെ 30 കെട്ടുകളാണു പിടിച്ചെടുത്തത്. ഇടുക്കി ജില്ലാ പൊലീസിന്റെ നാർകോട്ടിക് സ്ക്വാഡും കമ്പംമെട്ട് പൊലീസും ചേർന്നു നടത്തിയ നീക്കത്തിലാണ് അന്തർ സംസ്ഥാന കള്ളനോട്ട് വിതരണ സംഘം പിടിയിലായത്.
കോയമ്പത്തൂർ സ്വദേശികളായ ചുരുളി (32), ചിന്നമന്നൂർ മഹാരാജൻ (32), കുമളി സ്വദേശി സെബാസ്റ്റ്യൻ (42), കമ്പം സ്വദേശി മണിയപ്പൻ (30), വീരപാണ്ടി സ്വദേശി പാണ്ടി ( 53), ഉത്തമപാളയം സ്വദേശി സുബയ്യൻ (53) എന്നിവരാണു പിടിയിലായത്.
തമിഴ്നാട്ടിൽ നിന്നു കള്ളനോട്ട് വിതരണം ചെയ്യാനെത്തുന്ന സംഘത്തെക്കുറിച്ചു ലഭിച്ച സൂചനയെ തുടർന്നാണ് ഓപ്പറേഷൻ ഫേക് നോട്ട് ആവിഷ്കരിച്ചത്. കള്ളനോട്ട് സംഘത്തിന്റെ ഇടനിലക്കാരനുമായി പൊലീസ് ബന്ധം സ്ഥാപിച്ചു.
3 ലക്ഷം രൂപ നൽകിയാൽ 6 ലക്ഷം രൂപയുടെ കള്ളനോട്ട് എത്തിക്കാമെന്നു സംഘം അറിയിച്ചു. 1.5 ലക്ഷം രൂപ നൽകാമെന്നു പൊലീസ് അറിയിച്ചു. പണം കൈമാറാനെത്തിയപ്പോഴാണ് ആറംഗം സംഘം വലയിലായത്. ഇവരുടെ വാഹനത്തിന്റെ മുകൾഭാഗത്തെ രഹസ്യ അറയിൽ 1 ലക്ഷം രൂപ കണ്ടെത്തി. ഇവരോടൊപ്പം എത്തിയ 2 പേർ സഞ്ചരിച്ചിരുന്ന ബൈക്കിൽ നിന്ന് 2 ലക്ഷം രൂപയും കള്ളനോട്ട് കടത്താൻ ഉപയോഗിച്ച 2 വാഹനങ്ങളും പിടിച്ചെടുത്തു.
എസ്പി ആർ. കറുപ്പുസ്വാമി, നാർകോട്ടിക് ഡിവൈഎസ്പി എ.ജി.ലാൽ, കട്ടപ്പന ഡിവൈഎസ്പി എൻ.സി.രാജ്മോഹൻ, കമ്പംമെട്ട് സിഐ ജി.സുനിൽകുമാർ, പൊലീസ് ഉദ്യോഗസ്ഥരായ ഹരിദാസ്, ഷിബു മോഹൻ, സജു രാജ്, സുനീഷ്, ബിനുമോൻ, സജികുമാർ, നിതീഷ്, വിനോദ് കുമാർ, ജോഷി, മഹേഷ്, അനൂപ്, ടോം സക്കറിയ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.