ADVERTISEMENT

തിരുവനന്തപുരം∙ നടക്കാൻ പോകുന്നത് ഒപ്പത്തിനൊപ്പമുള്ള പോരാട്ടമാണെന്നു വിളിച്ചോതി യുഡിഎഫിന്റെ രാഷ്ട്രീയ പ്രചാരണ ജാഥയ്ക്ക് ഇന്നു തലസ്ഥാനത്ത് കൊടിയിറക്കം. തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടിയിൽനിന്നുള്ള ഉയിർത്തെഴുന്നേൽപ്പായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ‘ഐശ്വര്യ കേരള യാത്ര’ മാറി എന്നാണ് യുഡിഎഫ് വിലയിരുത്തൽ. ശംഖുമുഖത്തു രാഹുൽ ഗാന്ധി ഇന്ന് ഉദ്ഘാടനം ചെയ്യുന്ന സമാപന സമ്മേളനത്തോടെ യുഡിഎഫ് തിരഞ്ഞെടുപ്പു പ്രചാരണത്തിനും തുടക്കമാവും.

അപശബ്ദങ്ങൾ ഒന്നുമില്ലാതെ ജാഥ പൂർത്തിയാക്കാൻ കഴി‍ഞ്ഞതാണു മുഖ്യ നേട്ടങ്ങളിലൊന്നായി സംഘാടകർ എടുത്തു കാട്ടുന്നത്. ‘‘ജാഥയിൽ ഞങ്ങളുടെ പ്രതീക്ഷകൾക്ക് അപ്പുറമായി ആളുകൾ ഒഴുകിയെത്തുന്ന കാഴ്ചയാണുണ്ടായത്. യുഡിഎഫ് കേരളത്തിൽ തിരിച്ചു വരണമെന്ന ജനങ്ങളുടെ ആഗ്രഹമാണ് ഉടനീളം ദൃശ്യമായത്’’– പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ‘മനോരമ’യോടു പറഞ്ഞു.

നിയമസഭാ സമ്മേളനം കൂടി നടക്കുകയായിരുന്നതിനാൽ ജാഥയുടെ തയാറെടുപ്പിനു ലഭിച്ചതു വളരെ കുറച്ചു ദിവസം മാത്രമായിരുന്നെന്നു കോ–ഓർഡിനേറ്റർ വി.ഡി.സതീശൻ പറയുന്നു. എന്നാൽ വടക്കൻ ജില്ലകളിൽ മുസ്‍ലിം ലീഗിന്റെ കൂടി പിന്തുണ വൻ ആവേശം സൃഷ്ടിച്ചതോടെ കഥ മാറി. ചെറുതും വലുതുമായ ഘടകകക്ഷികൾ അവരുടെ പങ്ക് പരമാവധി ഭംഗിയാക്കാൻ ശ്രമിച്ചു. അതു വഴി തദ്ദേശ ഫലം സൃഷ്ടിച്ച മങ്ങൽ 23 ദിവസം കൊണ്ടു പ്രതീക്ഷയ്ക്കു വഴിമാറി.

കോവിഡ് പ്രോട്ടോക്കോൾ പാലിക്കപ്പെട്ടില്ല എന്ന വിമർശനത്തിന് വഴി വച്ചുവെങ്കിലും നേതൃത്വം ഗൗനിച്ചില്ല. ജില്ലകളെ ബാധിക്കുന്ന പ്രാദേശിക പ്രശ്നങ്ങളും ഉയർത്തി. എല്ലായിടത്തും പ്രമുഖ വ്യക്തികളുമായുള്ള കൂടിക്കാഴ്ചകളുണ്ടായി. തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലേക്ക് അവരുടെയും വിവിധ സാമൂഹിക വിഭാഗങ്ങളുടെയും അഭിപ്രായങ്ങൾ സ്വീകരിച്ചു.

പാലാ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിനെതിരെ അട്ടിമറി വിജയം നേടിയ മാണി സി.കാപ്പൻ അതേ പാലായിലെ സ്വീകരണ യോഗത്തിൽ യുഡിഎഫിന്റെ ഭാഗമായി. ബിഡിജെഎസ് പിളർന്നു രൂപീകരിച്ച ബിജെഎസ്, ജനതാദൾ എസിലെയും ജെഎസ്എസിലെയും ഓരോ വിഭാഗങ്ങൾ എന്നിവ മുന്നണിയിൽ എത്തി. ഒരു പിടി ചലച്ചിത്ര നടന്മാരുടെ കോൺഗ്രസ് പ്രവേശം താരപ്പകിട്ട് പകർന്നു.

ശബരിമല തൊട്ട് ആഴക്കടൽ മത്സ്യബന്ധന കരാർ വിവാദം വരെ ഉയർത്തി സർക്കാരിനെ പ്രതിരോധത്തിലാക്കാനും കഴിഞ്ഞു. കൊല്ലത്തു വച്ച് പ്രതിപക്ഷനേതാവ് ഉയർത്തിയ ആഴക്കടൽ വിവാദത്തിൽനിന്നു ധാരണാ പത്രം റദ്ദാക്കി സർക്കാരിനു തലയൂരേണ്ടി വന്നതോടെ തുടക്കവും ഒടുക്കവും നന്നായി എന്ന വികാരത്തിലാണ് യുഡിഎഫ്. 

English Summary: Aishwarya Kerala Yatra to be over today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com