കോവിഡ് പരിശോധന ഒരു ലക്ഷമാക്കും
Mail This Article
തിരുവനന്തപുരം ∙ കോവിഡ് രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽ പ്രതിദിന പരിശോധന ഒരു ലക്ഷമാക്കാൻ മുഖ്യമന്ത്രി പങ്കെടുത്ത അവലോകന യോഗത്തിൽ തീരുമാനം. ഇതിൽ 75 % ആർടിപിസിആർ പരിശോധനയായിരിക്കും.
ആർടി പിസിആർ പരിശോധനകൾ കൂട്ടാൻ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണു നിർദേശിച്ചത്. അതുവഴിയും നിയന്ത്രണങ്ങൾ കർശനമാക്കിയും ഫെബ്രുവരി പകുതിയോടെ കേസുകൾ കാര്യമായി കുറയ്ക്കാനാണു ശ്രമിക്കുന്നതെന്നും അറിയിച്ചു.
പൊതുപരിപാടികളിൽ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നു മുഖ്യമന്ത്രി നിർദേശിച്ചു. ശാരീരിക അകലവും മാസ്‌കും നിർബന്ധമാക്കും. നിരീക്ഷണത്തിനു സെക്ടറൽ മജിസ്ട്രേട്ടുമാരുടെ എണ്ണം കൂട്ടാനും നിർദേശിച്ചു. ഇവർക്കൊപ്പം പൊലീസുമുണ്ടാകും.
മറ്റു പ്രധാന നിർദേശങ്ങൾ:
∙ വിവാഹച്ചടങ്ങുകളിൽ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം. നൂറിലേറെപ്പേർ ഒത്തുകൂടരുത്.
∙ കണ്ടെയ്ൻമെന്റ് സോണുകളിൽ കൂടുതൽ നിയന്ത്രണങ്ങൾ.
∙ അതിഥിത്തൊഴിലാളി ക്യാംപുകൾ, കശുവണ്ടി ഫാക്ടറി പോലെ തൊഴിലാളികൾ ഒന്നിച്ചിരുന്നു ജോലി ചെയ്യുന്ന കേന്ദ്രങ്ങൾ, വയോജന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ എല്ലാവർക്കും പരിശോധന.
10 കോടി
ലോകമാകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 10 കോടി പിന്നിട്ടു. ഇതിൽ 7.29 കോടി പേർ കോവിഡ് മുക്തരായി. 21.69 ലക്ഷമാണ് മരണം. 2.60 കോടി കേസുകളുമായി യുഎസ് ആണു മുന്നിൽ. രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയിൽ കോവിഡ് ബാധിച്ചത് 1.06 കോടി പേർക്ക്. ഇതിൽ 1.03 കോടി പേർ രോഗമുക്തരായി.