ADVERTISEMENT

തിരുവനന്തപുരം ∙ വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിനു പിന്നിൽ രാഷ്ട്രീയ വൈരാ‍ഗ്യമെന്ന പൊലീസിന്റെ കുറ്റപത്രം തള്ളി ഫൊറൻസിക് റിപ്പോർട്ട്. രണ്ടു സംഘങ്ങൾ തമ്മിലുള്ള കുടിപ്പക‍യാണു കൊലപാതകത്തിൽ കലാശിച്ചതെന്നും രാഷ്ട്രീയ ഗൂഢാലോചനയ്ക്കു തെളിവില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

രാഷ്ട്രീയ പാർട്ടിക‍ൾ, നേതാക്കൾ എന്നിവരെ‍ക്കുറിച്ചൊന്നും പ്രതിപ്പട്ടികയിലുള്ള‍വരുടെയും കൊല്ലപ്പെട്ടവരുടെ‍യും ഫോൺ സംഭാഷണ‍ങ്ങളിൽ പരാമർശിച്ചിട്ടില്ല. ഇവരുടെ മൊബൈൽ ഫോണുകളും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചതിൽ നിന്നാണു രാഷ്ട്രീയ കൊലപാതകമല്ലെന്ന നിഗമനത്തി‍ൽ എത്തിയതെന്നും നെടുമങ്ങാട് ഒന്നാം ക്ലാസ് മജി‍സ്ട്രേട്ട് കോടതിയിൽ സമർപ്പിച്ച ഫൊറൻസിക് സയൻസ് ലാബ് റിപ്പോർട്ടിൽ പറയുന്നു.

ബൈക്കിൽ പോവുകയായിരുന്ന ഡിവൈഎഫ്ഐ പ്രവർത്തകരായ ഹഖ് മുഹമ്മദ് (27), മിഥിലാജ് (31) എന്നിവർ കഴിഞ്ഞ ഓഗസ്റ്റ് 30ന് രാത്രി‍യിൽ പുല്ലമ്പാ‍റ പഞ്ചായത്തിലെ തേ‍മ്പാമൂട് കവലയിലാണു വെട്ടും കുത്തുമേറ്റു കൊല്ലപ്പെട്ടത്. കോൺഗ്രസിന്റെ ഉന്നത നേതാക്കൾ ഉൾപ്പെട്ട രാഷ്ട്രീയ ഗൂഢാലോചന ആരോപിച്ച സിപിഎം ഗൗരവത്തോ‍ടെയാണ് സംഭവം ചർച്ചാവിഷയമാക്കിയത്. സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണനും 13 മന്ത്രിമാരും കൊല്ലപ്പെട്ടവരുടെ വീട് സന്ദർശിച്ചു. ഓരോ കുടുംബത്തിനും 49,25,100 രൂപ വീതം സമാഹരിച്ചു നൽകി. സിപിഎം നേതൃത്വത്തിൽ സംസ്ഥാനവ്യാപകമായി കരിദിനാചരണവും പ്രതിഷേധ പരിപാടികളും സംഘടിപ്പിച്ചു. സത്യം പുറത്തു വരാൻ സിബിഐ അന്വേഷണം വേണമെന്ന് അടൂർ പ്രകാശ് എംപി ആവശ്യപ്പെട്ടപ്പോൾ കേരള പൊലീസ് തന്നെ കേസ് തെളിയിക്കു‍മെന്നായിരുന്നു കോടിയേരിയുടെ പ്രതികരണം.

നീളുന്ന വിചാരണ

 ∙ വനിത ഉൾപ്പെടെ 9 പേരെ പ്രതികളാക്കിയാണു വെഞ്ഞാറമൂട് പൊലീസ് നെടുമങ്ങാട് കോടതിയിൽ കുറ്റപത്രം നൽകിയത്. പ്രതികൾ കോൺഗ്രസ് പ്രവർത്തകരാണെന്നും കുറ്റപത്രത്തിൽ പറഞ്ഞിരുന്നു. സജീവ്, സനൽ, ഉണ്ണി, അൻസർ എന്നിവരാണു മുഖ്യപ്രതികൾ. വനിതയ്ക്കു മാത്രമാണു കോടതി ജാമ്യം അനുവദിച്ചത്. മറ്റുള്ളവർ റിമാൻഡിലാണ്. കേസിൽ വിചാരണ തുടങ്ങിയിട്ടില്ല. കൊലപാതകം, ഗൂ‍ഢാലോചന ഉൾപ്പെടെ 11 വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. 

ഡിവൈഎഫ്ഐ പ്രവർത്തകനായ ഫൈസലും പ്രതികളിൽ ചിലരു‍മായി വാ‍ക്കേറ്റമുണ്ടായിരുന്നു. തുടർന്നുണ്ടായ സംഭവവികാ‍സങ്ങളും പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ കലാശക്കൊട്ട് ദിവസം നടന്ന സംഘർ‍ഷവുമാണു കൊലപാതകത്തിൽ കലാശിച്ച‍തെന്നാണു പൊലീസിന്റെ നിഗമനം.

കൊല്ലപ്പെട്ടത് കൊലപ്പെടുത്താൻ എത്തിയവർ

ഫൊറൻസിക് റിപ്പോർട്ടിലെ പരാമർശങ്ങൾ:

∙ കൊല നടത്താൻ എത്തിയവരാണു കൊലപാതകത്തിനിരയായത്. കൃത്യം നടത്താനായി ഇവർ ഗൂ‍‍ഢാലോചന നടത്തി.

∙ എതിർസംഘത്തിലെ ചിലരെ അപാ‍യപ്പെടുത്തുക എന്നതായിരുന്നു ലക്ഷ്യം.

∙ മുഖംമൂടി ധരിച്ച്, ശരീരം മുഴുവൻ മൂടിപ്പൊ‍തിഞ്ഞാണ് കൊ‍ല്ലപ്പെട്ടവർ ഉൾപ്പെട്ട അക്രമിസംഘം സ്ഥലത്തെത്തിയത്.

∙ 2 സംഘത്തിന്റെ കൈവശവും മാരകായുധങ്ങൾ ഉണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com