ADVERTISEMENT

കൊച്ചി ∙ ജോസ് കെ. മാണിയുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പിനു കേരള കോൺഗ്രസ് (എം) എന്ന പേരും രണ്ടില ചിഹ്നവും ഉപയോഗിക്കാൻ അനുമതി നൽകിയ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചും ശരിവച്ചു. കമ്മിഷന്റെ 2020 ഓഗസ്റ്റ് 30ലെ ഉത്തരവു സിംഗിൾ ജഡ്ജി ശരിവച്ചതിനെതിരെ പി.ജെ ജോസഫും ജോസഫ് വിഭാഗത്തിലെ പി. സി. കുര്യാക്കോസും നൽകിയ അപ്പീലുകൾ ചീഫ് ജസ്റ്റിസുൾപ്പെട്ട ഡിവിഷൻ ബെഞ്ച് തള്ളി. വസ്തുതകളും സാഹചര്യങ്ങളും പരിശോധിച്ചും ഇരുവിഭാഗങ്ങളുടെയും വാദം കേട്ടും പാർട്ടിയുടെയും ചിഹ്നത്തിന്റെയും കാര്യത്തിൽ തീരുമാനമെടുക്കാൻ കമ്മിഷന് അധികാരമുണ്ടെന്നു കോടതി വ്യക്തമാക്കി.

രാഷ്ട്രീയ മുന്നേറ്റത്തിന് കരുത്ത് പകരും: ജോസ് കെ.മാണി

കോട്ടയം∙ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധി കേരള കോൺഗ്രസിന്റെ (എം) രാഷ്ട്രീയ മുന്നേറ്റത്തിന് കരുത്തു പകരുന്നതാണെന്ന് ചെയർമാൻ ജോസ് കെ. മാണി. ദേശീയ തിരഞ്ഞെടുപ്പ് കമ്മിഷൻ പേരും രണ്ടില ചിഹ്നവും സംബന്ധിച്ചു പുറപ്പെടുവിച്ച വിധി അംഗീകരിക്കാതെ തദ്ദേശ തിരഞ്ഞെടുപ്പു സമയത്ത് കൂടുതൽ നിയമക്കുരുക്കുകൾ സൃഷ്ടിക്കാനാണ് ജോസഫ് വിഭാഗം ശ്രമിച്ചത്. ജോസഫ് വിഭാഗത്തിന്റെ സമ്പൂർണ രാഷ്ട്രീയ പതനത്തിന് ഈ വിധി വഴിതെളിക്കുമെന്നും ജോസ് കെ.മാണി പറഞ്ഞു.

അപ്പീൽ പരിഗണനയിലെന്ന് പി.ജെ. ജോസഫ്

തൊടുപുഴ ∙ ഹൈക്കോടതി ‍ഡിവിഷൻ ബെഞ്ച് വിധിക്കെതിരെ സുപ്രീം കോടതിയിൽ അപ്പീൽ നൽകുന്ന കാര്യം പരിഗണനയിലെന്ന് പി.ജെ.ജോസഫ് എംഎൽഎ. ഇക്കാര്യം പാർട്ടിയുടെ ഉന്നതാധികാര സമിതിയിൽ ചർച്ച ചെയ്ത ശേഷം മാത്രമേ തീരുമാനിക്കൂ. 

മുതിർന്ന അഭിഭാഷകരുമായി ചർച്ചചെയ്ത ശേഷം മാത്രം അപ്പീൽ നൽകിയാൽ മതി എന്നാണ് പാർട്ടി തീരുമാനം. രണ്ടു ദിവസത്തിനുള്ളിൽ വിധി മറികടക്കാനുള്ള നീക്കം നടത്തുമെന്നും ജോസഫ് പറഞ്ഞു. പാർട്ടിയും ചിഹ്നവും കിട്ടിയ ജോസ് വിഭാഗം വിപ്പ് ലംഘനത്തിന് സ്പീക്കർക്കു നൽകിയ പരാതിയിൽ നടപടി ഉണ്ടാകുമെന്ന പ്രചാരണത്തിൽ കഴമ്പില്ലെന്നും ജോസഫ് പറഞ്ഞു.

English Summary: Kerala High Court upholds EC order awarding 'two-leaves' symbol to Jose K Mani faction

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com