അനുബന്ധ വോട്ടർ പട്ടിക വൈകുന്നു
Mail This Article
തിരുവനന്തപുരം ∙ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ ലക്ഷക്കണക്കിനു വ്യാജവോട്ടുകൾ കടന്നുകൂടിയതോടെ ഇന്നലെ പ്രസിദ്ധീകരിക്കേണ്ട അനുബന്ധ പട്ടിക പുറത്തുവിടാതെ തിരഞ്ഞെടുപ്പ് കമ്മിഷൻ. 9 ലക്ഷം പേർ അപേക്ഷിച്ച അനുബന്ധ പട്ടികയിലും ആയിരക്കണക്കിനു വ്യാജ വോട്ടുകളുണ്ടാകാമെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണു പട്ടിക പിടിച്ചു വയ്ക്കുന്നതെന്നാണു സൂചന.
പട്ടിക പ്രത്യേകം ലഭ്യമാക്കുന്നതിനു പകരം നിലവിലെ പട്ടികയിൽ ലയിപ്പിക്കാനും ആലോചനയുണ്ട്. അങ്ങനെയെങ്കിൽ പുതുതായി അപേക്ഷിച്ചവരിലെ വ്യാജവോട്ടുകൾ വോട്ടെടുപ്പിനു മുൻപുള്ള ചുരുങ്ങിയ സമയം കൊണ്ടു കണ്ടെത്തുക ദുഷ്കരമാകും. കൂടുതൽ വ്യാജവോട്ടുകൾ കണ്ടെത്തി വിവാദങ്ങൾക്കു വഴിമരുന്നിടാതിരിക്കാനുള്ള നടപടികളാണ് കമ്മിഷൻ ഇപ്പോൾ സ്വീകരിക്കുന്നത്. മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസിലെ ഉദ്യോഗസ്ഥർ മാധ്യമങ്ങളോടു സംസാരിക്കുന്നതിനു വിലക്ക് ഏർപ്പെടുത്തി. രമേശ് ചെന്നിത്തല 3 പരാതികളിലായി 2.17 ലക്ഷം വ്യാജ വോട്ടുകളുണ്ടെന്നാണ് കമ്മിഷനെ അറിയിച്ചത്.
ആദ്യ പരാതിയെക്കുറിച്ച് അന്വേഷിച്ച് ഇന്നലെ റിപ്പോർട്ട് സമർപ്പിക്കാൻ കലക്ടർരോടു നിർദേശിച്ചിരുന്നെങ്കിലും നാമനിർദേശ പത്രിക പരിശോധിക്കുന്നതിന്റെ തിരക്കിലായതിനാൽ പലരും നൽകിയിട്ടില്ല. അനുബന്ധ വോട്ടർ പട്ടിക സംബന്ധിച്ചും വ്യാജവോട്ടു പരിശോധനയെക്കുറിച്ചും ഇന്നു പ്രതികരിക്കാമെന്നു മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ അറിയിച്ചു.
Content Highlights: Voters list Kerala