മൂവാറ്റുപുഴയിൽ മുഖാമുഖം പഴയ സഹപാഠികൾ: എൽദോ ഏബ്രഹാമും മാത്യുകുഴൽനാടനും
Mail This Article
എൽദോ ഏബ്രഹാമും മാത്യു കുഴൽനാടനും. വർഷങ്ങൾക്കു മുൻപ് കോളജിൽ സഹപാഠികൾ. പക്ഷേ, സൗഹൃദത്തിന്റെ ഇഴയടുപ്പം ദൃഢമാകും മുൻപേ മാത്യു മറ്റൊരു കലാലയത്തിലേക്ക്. കാലപ്രവാഹത്തിൽ അവർ വീണ്ടും കൂടിക്കണ്ടു; തിരഞ്ഞെടുപ്പു പോരിലെ എതിരാളികളായി!
കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളജിൽ മാത്യു ബിഎസ്‌സി ഫിസിക്സ് വിദ്യാർഥിയായിരിക്കെ, ഇക്കണോമിക്സ് ബിരുദ വിദ്യാർഥിയായിരുന്നു എൽദോ ഏബ്രഹാം. 3 മാസം മാത്രമാണു മാത്യു അവിടെ പഠിച്ചത്. വിശദമായ പരിചയപ്പെടലിനും സൗഹൃദത്തിനും അവസരം ലഭിച്ചിരുന്നില്ല.
തിരുവനന്തപുരം ലോ കോളജിൽ പ്രവേശനം ലഭിച്ചതോടെയാണു മാത്യു സെന്റ് പീറ്റേഴ്സ് കോളജ് വിട്ടത്. കോളജിലെ വിദ്യാർഥി രാഷ്ട്രീയ സംഘടനാ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന എൽദോ ഏബ്രഹാമിനെ അറിയാമായിരുന്നുവെന്നു മാത്യു കുഴൽനാടൻ ഓർമിക്കുന്നു.
സിപിഐയിൽ യുവാക്കളുടെ പ്രതീകമായി എൽദോ ഏബ്രഹാം ഉയർന്നപ്പോൾ മാത്യു കുഴൽനാടൻ ഡൽഹി ജെഎൻയുവിലെ പഠനവും കോൺഗ്രസ് രാഷ്ട്രീയവുമായി സജീവമായി. പിൽക്കാലത്തു പ്രഫഷനൽ കോൺഗ്രസിന്റെ സംസ്ഥാനത്തെ സാരഥിയായി മാത്യു കേരളത്തിൽ സജീവമായപ്പോഴേക്കും എൽദോ മൂവാറ്റുപുഴയുടെ എംഎൽഎയായി. ഇക്കുറി, രണ്ടാം ജയം തേടിയെത്തിയ എൽദോയെ വീഴ്ത്തുകയാണു മാത്യുവിന്റെ ദൗത്യം. മൂവാറ്റുപുഴയുടെ ജനപ്രതിനിധി ആകാനുള്ള പോരാട്ടത്തിനിടയിലും ഒരേ കോളജിലെ സഹപാഠികൾ ആയിരുന്നുവെന്നതിന്റെ സ്നേഹം കാത്തു സൂക്ഷിക്കുന്നു, ഇരുവരും.