ADVERTISEMENT

കായംകുളം ∙ യുഡിഎഫ് സ്ഥാനാർഥി അരിത ബാബുവിന്റെ വീടിന്റെ വിഡിയോ ഫെയ്സ്ബുക്കിൽ പ്രചരിപ്പിച്ചതിനു പിന്നാലെ വീടിനു നേരെ ആക്രമണം. ജനാലച്ചില്ലുകൾ തകർത്തു. വീടിനു മുന്നിൽനിന്ന് ഫെയ്സ്ബുക് ലൈവ് നടത്തിയ ഡിവൈഎഫ്ഐ പ്രവർത്തകനാണ് ആക്രമിച്ചതെന്നും ഇയാൾ എൽഡിഎഫ് സ്ഥാനാർഥിയുടെ വലംകൈയാണെന്നും അരിത ആരോപിച്ചു.

ഫെയ്സ്ബുക്കിൽ ലൈവ് വിഡിയോ പങ്കുവച്ച ബാനർജി സലിം എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൂടുതൽ അന്വേഷണം നടത്തി അറസ്റ്റ് രേഖപ്പെടുത്തുമെന്ന് ഡിവൈഎസ്പി അലക്സ് ബേബി പറഞ്ഞു. ഇയാൾ സിപിഎം അനുഭാവിയാണെന്ന് ഫെയ്സ്ബുക് പ്രൊഫൈലിൽ വ്യക്തമാണെന്നും ഇയാൾക്കൊപ്പം മറ്റാരെങ്കിലും ഉണ്ടായിരുന്നോ എന്നു അന്വേഷിക്കുന്നുണ്ടെന്നും ഡിവൈഎസ്പി പറഞ്ഞു. ഇന്നലെ വൈകിട്ട് അഞ്ചരയോടെ അരിതയും കുടുംബവും അയൽവാസികളും, കായംകുളത്ത് യുഡിഎഫ് ‘അരിതാരവം’ എന്ന പേരിൽ നടത്തിയ പരിപാടിയിൽ പങ്കെടുക്കുമ്പോഴാണ് സംഭവം. 3 ജനാലച്ചില്ലുകൾ തകർത്തിട്ടുണ്ട്.  ഗോവിന്ദമുട്ടം വടക്ക് കൊച്ചുമുറിയിലാണ് അരിതയുടെ വീട്.യുഡിഎഫ് പ്രചരിപ്പിക്കുന്നതു പോലെ നിർധന കുടുംബമല്ല അരിതയുടേതെന്ന് വരുത്താനാണ് ലൈവ് വിഡിയോയിലൂടെ ശ്രമിച്ചതെന്നാണ് സൂചന.

വിഡിയോയിൽ അരിതയെ പരിഹസിക്കുന്നുമുണ്ട്. ‘അരിത കിടക്കുന്നത് എരുത്തിലിലാണെന്ന്. എരുത്തിലിലാണെങ്കിൽ പശുവുമില്ല. അരിത എന്താണെന്നു മനസ്സിലാക്കണം. പ്രിയങ്ക ഗാന്ധി വന്ന വീടാണ്. വൈറലായോ’ എന്നിങ്ങനെയൊക്കയാണ് വിഡിയോയിൽ പറയുന്നത്. എൽഡിഎഫ് സ്ഥാനാർഥി യു.പ്രതിഭയെ അനുകൂലിക്കുന്ന ഒട്ടേറെ പോസ്റ്റുകൾ ബാനർജി സലിം എന്ന പ്രൊഫൈലിലുണ്ട്.

 ഇല്ലായ്മകളോട് പടവെട്ടി പൊതുപ്രവർത്തന രംഗത്ത് ചുവടുറപ്പിച്ച, സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥികളിൽ ഒരാളായ അരിതയ്ക്ക് പൊതുസമൂഹത്തിൽ നിന്നു ലഭിക്കുന്ന സ്വീകാര്യതയിൽ വിറളി പിടിച്ചാണ് സിപിഎം ഇത്തരം അതിക്രമങ്ങൾക്ക് മുതിരുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി. സമാനമായ രീതിയിൽ മാനന്തവാടിയിലെ യുഡിഎഫ് സ്ഥാനാർഥി പി.കെ.ജയലക്ഷ്മിയുടെ പ്രചാരണത്തിനു നേരെയും സിപിഎമ്മുകാർ ആക്രമണം നടത്തി. പൊതുസമൂഹം ഈ രാഷ്ട്രീയ അസഹിഷ്ണുതയ്ക്ക് ബാലറ്റിലൂടെ മറുപടി നൽകുമെന്നും വേണുഗോപാൽ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com