ജെഎസ്എസിൽ മുന്നണി വിടലും പുറത്താക്കലും
Mail This Article
ആലപ്പുഴ ∙ എൽഡിഎഫുമായുള്ള സഹകരണം അവസാനിപ്പിക്കാൻ ജെഎസ്എസ് സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു; പിന്നാലെ ജനറൽ സെക്രട്ടറി എ.എൻ.രാജൻബാബുവിനെ കെ.ആർ.ഗൗരിയമ്മ പുറത്താക്കി.
ഇന്നലെ ജനറൽ സെക്രട്ടറി രാജൻ ബാബുവിന്റെ നേതൃത്വത്തിൽ ചേർന്ന അടിയന്തര സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് എൽഡിഎഫുമായുള്ള സഹകരണം അവസാനിപ്പിക്കാൻ തീരുമാനിച്ചത്. സംസ്ഥാന കമ്മിറ്റിയിലെ ഭൂരിപക്ഷം അംഗങ്ങളും മുന്നണി വിടണമെന്ന രാജൻ ബാബുവിന്റെ അഭിപ്രായത്തോടു യോജിച്ചെങ്കിലും ഗൗരിയമ്മയുടെ ബന്ധുവും ജെഎസ്എസ് സംസ്ഥാന ൈവസ് പ്രസിഡന്റുമായ പി.സി.ബീനാകുമാരി ഉൾപ്പെടെ ഏതാനും പേർ വിയോജിപ്പ് അറിയിച്ചു.
എൽഡിഎഫിന്റെ തീരുമാനത്തിനായി കാത്തിരിക്കണമെന്നായിരുന്നു ഇവരുടെ അഭിപ്രായം. ഭൂരിപക്ഷത്തിന്റെ അഭിപ്രായം മാനിച്ച് മുന്നണി വിടാൻ തീരുമാനിക്കുകയായിരുന്നു. തന്നെ അറിയിക്കാതെയെടുത്ത തീരുമാനം അറിഞ്ഞ ഗൗരിയമ്മ രാജൻബാബുവിനെ പാർട്ടി വിരുദ്ധ പ്രവർത്തനം ആരോപിച്ച് ജെഎസ്എസിൽ നിന്ന് പുറത്താക്കി.
English Summary: JSS State Committee Meeting