യുഡിഎഫ് സീറ്റ് ധാരണ ഇന്നോ നാളെയോ?; ജോസഫുമായി തർക്കം തീർന്നില്ല
Mail This Article
തിരുവനന്തപുരം ∙ യുഡിഎഫിൽ അന്തിമ സീറ്റ് ധാരണ നീളുന്നു. ഇന്നലെ ഔദ്യോഗിക ചർച്ചകൾ നടന്നില്ലെങ്കിലും കക്ഷിനേതാക്കൾ തമ്മിലുള്ള ആശയവിനിമയം തുടർന്നു. ഇന്നും നാളെയുമായി സീറ്റ് ധാരണ അന്തിമാകുമെന്നാണു നേതാക്കൾ പറയുന്നത്.
കേരള കോൺഗ്രസു(ജോസഫ്)മായുള്ള തർക്കമാണു പരിഹരിക്കാനുള്ളത്. മുസ്‌ലിം ലീഗുമായി ഇന്ന് അന്തിമ ധാരണ ആയേക്കും. അധികമായി 3 സീറ്റ് അവർക്കു നൽകാൻ തീരുമാനിച്ചെങ്കിലും അവ ഏതൊക്കെ എന്നതിൽ തർക്കങ്ങളുണ്ട്.
കോട്ടയത്തു പാലാ ഒഴിച്ചുള്ള 8 സീറ്റുകൾ തുല്യമായി പങ്കിടണം എന്നതിൽ തന്നെ പി.ജെ. ജോസഫ് നിൽക്കുന്നു. 5–3 എന്നാണു കോൺഗ്രസിന്റെ നിർദേശം. ഏറ്റുമാനൂർ കോൺഗ്രസിനു നൽകിയാൽ പ്രശ്നം തീർന്നേക്കും. കടുത്തുരുത്തി, ചങ്ങനാശേരി, പൂഞ്ഞാർ സീറ്റുകൾ കേരള കോൺഗ്രസിനു നൽകാൻ കോൺഗ്രസ് സന്നദ്ധമാണ്. പുതുപ്പള്ളി, കോട്ടയം, കാഞ്ഞിരപ്പള്ളി, ഏറ്റുമാനൂർ, വൈക്കം എന്നിവ കോൺഗ്രസിനും.
മൂവാറ്റുപുഴ സീറ്റ് മുൻനിർത്തിയുള്ള വച്ചുമാറ്റം ഉണ്ടാകില്ലെന്നു കോൺഗ്രസ് വ്യക്തമാക്കി. ഫ്രാൻസിസ് ജോർജിനു വേണ്ടി സീറ്റ് വേണം എന്നു കേരള കോൺഗ്രസ് ആവശ്യപ്പെടുന്നു.
ചടയമംഗലം സീറ്റ് മുസ്‌ലിം ലീഗിനു നൽകി പകരം പുനലൂർ ഏറ്റെടുക്കാമെന്ന ധാരണ രൂപപ്പെട്ടെങ്കിലും സ്ഥാനാർഥിത്വം ആഗ്രഹിക്കുന്ന ഒരു വിഭാഗം കോൺഗ്രസിനെ പ്രതിഷേധം അറിയിച്ചു. എങ്കിൽ അമ്പലപ്പുഴ നൽകാൻ ലീഗ് ആവശ്യപ്പെട്ടിട്ടുണ്ട്. ആർഎസ്പിയും ഈ സീറ്റ് ചോദിച്ചു.
പേരാമ്പ്രയ്ക്കു പകരം തിരുവമ്പാടി കേരള കോൺഗ്രസ് (ജോസഫ്) ചോദിച്ചെങ്കിലും ലീഗുമായി ചർച്ച ചെയ്യണമെന്നു കോൺഗ്രസ് മറുപടി നൽകി. ലീഗിന്റെ അക്കൗണ്ടിൽ സിഎംപി നേതാവ് സി.പി. ജോണിനെ തിരുവമ്പാടിയിൽ മത്സരിപ്പിക്കുന്നതു ചർച്ചയിലുണ്ട്.
English Summary: Kerala assembly election: UDF seat discussion