ADVERTISEMENT

മൂവാറ്റുപുഴ ∙ പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പു കേസിൽ ക്രൈംബ്രാഞ്ച് റജിസ്റ്റർ ചെയ്ത ആദ്യ കേസിൽ കുറ്റപത്രം സമർപ്പിച്ചു. വിജിലൻസ് കോടതിയിലാണ് ഒരു വർഷത്തിനു ശേഷം കുറ്റപത്രം സമർപ്പിച്ചത്. പ്രളയത്തിൽ സർവതും നഷ്ടമായവർക്കു ലഭിക്കേണ്ട പണം ആസൂത്രിതമായാണു പ്രതികൾ തട്ടിയെടുത്തതെന്നു കുറ്റപത്രം വ്യക്തമാക്കുന്നു. സർക്കാർ സംവിധാനങ്ങൾ ദുരുപയോഗിച്ചാണു പ്രതികൾ ഫണ്ട് തട്ടിയെടുത്തതെന്നും കുറ്റപത്രത്തിൽ പറയുന്നുണ്ട്.

കേസ് റജിസ്റ്റർ ചെയ്തു 90 ദിവസം പിന്നിട്ടിട്ടും കുറ്റപത്രം സമർപ്പിക്കാത്തതിനാൽ പ്രതികൾക്കു സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. എന്നാൽ പ്രളയ ഫണ്ട് തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് റജിസ്റ്റർ ചെയ്ത രണ്ടാമത്തെ കേസിൽ നേരത്തെ കുറ്റപത്രം സമർപ്പിച്ചിരുന്നു. കാക്കനാട് മാവേലിപുരം വൈഷ്ണവത്തിൽ വിഷ്ണു പ്രസാദ്, കാക്കനാട് മാധവത്തിൽ ബി. മഹേഷ്, സിപിഎം മുൻ ലോക്കൽ കമ്മിറ്റി അംഗം കാക്കനാട് പടമുകൾ മറയക്കളത്ത് എം.എം. അൻവർ, അൻവറിന്റെ ഭാര്യയും അയ്യനാട് സർവീസ് സഹകരണ ബാങ്ക് മുൻ ഭരണസമിതി അംഗവുമായ കൗലത്ത്, രണ്ടാം പ്രതി മഹേഷിന്റെ ഭാര്യ നീതു, സിപിഎം തൃക്കാക്കര ഇൗസ്റ്റ് മുൻ ലോക്കൽ കമ്മിറ്റി അംഗം നിഥിൻ, ഭാര്യ ഷിന്റു എന്നിവർക്കെതിരെയാണ് കുറ്റപത്രം.

പണംതട്ടൽ, വഞ്ചന, ഗൂഢാലോചന വകുപ്പുകളാണു ക്രൈംബ്രാഞ്ച് ചുമത്തിയിരിക്കുന്നത്. 27.73 ലക്ഷം രൂപയുടെ തട്ടിപ്പാണു നടന്നത്. 10.58 ലക്ഷം രൂപ കണ്ടെത്തി. 172 സാക്ഷികളുടെ പട്ടികയും 1267 പേജുള്ള കുറ്റപത്രത്തിനൊപ്പം സമർപ്പിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com