ADVERTISEMENT

തിരുവനന്തപുരം ∙ ഇടതു മുന്നണിക്കു തുടർഭരണമുണ്ടായാൽ നാടിനു സർവനാശമായിരിക്കുമെന്നു കോൺഗ്രസ് നേതാവ് എ.കെ. ആന്റണി. അക്രമവും അഴിമതിയും സ്വജനപക്ഷപാതവും തേർവാഴ്ച നടത്തും. തുടർഭരണമല്ല, രാഷ്ട്രീയ വനവാസമാണു നൽകേണ്ടത്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മുഖ്യമന്ത്രി പോലും സൗമ്യഭാഷയും ഭാവവും സ്വീകരിക്കുന്നതു കണ്ട് ആരും വഞ്ചിതരാകരുത്. അക്കരെ കടക്കാനുള്ള അടവാണത്. സർവത്ര അഴിമതിയും ധൂർത്തും അഹങ്കാരവും മുഖമുദ്രയാക്കിയ പിണറായി സർക്കാരിനെ പുറത്താക്കേണ്ടതു കോൺഗ്രസിന്റെയും യുഡിഎഫിന്റെയും മാത്രമല്ല, നല്ല കമ്യൂണിസ്റ്റുകാരുടെയും ആവശ്യമാണ്. 

കേരളത്തിലെങ്കിലും കമ്യൂണിസ്റ്റ് പാർട്ടി ജീവനോടെ ശേഷിക്കാൻ ഈ സർക്കാരിനെ താഴെയിറക്കണം – ആന്റണി ആവശ്യപ്പെട്ടു. ബിജെപിയില്ലാത്ത കേരള നിയമസഭ എന്നതാണു കോൺഗ്രസിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിലെ ആചാരങ്ങളെ മാനിക്കാതെ യുവതികളെ അവിടെ പ്രവേശിപ്പിക്കാൻ മുഖ്യമന്ത്രിക്ക് ഇത്രയും വാശി എന്തിനായിരുന്നു.  കോടതി വിധി വന്നപ്പോൾ സർവകക്ഷി യോഗം വിളിച്ചു ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രി കേട്ടില്ല. ഇപ്പോൾ വിശ്വാസികളുമായി ചർച്ചയാകാമെന്നു പറയുന്ന മുഖ്യമന്ത്രി, അന്നു നവോത്ഥാന നായകനാകാൻ ഒരു വിട്ടുവീഴ്ചയുമില്ലെന്ന നിലപാടിലായിരുന്നു.  വിശ്വാസികളെ വെല്ലുവിളിച്ചു നൂറു കണക്കിനു പൊലീസുകാരുടെ അകമ്പടിയോടെ യുവതികളെ മല കയറ്റിയതു സ്ത്രീകൾ ഉൾപ്പെടെ അയ്യപ്പ ഭക്തർ മറക്കുമോ. ആ ചിത്രം വിശ്വാസികളുടെ മനസ്സിൽ മായാതെ നിൽക്കുന്നിടത്തോളം കാലം മുഖ്യമന്ത്രി എന്തു മാറ്റിപ്പറഞ്ഞിട്ടും കാര്യമില്ല.– ആന്റണി പറഞ്ഞു.

Content Highlights: AK Antony on Kerala election 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com