റവന്യു വകുപ്പ് പണം നൽകുന്നില്ല; തദ്ദേശ സ്ഥാപനങ്ങൾ പ്രതിസന്ധിയിൽ
Mail This Article
കോട്ടയം ∙ തദ്ദേശ തിരഞ്ഞെടുപ്പ് നടത്തിയതിനു ചെലവായ തുക നൽകാതെ ബ്ലോക്കുകളെയും പഞ്ചായത്തുകളെയും വട്ടം ചുറ്റിക്കുന്നു. റവന്യു വകുപ്പിന് എതിരെയാണ് തദ്ദേശ സ്ഥാപനങ്ങളുടെ പരാതി. ശരാശരി 10 ലക്ഷത്തിനും 20 ലക്ഷത്തിനും ഇടയിലുള്ള തുകയാണ് പല ബ്ലോക്കുകൾക്കും ലഭിക്കാനുള്ളത്.
തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കു ചെലവായ തുക എത്രയെന്ന് ജനുവരി 31നു മുൻപ് അറിയിക്കണമെന്നു സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷൻ റവന്യു വകുപ്പിനു നിർദേശം നൽകിയിരുന്നു. കോട്ടയം ജില്ലയിൽ 11 ബ്ലോക്കുകളും 4 മുനിസിപ്പാലിറ്റികളും 80 പഞ്ചായത്തുകളും ചെയ്ത ജോലിക്കുള്ള തുകയ്ക്കു ബില്ലുകൾ നൽകിക്കഴിഞ്ഞു. കമ്മിഷൻ നൽകുന്ന തുക ആയതിനാൽ ഫണ്ടിനു ക്ഷാമമില്ല. എന്നാൽ പല ജില്ലകളിലും റവന്യു വകുപ്പ് യഥാസമയം ഇക്കാര്യം അറിയിച്ചിട്ടില്ല. ഇതാണ് പ്രശ്നം ഗുരുതരമാക്കുന്നത്.
അതത് ബിഡിഒമാരും പഞ്ചായത്ത്, മുനിസിപ്പൽ സെക്രട്ടറിമാരുമാണ് തിരഞ്ഞെടുപ്പിനു വേണ്ട അടിസ്ഥാനസൗകര്യം ഒരുക്കുന്ന ജോലി നടത്തിയത്. ഇവരെ വിശ്വസിച്ച് വിവിധ ജോലികൾ ചെയ്തവരാണു വെട്ടിലായത്.
തിരഞ്ഞെടുപ്പു കഴിഞ്ഞ് 2 മാസം പിന്നിട്ടു. അടുത്ത സാമ്പത്തിക വർഷത്തിലേക്ക് നീണ്ടാലോ നിയമസഭാ തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചാലോ ഈ തുക കിട്ടുന്നത് തടസ്സപ്പെടും.