ADVERTISEMENT

തിരുവനന്തപുരം∙  സെക്രട്ടേറിയറ്റിനു മുന്നിൽ നിരാഹാരം അനുഷ്ഠിച്ച എംഎൽഎമാരായ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലിനേയും വൈസ് പ്രസിഡന്റ് കെ.എസ്.ശബരീനാഥനേയും ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് ആശുപത്രിയിലേക്കു മാറ്റി. പകരം വൈസ് പ്രസിഡന്റുമാരായ എൻ.എസ്.നുസൂർ, റിജിൽ മാക്കുറ്റി, റിയാസ് മുക്കോളി എന്നിവർ നിരാഹാരം ആരംഭിച്ചു.

തൊഴിൽസമരം ചെയ്യുന്ന ഉദ്യോഗാർഥികൾക്കു പിന്തുണ പ്രഖ്യാപിച്ച് ആരംഭിച്ച നിരാഹാരം 9 ദിവസമായതോടെ ഇരുവരും അവശരായിരുന്നു. ഇന്നലെ രാവിലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും സമരപ്പന്തലിലെത്തി  നിരാഹാരം അവസാനിപ്പിക്കാൻ  നിർദേശിച്ചു.

എന്നാൽ ചർച്ചയിൽ സർക്കാർ ഉദ്യോഗാർഥികൾക്ക് നൽകിയ ഉറപ്പ് പാലിക്കുമോ എന്ന് നോക്കിയിട്ട് തീരുമാനം എടുക്കാമെന്ന് ഇരുവരും വ്യക്തമാക്കി. പിന്നീട് സ്വകാര്യ ആശുപത്രിയിൽ നിന്നുള്ള ഡോക്ടർമാർ എത്തി പരിശോധന നടത്തി. ഇരുവരുടെയും രക്തസമ്മർദത്തിലെ  വ്യതിയാനത്തിനൊപ്പം  രക്തത്തിലെ പഞ്ചസാരയുടെ  അളവും അപകടകരമായ നിലയിൽ‌ താഴ്ന്നതായി വ്യക്തമായി. വൃക്കയിൽ കല്ലിന് ചികിത്സയിലുള്ള ഷാഫി നിരാഹാരം തുടരുന്നത് പ്രശ്നമാണെന്നും ഡോക്ടർമാർ അറിയിച്ചു. 

വൈകുന്നേരം വരെയും  സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉദ്യോഗാർഥികൾക്ക് അനുകൂലമായ തീരുമാനം ഇല്ലാതെ വന്നതോടെ  രമേശും  ഉമ്മൻചാണ്ടിയും  കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും യുഡിഎഫ് കൺവീനർ എം.എം.ഹസനും ഉൾപ്പെടെ മുതിർന്ന നേതാക്കളെല്ലാം വീണ്ടും സമരപ്പന്തലിലെത്തി. 

അഞ്ചരയോടെയാണ്  ഇരുവരെയും ആശുപത്രിയിലേക്കു മാറ്റിയത്. രണ്ട് എംഎൽഎമാർ ഇത്രയും ദിവസം നിരാഹാരം കിടന്നിട്ടും സ്പീക്കറോ പാർലമെന്ററി കാര്യ മന്ത്രിയോ ഫോണിൽ പോലും വിവരം തിരക്കിയില്ലെന്നും ഒരു സർക്കാർ ഡോക്ടർ പോലും പരിശോധനയ്ക്കു വന്നില്ലെന്നും  രമേശ് കുറ്റപ്പെടുത്തി. 

ഉദ്യോഗാർഥികളുടെ നീതിക്കു വേണ്ടി സമര രംഗത്തേക്ക് ഉടൻ ശക്തമായി മടങ്ങിയെത്തുമെന്നു ഷാഫിയും ശബരീനാഥനും വ്യക്തമാക്കി. കെ.സുധാകരൻ, പി.കെ.കുഞ്ഞാലിക്കുട്ടി, മാണി സി.കാപ്പൻ തുടങ്ങിയ നേതാക്കളും സമരപ്പന്തലിലെത്തി.

English Summary : Backdoor Appointments: Congress Hunger Strike updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com