ADVERTISEMENT

കൊച്ചി ∙ വാളയാർ കേസിൽ സിബിഐ അന്വേഷണത്തിന് അനുമതി നൽകിയ വിജ്ഞാപനത്തിനൊപ്പം വേണ്ട വിവരങ്ങൾ ഉടൻ കേന്ദ്രത്തിനു നൽകുമെന്നുള്ള സംസ്ഥാന സർക്കാരിന്റെ ഉറപ്പു ഹൈക്കോടതി രേഖപ്പെടുത്തി. അനുബന്ധ രേഖകൾ ആവശ്യപ്പെട്ടു കേന്ദ്ര പഴ്സനൽ മന്ത്രാലയത്തിൽ നിന്നു ചീഫ് സെക്രട്ടറിക്കു കത്തു നൽകിയതായി കേന്ദ്ര സർക്കാരിന്റെ അഭിഭാഷകൻ അറിയിച്ചു. ഏതു രേഖയും നൽകാൻ തയാറാണെന്നു സംസ്ഥാനം അറിയിച്ചു. കേന്ദ്ര സർക്കാരിന്റെ തുടർതീരുമാനം അറിയാന കേ‍സ് രണ്ടാഴ്ചത്തേക്കു മാറ്റി.

പീഡനത്തിനിരയായ 2 ബാലികമാർ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവങ്ങൾ കോടതിയുടെ മേൽനോട്ടത്തിൽ സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ടു കുട്ടികളുടെ അമ്മ നൽകിയ ഹർജിയാണു ജസ്റ്റിസ് വി.ജി. അരുൺ പരിഗണിച്ചത്. സംസ്ഥാന സർക്കാർ കേസ് സിബിഐക്കു വിട്ടതിന്റെ തുടർച്ചയായി കേന്ദ്രം സ്വീകരിച്ച നടപടി അറിയിക്കാൻ കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാൽ 2018 നവംബർ 22ലെ മാർഗരേഖയനുസരിച്ച് അനുമതി വിജ്ഞാപനത്തിനൊപ്പം നൽകേണ്ട വിവരങ്ങളും രേഖകളും സംസ്ഥാനം നൽകിയിട്ടില്ലെന്നു കേന്ദ്ര സർക്കാരിന്റെ അഭിഭാഷകൻ അറിയിച്ചു.

വിശദാംശങ്ങൾ വിലയിരുത്താതെ ശരിയായ തീരുമാനമെടുക്കാൻ കഴിയില്ല. ഈ കേസിൽ തുടരന്വേഷണമാണ് ആവശ്യപ്പെടുന്നത്. വസ്തുതകൾ പരിശോധിക്കാതെ തീരുമാനമെടുത്താൽ പ്രതികൾക്കാകും ഗുണമുണ്ടാകുന്നതെന്നു കേന്ദ്രത്തിന്റെ അഭിഭാഷകൻ അറിയിച്ചു. ഫെബ്രുവരി 28നു ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിന്റെ പകർപ്പും ഹാജരാക്കി.

Content Highlight: Walayar Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com