മാർക്ക് തിരിമറി: പഴുത് അടയ്ക്കാൻ നടപടിയില്ല; തട്ടിപ്പ് തുടരുമെന്ന് ആക്ഷേപം
Mail This Article
തിരുവനന്തപുരം∙കേരള സർവകലാശാലയിൽ മാർക്ക് തിരിമറി നടന്നിട്ടും അതിനുള്ള പഴുത് പൂർണമായി അടയ്ക്കാൻ കർശന നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം.
മാർക്ക് തിരുത്തുന്നതിനുള്ള പാസ്‌വേഡ് കൈകാര്യം ചെയ്യാൻ സെക്‌ഷൻ ഓഫിസർമാർക്ക് അധികാരം നൽകിയതാണ് ഇപ്പോഴത്തെ പ്രശ്നത്തിനു കാരണം.
എന്നാൽ പരീക്ഷാ കൺട്രോളർ വരെയുള്ള ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തത്തിലാണ് ഇതു ചെയ്യുന്നതെന്ന വിശദീകരണമാണു സർവകലാശാല നൽകുന്നത്.
മാർക്ക് തിരിമറിയിൽ ശക്തമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതർ പറയുന്നു. എന്നാൽ പാസ്‌വേഡ് കൈകാര്യം ചെയ്യുന്ന രീതിക്കു മാറ്റം വരുത്തുന്നതിനെക്കുറിച്ച് ഒന്നും പറയുന്നില്ല. ഈ സാഹചര്യത്തിൽ മാർക്ക് തട്ടിപ്പിനുള്ള സാധ്യത തുടരുമെന്നാണ് ആക്ഷേപം.
ക്രമവിരുദ്ധമായി മാർക്ക് രേഖപ്പെടുത്തിയത് പരീക്ഷാ വിഭാഗം കണ്ടെത്തിയതിനെത്തുടർന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ വൈസ് ചാൻസലർ സസ്പെൻഡ് ചെയ്തിരുന്നു.പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പഴുതടച്ച തുടരന്വേഷണം നടത്തി ഉചിത നടപടി സ്വീകരിക്കാൻ വിസിയോടു സിൻഡിക്കറ്റ് അഭ്യർഥിച്ചിട്ടുണ്ടെന്നും സർവകലാശാല അറിയിച്ചു.
മുൻപ് അനധികൃതമായി നൽകിയ മാർക്കുകൾ പിൻവലിച്ചെന്നും ബിരുദം റദ്ദ് ചെയ്യാനുള്ള തീരുമാനം ഗവർണറുടെ അംഗീകാരത്തിനു സമർപ്പിച്ചിരിക്കുകയാണെന്നും സർവകലാശാല പറയുന്നു.