രണ്ടാംവട്ടവും പിന്തുണച്ച് എസ്ഡിപിഐ; വീണ്ടും രാജിവച്ച് സിപിഎം പഞ്ചായത്ത് പ്രസിഡന്റ്
Mail This Article
കുളത്തൂർ (പത്തനംതിട്ട) ∙ കോട്ടാങ്ങൽ പഞ്ചായത്തിൽ രണ്ടാം തവണ നടത്തിയ വോട്ടെടുപ്പിലും സിപിഎം അംഗം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടെങ്കിലും എസ്‍ഡിപിഐ പിന്തുണച്ചതിന്റെ പേരിൽ രാജിവച്ചു. സിപിഎം അംഗം ബിനു ജോസഫാണ് രണ്ടാം തവണയും പ്രസിഡന്റായ ഉടൻതന്നെ സ്ഥാനം രാജിവച്ചത്. വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട സിപിഎം അംഗം ജമീല ബീവിയും സ്ഥാനം ഉപേക്ഷിച്ചു. ഡിസംബർ 30നു നടന്ന ആദ്യ തിരഞ്ഞെടുപ്പിലും ഇതേ കാരണത്താൽ ഇവർ രാജിവച്ചിരുന്നു. ഇതേത്തുടർന്നാണ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പുകൾ ഇന്നലെ നടത്താൻ തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനിച്ചത്.
എൽഡിഎഫ് 5, എൻഡിഎ 5, യുഡിഎഫ് 2, എസ്ഡിപിഐ 1 എന്നിങ്ങനെയാണ് കക്ഷിനില. ബിനുവിന് ആറും എതിർ സ്ഥാനാർഥി ബിജെപിയുടെ ദീപ്തി ദാമോദരന് അഞ്ചും വോട്ടുകൾ ലഭിച്ചു. വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ജമീലയ്ക്ക് ആറും ബിജെപിയിലെ സി.ആർ.വിജയമ്മയ്ക്ക് അഞ്ചും വോട്ടു ലഭിച്ചു. രണ്ടു തവണയും യുഡിഎഫ് അംഗങ്ങൾ തിരഞ്ഞെടുപ്പിൽനിന്നു വിട്ടുനിന്നു. എസ്ഡിപിഐയുടെ പിന്തുണ തങ്ങൾക്ക് ലഭിച്ചതിൽ പ്രതിഷേധിച്ചാണ് സിപിഎമ്മിന്റെ വിജയിച്ച രണ്ടു സ്ഥാനാർഥികൾ രാജിവച്ചത്. മല്ലപ്പള്ളി സബ് റജിസ്ട്രാർ കെ. ജഗദീഷ് കുമാർ ആയിരുന്നു വരണാധികാരി.
English Summary: Cautious CPM says no to SDPI in kottangal panchayath