ADVERTISEMENT

തിരുവനന്തപുരം ∙ വിഴിഞ്ഞം തുറമുഖ നിർമാണം നീണ്ടു പോകുന്നതിനെച്ചൊല്ലി അദാനി പോർട്സുമായുള്ള തർക്ക പരിഹാരത്തിന് സർക്കാർ മധ്യസ്ഥനെ നിയോഗിച്ചു. സുപ്രീംകോടതി റിട്ടയേഡ് ജസ്റ്റിസ് കുര്യൻ ജോസഫാണ് മധ്യസ്ഥൻ. നിർമാണ കാലാവധി നീട്ടി നൽകണമെന്ന ആവശ്യം സർക്കാർ തള്ളിയതോടെയാണ് അദാനി ഗ്രൂപ്പ് ആർബിട്രേഷനിലേക്കു നീങ്ങിയത്.

കരാർ പ്രകാരം 2019 ഡിസംബർ 3ന് ആണ് തുറമുഖനിർമാണം പൂർത്തിയാകേണ്ടിയിരുന്നത്. എന്നാൽ ഈ സമയത്ത് പണി പകുതി പോലും കഴിഞ്ഞില്ല. തുടർന്ന് കരാർ പ്രകാരം 270 ദിവസം കൂടി നീട്ടി നൽകി. പിന്നീടുള്ള ഓരോ ദിവസവും കമ്പനി 12 ലക്ഷം വീതം സർക്കാരിലേക്ക് പിഴയടയ്ക്കണമെന്നാണ് കരാർ. 

ഓഖി, പ്രളയം, പാറക്ഷാമം, കോവിഡ്, സമരങ്ങൾ എന്നിവ തുറമുഖ നിർമാണം വൈകിപ്പിച്ചുവെന്ന അദാനി ഗ്രൂപ്പിന്റെ വാദം സർക്കാർ അംഗീകരിച്ചിരുന്നില്ല. 

കരാർ പ്രകാരം ആർബിട്രേഷനു മുൻപ് തുറമുഖ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും അദാനി ഗ്രൂപ്പ് ഡയറക്ടറും തമ്മിൽ ചർച്ച നടത്തണമായിരുന്നു. എന്നാൽ, ഈ ചർച്ച നടന്നില്ല. പിന്നാലെ സുപ്രീംകോടതി റിട്ട. ജസ്റ്റിസ് കെ.എസ്. രാധാകൃഷ്ണനെ അദാനി ഗ്രൂപ്പ് മധ്യസ്ഥനാക്കി. സർക്കാർ മറുപടി നൽകാതിരുന്നതോടെ അദാനി ഗ്രൂപ്പ് ഇന്റർനാഷനൽ സെന്റർ ഫോർ ഓൾട്ടർനേറ്റ് ഡിസ്പ്യൂട്ട് റെസല്യൂഷനെ സമീപിച്ചു. തുടർന്നാണ് നിയമോപദേശത്തിന്റെ  അടിസ്ഥാനത്തിൽ ജസ്റ്റിസ് കുര്യൻ ജോസഫിനെ മധ്യസ്ഥനായി നിയമിച്ച് സർക്കാർ ഉത്തരവിറക്കിയത്. 

നഷ്ടപരിഹാരം ഒഴിവാക്കി കരാർ കാലാവധി നീട്ടിക്കിട്ടുന്നതിനാണ് കമ്പനി ആർബിട്രേഷനിലേക്കു നീങ്ങിയത്. നിർമാണ കാലാവധി നീട്ടി നൽകുന്നത് വിവാദമാകുമെന്നതിനാൽ ആർബിട്രേഷൻ വഴി തീരുമാനിക്കട്ടെ എന്ന നിലപാടിലാണ് സർക്കാർ.

English Summary: Mediator for discussion with Adani regarding Vizhinjam port

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com