ട്രഷറിയിൽ 5 ലക്ഷം നിക്ഷേപം; 2 ദിവസം കൊണ്ട് പലിശയായി കിട്ടിയത് 1.47 ലക്ഷം രൂപ!
Mail This Article
തിരുവനന്തപുരം ∙ ട്രഷറി ശാഖയിൽ 5 ലക്ഷം രൂപ നിക്ഷേപിച്ച ഇടപാടുകാരിക്കു 2 ദിവസം കൊണ്ടു പലിശയിനത്തിൽ കിട്ടിയത് 1.47 ലക്ഷം രൂപ! നിക്ഷേപക സത്യസന്ധയും മുൻ ട്രഷറി ജീവനക്കാരിയും ആയതിനാൽ ഉടൻ ശാഖയെ വിവരമറിയിച്ചു തെറ്റു തിരുത്തിച്ചു.
ട്രഷറി സോഫ്റ്റ്‌വെയറിലെ പിഴവാണെന്നു ഒരു വിഭാഗം ജീവനക്കാർ തന്നെ ആരോപിക്കുന്നുണ്ടെങ്കിലും ദിവസ കോളത്തിൽ 366 എന്നു ചേർക്കേണ്ടതിനു പകരം ആഴ്ചക്കോളത്തിൽ ചേർത്തതാണ് ഒറ്റയടിക്കു പലിശ ഉയരാൻ കാരണമെന്നാണ് ഒൗദ്യോഗിക വിശദീകരണം.
ഇത്തരം തെറ്റുകൾ ട്രഷറിയിലും ബാങ്കിലും ഒക്കെ പതിവാണെന്നും ഉടൻ തിരുത്താറുണ്ടെന്നും ട്രഷറി അധികൃതർ വ്യക്തമാക്കി.
ജനുവരി 30നാണ് ട്രഷറിയിലെ മുൻ അസിസ്റ്റന്റ് ഡയറക്ടർ കൂടിയായിരുന്ന നിക്ഷേപക 5 ലക്ഷം രൂപ എട്ടര ശതമാനം പലിശയ്ക്ക് കടയ്ക്കാവൂർ ശാഖയിൽ നിക്ഷേപിച്ചത്. ഇതുപ്രകാരം ഇവർക്ക് 2 ദിവസത്തേക്ക് 236 രൂപയാണു പലിശ ലഭിക്കേണ്ടത്. ട്രഷറി സ്ഥിര നിക്ഷേപത്തിലെ പലിശ സേവിങ്സ് അക്കൗണ്ടിലേക്കാണു മാറ്റുക. ഇത് ഓൺലൈൻ വഴി ഇടപാടുകാർക്കു പരിശോധിക്കാം.
തന്റെ അക്കൗണ്ടിലേക്ക് പലിശ ഇനത്തിൽ 1,75000 രൂപ എത്തുകയും അതിൽ 12,500 രൂപ ആദായ നികുതിയായി ഇൗടാക്കുകയും ചെയ്തതു കണ്ട ഇടപാടുകാരി ഉടൻ ട്രഷറി ശാഖയെ അറിയിക്കുകയായിരുന്നു.