ചർച്ചയ്ക്ക് മുൻകയ്യെടുത്തത് ശ്രീ എം: മുഖ്യമന്ത്രി
Mail This Article
തിരുവനന്തപുരം ∙ മനുഷ്യ ജീവൻ സംരക്ഷിക്കാനും അക്രമം തടയാനും സിപിഎമ്മും ആർഎസ്എസും തമ്മിൽ നടത്തിയ ചർച്ചയ്ക്കു മുൻകയ്യെടുത്തതു ശ്രീ എം ആണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ സമ്മതിച്ചു. അദ്ദേഹം മതേതരവാദിയായ യോഗിവര്യനാണ്. ഒരു തരത്തിലുള്ള വിഭാഗീയതയുടെയും വക്താവല്ലാത്തതു കൊണ്ടാണു ശ്രീ എമ്മുമായി സഹകരിക്കാൻ തയാറായത്.
രാഷ്ട്രീയ സംഘട്ടനങ്ങൾ ഒഴിവാക്കാൻ ശ്രമിക്കുന്നതിനെ രാഷ്ട്രീയ കൂട്ടുകെട്ടാണെന്നു പറയാൻ പറ്റുമോ? ദിനേശ് നാരായണൻ എഴുതിയ ‘ദ് ആർഎസ്എസ് ആൻഡ് മേക്കിങ് ദ് ഡീപ് നേഷൻ’ എന്ന പുസ്തകത്തിലെ ഭാഗം ഉദ്ധരിച്ചാണ് ചർച്ചയുടെ പേരിൽ ചിലർ വിവാദമുയർത്തുന്നത്. ചർച്ച നടന്ന വിവരം രഹസ്യമാക്കി വച്ചിട്ടില്ല. നിയമസഭയിൽ ഉൾപ്പെടെ പറഞ്ഞിട്ടുണ്ട്. തലയിൽ മുണ്ടിട്ട് ഒരു ചർച്ചയും നടത്തിയിട്ടില്ല. കോ–ലീ–ബി സഖ്യം പോലെ രാഷ്ട്രീയ കള്ളക്കച്ചവടത്തിനു പോയവർ ഇവിടെത്തന്നെയുണ്ട്.
ആരും കൊല്ലപ്പെടരുതെന്നു കരുതുന്നതുകൊണ്ടാണു ചർച്ച നടന്നത്. അത്തരം ചർച്ചകളിൽ കോൺഗ്രസ് നേതാക്കളും പങ്കെടുത്തിരുന്നു. ശ്രീ എം കണ്ണൂരിൽ നടത്തിയ പദയാത്രയിൽ ഡിസിസി പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ പങ്കെടുത്തിട്ടുണ്ട്.
ഇതൊരു രാഷ്ട്രീയ ബാന്ധവത്തിനുള്ള ചർച്ചയാണെന്നു പുസ്തകത്തിൽ ഒരിടത്തും പറയുന്നില്ല. പുസ്തകത്തിൽ ആർഎസ്എസും കോൺഗ്രസും നടത്തിയ രഹസ്യ ചർച്ചയെക്കുറിച്ചും പരാമർശമുണ്ട്. ഇന്ത്യൻ രാഷ്ട്രീയത്തിൽ വർഗീയതയുടെ വളർച്ചയ്ക്കു വിത്തു പാകിയ ഒരു നടപടിക്കു മുന്നോടിയായി നടന്ന രഹസ്യ ചർച്ചയായിരുന്നു അതെന്നും പിണറായി പറഞ്ഞു.
English Summary: Pinarayi Vijayan on CPM- RSS Talk in the Presence of Sri M