സ്ഥിരപ്പെടുത്തൽ പരിഗണിക്കാതെ കേരള സിൻഡിക്കറ്റ് യോഗം
Mail This Article
തിരുവനന്തപുരം ∙ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് ഉൾപ്പെടെയുള്ള വിവാദ വിഷയങ്ങൾ കേരള സർവകലാശാലാ സിൻഡിക്കറ്റ് യോഗം പരിഗണിച്ചില്ല. സർവകലാശാലാ ചട്ടങ്ങളും സുപ്രീം കോടതി വിധിയും മറി കടന്നു കോളജ് അധ്യാപക നിയമനം അംഗീകരിക്കാനുള്ള മന്ത്രി കെ.ടി.ജലീലിന്റെ ശുപാർശയുടെ കാര്യത്തിലും തീരുമാനമെടുത്തില്ല.
ലൈബ്രറി അസിസ്റ്റന്റ്, ഡ്രൈവർ, ബൈൻഡർ, സെക്യൂരിറ്റി ഓഫിസർ, കംപ്യൂട്ടർ പ്രോഗ്രാമർ തസ്തികകളിൽ ജോലി ചെയ്യുന്ന 65 താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കമാണ് മാറ്റിവച്ചത്. വിവാദമാകുമെന്ന ആശങ്ക മൂലം ഇതു സംബന്ധിച്ച പരിശോധനാ സമിതി റിപ്പോർട്ട് യോഗം പരിഗണിച്ചില്ല.
ചട്ടങ്ങളും കോടതി വിധിയും മറികടന്നു കോളജ് അധ്യാപക നിയമനം അംഗീകരിക്കണമെന്ന മന്ത്രി കെ.ടി.ജലീലിന്റെ നിർദേശം സംബന്ധിച്ച് എൽഡിഎഫ് സിൻഡിക്കറ്റ് അംഗങ്ങൾക്കിടയിൽ രൂക്ഷമായ അഭിപ്രായ ഭിന്നതയുള്ള സാഹചര്യത്തിലാണ് ഈ വിഷയവും ചർച്ച ചെയ്യാതിരുന്നത്. മന്ത്രിയുടെ നടപടി തടയണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റി, ചാൻസലർ കൂടിയായ ഗവർണർക്കു പരാതി നൽകിയിരുന്നു.
English Summary: Kerala University syndicate meeting did not consider confirmation