സ്വപ്നയുടെ വെളിപ്പെടുത്തൽ നവംബർ 25നുശേഷം
Mail This Article
കൊച്ചി ∙ നവംബർ 25 മുതൽ കസ്റ്റഡിയിൽ ചോദ്യം ചെയ്തപ്പോഴാണു സംസ്ഥാന സർക്കാരിൽ ഉയർന്ന സ്ഥാനം വഹിക്കുന്ന ഉന്നത രാഷ്ട്രീയക്കാരുടെ പങ്ക് സ്വപ്ന വെളിപ്പെടുത്തിയതെന്നു കസ്റ്റംസ് ഹൈക്കോടതിയെ അറിയിച്ചു. ഇവരുടെ പേരു വെളിപ്പെടുത്താതിരിക്കാൻ ജയിലിൽ ഭീഷണിയും സമ്മർദവും ഉണ്ടെന്ന് അവർ മൊഴി നൽകി. ഭയന്ന അവസ്ഥയിലായിരുന്നു സ്വപ്ന. പ്രത്യാഘാതം നേരിടേണ്ടിവരുമെന്നാണു ഭീഷണിയെന്നും കൊഫെപോസ തടവുകാരിക്കുള്ള സൗകര്യങ്ങൾ നിഷേധിച്ചെന്നും അവർ പരാതിപ്പെട്ടു.
ജയിലിൽ നേരിടുന്ന ഭീഷണി സംബന്ധിച്ച് അധികൃതർക്കു നിവേദനം നൽകാൻ ആഗ്രഹിക്കുന്നെന്നും അന്വേഷണ ഉദ്യോഗസ്ഥനോട് അവർ പറഞ്ഞു. അതനുസരിച്ച് അവർ നവംബർ 30 ന് അന്വേഷണ ഉദ്യോഗസ്ഥനു നിവേദനം കൈമാറി. ജയിലിൽ പീഡനമാണെന്നും കുട്ടികളുമായി സംസാരിക്കാൻപ്പോലും അനുവദിക്കുന്നില്ലെന്നും പരാതിപ്പെട്ടു.
കസ്റ്റഡി കാലയളവിൽ ഉന്നതർക്കെതിരെ മൊഴി നൽകിയെന്നു ജയിൽ അധികൃതർ അറിഞ്ഞതോടെ കസ്റ്റംസ് ഉദ്യോഗസ്ഥരും സ്വപ്നയും തമ്മിൽ സംസാരിക്കുന്നത് തടഞ്ഞു. വനിതാ ജയിലിൽ ചുമതലയുള്ള ഉദ്യോഗസ്ഥന് അപേക്ഷ നൽകിയപ്പോൾ, കസ്റ്റംസിന്റെ സാന്നിധ്യം അനുവദിക്കാനാവില്ലെന്ന ജയിൽ ഡിജി നിർദേശം നൽകിയിട്ടുണ്ടെന്ന് ഡിസംബർ 23 ന് അറിയിച്ചു. രഹസ്യമൊഴി നൽകാൻ ആഗ്രഹമുണ്ടെന്നു കാട്ടി നവംബർ 30 നാണു സ്വപ്ന അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ടിന് അപേക്ഷ നൽകിയത്. അദ്ദേഹത്തിന്റെ നിർദേശപ്രകാരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് പല ദിവസങ്ങളിലായി മൊഴി രേഖപ്പെടുത്തിയെന്നും കസ്റ്റംസ് അറിയിച്ചു.
Content Highlights: Dollar smuggling case Kerala: Swapna's revelations