ADVERTISEMENT

മാന്നാർ (ആലപ്പുഴ) ∙ വിദേശത്തു നിന്നു മടങ്ങിയെത്തിയ യുവതിയെ ഒരു സംഘം വീട് ആക്രമിച്ചു തട്ടിക്കൊണ്ടുപോയി; അന്വേഷണം നടത്തുന്നതിനിടെ 200 കിലോമീറ്റർ അകലെ പാലക്കാട് വടക്കഞ്ചേരിക്കു സമീപം ഉപേക്ഷിച്ച് അക്രമിസംഘം മുങ്ങി. സ്വർണക്കടത്തുമായി ബന്ധപ്പെട്ടാണ് ആക്രമണവും തട്ടിക്കൊണ്ടുപോകലുമെന്നാണ് വിവരം. പ്രതികളെക്കുറിച്ചു പൊലീസിനു വിവരം ലഭിച്ചു.

മാന്നാർ കുരട്ടിക്കാട് കോട്ടുവിളയിൽ വിസ്മയ വിലാസത്തിൽ ബിനോയിയുടെ ഭാര്യ ബിന്ദുവിനെയാണ് (39) ഇന്നലെ പുലർച്ചെ ഒന്നേ മുക്കാലോടെ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയത്. 

പൊലീസ് പറയുന്നത്: നേരത്തെ ഖത്തറിൽ ജോലി ചെയ്തിരുന്ന ബിന്ദു നാട്ടിലെത്തിയ ശേഷം ജോലി തേടി 40 ദിവസം മുൻപ് സന്ദർശക വീസയിൽ ദുബായിലേക്കു പോയി. കഴിഞ്ഞ 19 നാണ് മടങ്ങിയെത്തിയത്. ഇതിനിടയിൽ ബിന്ദുവിനെ അന്വേഷിച്ച് ചിലർ പലവട്ടം കുരട്ടിക്കാട്ടെ വീട്ടിലെത്തി. 20 ന് രാജേഷ് എന്നയാൾ  വീട്ടിലെത്തി സ്വർണം ആവശ്യപ്പെട്ടു. തന്റെ കയ്യിൽ ആരും സ്വർണം തന്നുവിട്ടിട്ടില്ലെന്നു ബിന്ദു പറഞ്ഞതോടെ ആളു മാറിപ്പോയതാണെന്നു പറഞ്ഞു രാജേഷ് മടങ്ങി. പിന്നെയും ചിലർ സ്വർണം ആവശ്യപ്പെട്ട് ഇവിടെയെത്തി.

Police-JPG
ആലപ്പുഴ മാന്നാറിലെ വീട്ടിൽനിന്നു അക്രമിസംഘം തട്ടിക്കൊണ്ടുപോയ ബിന്ദുവിന്റെ ഭർത്താവ് ബിനോയി വീടിനു മുന്നിൽ. ചിത്രം: മനോരമ

ഇന്നലെ പുലർച്ചെ ഒന്നരയോടെയാണ് പതിനഞ്ചോളം പേർ ഉൾപ്പെടുന്ന സംഘം വീടു വളഞ്ഞത്. അവർ ആവശ്യപ്പെട്ടെങ്കിലും കതകു തുറക്കാത്തതിനാൽ മാരകായുധങ്ങളുപയോഗിച്ച് മുൻവാതിൽ തകർത്ത് അകത്തു കയറി. മുറിയിൽ കയറി കതകടച്ച് പൊലീസിനെ വിളിക്കുകയായിരുന്ന ബിന്ദുവിനെ കതകു പൊളിച്ചു കയറിയാണ് സംഘം തട്ടിക്കൊണ്ടുപോയത്. സംഘത്തിന്റെ ആക്രമണത്തിൽ ബിന്ദുവിന്റെ അമ്മ ജഗദമ്മയ്ക്ക്  പരുക്കേറ്റു. ഈ സമയത്ത് ബിന്ദുവിന്റെ ഭർത്താവും സഹോദരനും ഉൾപ്പെടെ 9 പേർ വീട്ടിലുണ്ടായിരുന്നെങ്കിലും എതിർക്കാനായില്ല. ബിന്ദുവിന്റെ മൊബൈൽ ഫോൺ സംഘം എറിഞ്ഞു പൊട്ടിച്ച ശേഷം എടുത്തു കൊണ്ടു പോയി. അക്രമം നടന്ന് അരമണിക്കൂറിനു ശേഷമാണ് പൊലീസ് വീട്ടിലെത്തിയത്.

ഇന്നലെ ഉച്ചയോടെയാണ് തട്ടിക്കൊണ്ടുപോയ സംഘം ബിന്ദുവ‍ിനെ പാലക്കാട് വടക്കഞ്ചേരിക്കു സമീപം മുടപ്പല്ലൂരിൽ വഴിയിലുപേക്ഷിച്ചു കടന്നത്. 1000 രൂപയും ബിന്ദുവിനു നൽകിയിരുന്നു. അവശനിലയിലായ ബിന്ദു ഓട്ടോറിക്ഷ വിളിച്ച് വടക്കഞ്ചേരി സ്‌റ്റേഷനിൽ എത്തി വിവരം അറിയിച്ചു. 

സ്റ്റേഷനിൽ വച്ച് ബോധരഹിതയായ യുവതിയെ ആലത്തൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. തുടർന്ന് ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം മാന്നാറിലേക്കു കൊണ്ടുപോയി. ബിന്ദുവിനെ ഇന്നലെ രാത്രി ഏഴോടെ മാന്നാർ പൊലീസ് സ്റ്റേഷനിൽ എത്തിച്ച് മൊഴിയെടുത്തു. കോഴിക്കോട് കൊടുവള്ളി കേന്ദ്രീകരിച്ചുള്ള സംഘമാണ് അക്രമത്തിനു പിന്നിലെന്നാണു വീട്ടുകാരുടെ പരാതി. ശാസ്ത്രീയ പരിശോധനാ വിദഗ്ധരും പൊലീസ് നായയും സ്ഥലത്തെത്തി പരിശോധന നടത്തി. 

വാഹനത്തിൽ 4 പേർ; ആവശ്യം പണം

∙ തന്നെ തട്ടിക്കൊണ്ടുപോയ വാഹനത്തിൽ 4 പേരാണ് ഉണ്ടായിരുന്നതെന്ന് ബിന്ദു പാലക്കാട്ട് മാധ്യമപ്രവർത്തകരോടു പറഞ്ഞു. ഇവർ പണം ആവശ്യപ്പെട്ടിരുന്നെന്നും ബിന്ദു പറഞ്ഞു.

English Summary: Kidnapped woman found in Vadakkencherry 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com