പെരുമാറ്റച്ചട്ടം നിലവിൽവന്ന ദിവസം പി.കെ.ബിജു ഉൾപ്പെടെ 6 പേർ സിൻഡിക്കറ്റിലേക്ക്
Mail This Article
തിരുവനന്തപുരം ∙ തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവിൽ വന്ന ദിവസം മുൻ എംപി പി.കെ.ബിജു ഉൾപ്പെടെ 6 പേരെ സാങ്കേതിക സർവകലാശാലാ സിൻഡിക്കറ്റിലേക്കു സർക്കാർ നാമനിർദേശം ചെയ്തതു വിവാദമായി. സർവകലാശാലാ ഭരണം പിടിയിൽ ഒതുക്കുന്നതിനും താൽപര്യമുള്ളവർക്കു നിയമനം നൽകുന്നതിനുമാണ് ഈ തീയതി വച്ചു പുതിയ സിൻഡിക്കറ്റ് അംഗങ്ങളെ നിയമിച്ചു സർക്കാർ ഉത്തരവ് ഇറക്കിയതെന്നാണ് ആക്ഷേപം.
ബിജുവിനു പുറമേ ഡിവൈഎഫ്ഐ മുൻ ജില്ലാ സെക്രട്ടറി ഐ.സജു, ഡോ. ബി.എസ്.ജമുന (റിട്ട.പ്രഫസർ കേരള സർവകലാശാല), എസ്.വിനോദ് മോഹൻ (കൊല്ലം), ഡോ. വിനോദ് കുമാർ ജേക്കബ ്(എംഎ കോളജ് കോതമംഗലം ), ജി.സഞ്ജീവ് (എൻഎസ്എസ് എൻജി. കോളജ്, പാലക്കാട്) എന്നിവരെയാണു നാമനിർദേശം ചെയ്തത്. ഇടത് അനുഭാവം ഉള്ളവരാണ് എല്ലാവരും. 4 വർഷമാണു കാലാവധി.
സാങ്കേതിക സർവകലാശാലയിൽ ഡയറക്ടർമാരുടെ ഒഴിവിലേക്കു സ്ഥിരം നിയമനം നടത്താൻ രണ്ടു ദിവസം മുൻപു വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഈ തസ്തികകളിലേക്കു വേണ്ടപ്പെട്ടവരെ നിയമിക്കുന്നതിനാണ് 6 പേരെക്കൂടി ഉൾപ്പെടുത്തി സിൻഡിക്കറ്റ് തിരക്കിട്ടു വിപുലീകരിച്ചതെന്നാണ് ആക്ഷേപം. നിലവിൽ അക്കാദമിക് വിദഗ്ധരും ഔദ്യോഗിക അംഗങ്ങളും മാത്രമാണു സിൻഡിക്കറ്റിൽ ഉള്ളത്. ഇവരെ വച്ചു രാഷ്ട്രീയാടിസ്ഥാനത്തിൽ നിയമനം നടത്താൻ പരിമിതിയുണ്ട്.