ADVERTISEMENT

തിരുവനന്തപുരം ∙ വിവിധ മേഖലകളിൽ കഴിവു തെളിയിച്ചവരെയും കോൺഗ്രസ് സ്ഥാനാർഥിത്വത്തിനു പരിഗണിക്കണമെന്നു കേരള നേതാക്കളോടു രാഹുൽ ഗാന്ധി. ചെറുപ്പക്കാർക്കും പുതുമുഖങ്ങൾക്കും സ്ത്രീകൾക്കും നല്ല പരിഗണന നൽകണമെന്നും നിർദേശിച്ചു.

തമിഴ്നാട് പര്യടനത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് തിങ്കളാഴ്ച 3 മണിക്കൂറോളം തങ്ങിയ രാഹുലിനു മുന്നിൽ എഐസിസിയുടെ സർവേ വിശദാംശങ്ങൾ അവതരിപ്പിച്ചു. നേരിയ ഭൂരിപക്ഷത്തോടെ കേരളത്തിൽ യുഡിഎഫ് അധികാരത്തിലെത്തുമെന്നാണ് അതിൽ വ്യക്തമാക്കുന്നത്. മണ്ഡലങ്ങളിൽ പരിഗണിക്കാവുന്ന സ്ഥാനാർഥികളെ കണ്ടെത്താൻ മറ്റൊരു സർവേ കൂടി തയാറാക്കുന്നതായി എഐസിസി പ്രതിനിധികൾ അറിയിച്ചു. ഇതു കൂടി കണക്കിലെടുത്താകും സ്ഥാനാർഥിനിർണയം.

ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ, ശശി തരൂർ, കൊടിക്കുന്നിൽ സുരേഷ് എന്നിവരെയാണു രാഹുൽ ആദ്യം കണ്ടത്. പിന്നീട് നേതാക്കളുമായി പൊതുവായി സംസാരിച്ചു. 

ഹൈക്കമാൻഡ് സമിതിയായി

ന്യൂഡൽഹി ∙ കേരളത്തിലെ കോൺഗ്രസ് സ്ഥാനാർഥികളെ തീരുമാനിക്കാനുള്ള സ്ക്രീനിങ് കമ്മിറ്റിക്ക് ഹൈക്കമാൻഡ് രൂപം നൽകി. കർണാടക മുൻ മന്ത്രി എച്ച്. കെ. പാട്ടിൽ അധ്യക്ഷനാകും. സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി, തെലങ്കാന എംഎൽഎ: ദുഡില്ല ശ്രീധർ ബാബു, മഹാരാഷ്ട്ര പിസിസി വർക്കിങ് പ്രസിഡന്റും എംഎൽഎയുമായ പ്രനിതി ഷിൻഡെ, കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറിമാരായ പി. വിശ്വനാഥൻ, പി.വി. മോഹൻ, ഐവാൻ ഡിസൂസ എന്നിവരാണ് അംഗങ്ങൾ. മുതിർന്ന നേതാവ് സുശീൽ കുമാർ ഷിൻഡെയുടെ മകളാണു പ്രനിതി.

തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിലേക്കുള്ള സ്ക്രീനിങ് കമ്മിറ്റിക്കു മുതിർന്ന നേതാവ് ദിഗ്‌വിജയ് സിങ് നേതൃത്വം നൽകും. കമ്മിറ്റിയിൽ കെപിസിസി വർക്കിങ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷുമുണ്ട്.

Content Highlights: Rahul Gandhi on Kerala candidates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com