ADVERTISEMENT

പ്രധാന രാഷ്ട്രീയ പാർട്ടികൾ ജീവന്മരണ പോരാട്ടത്തിലാണെങ്കിൽ അവരെയും നിരായുധരാക്കുകയാണ് വ്യാജൻമാർ. വ്യാജ വാ‍ർത്തകളും വിഡിയോകളുമൊക്കെ അന്തരീക്ഷത്തിലുണ്ട്. ഏത് സത്യം ഏതു വ്യാജം എന്നു ആർക്കും അറിയില്ല. 

തൃണമൂൽ കോൺഗ്രസും ബിജെപിയും തമ്മിൽ ശക്തമായ പോരാട്ടം നടക്കുന്ന ബംഗാളിൽ സർവേകൾ, പാ‍ർട്ടികൾ സ്വന്തമായി നടത്തിയ വിലയിരുത്തൽ റിപ്പോർട്ടുകൾ എന്ന പേരിലൊക്കെ ചില കണക്കുകൾ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. അതിലൊന്ന്, ബിജെപി ബംഗാൾ പ്രസിഡന്റ് ദിലീപ് ഘോഷ് ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡക്ക് അയച്ച കത്തായിരുന്നു. സംസ്ഥാനത്തു ബിജെപിയുടെ അവസ്ഥ വളരെ ദയനീയമാണെന്നു കത്തിൽ പറയുന്നു.

ദിലീപ് ഘോഷ് സംസ്ഥാന അധ്യക്ഷനാണെങ്കിലും കത്തിനൊടുവിൽ കൊടുത്തിരിക്കുന്നത് ഉത്തർദിനാജ്പുർ ജില്ലാ പ്രസിഡന്റ് എന്നാണ്. 

ഇക്കാര്യം പലരും ചൂണ്ടിക്കാട്ടിയതോടെ, ഘോഷ് നഡ്ഡക്ക് അയച്ച ‘രണ്ടാമത്തെ കത്ത്’ പുറത്തു വന്നു. അതിൽ, സംസ്ഥാന പ്രസിഡന്റ് എന്നു സ്ഥാനം തിരുത്തിയിട്ടുണ്ട്.  ഒന്നാം ഘട്ട തിരഞ്ഞെടുപ്പു കഴിഞ്ഞപ്പോൾ പാർട്ടി നടത്തിയ സർവേ പ്രകാരം കാര്യങ്ങൾ വളരെ മോശമാണെന്ന് ഈ കത്തിലും പറയുന്നു. 2 കത്തുകളിലും ദിലീപ് ഘോഷിന്റെ ഒപ്പു കാണാമെങ്കിലും രണ്ടും രണ്ടുതരം! 

എതിരാളികൾ വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കാൻ പ്രചരിപ്പിക്കുന്നതാണെന്നു ദിലീപ് ഘോഷും ബിജെപിയും തിരഞ്ഞെടുപ്പു കമ്മിഷനു നൽകിയ പരാതിയിൽ പറയുന്നു. 

തൃണമൂൽ ക്യാംപിൽ നിന്നും സമാനമായ ‘ചോർച്ച’യുണ്ടായി. തിരഞ്ഞെടുപ്പു തന്ത്രജ്ഞനായ പ്രശാന്ത് കിഷോർ ബംഗാൾ തിരഞ്ഞെടുപ്പിൽ മമത ബാനർജിക്കു വേണ്ടിയാണു പ്രവർത്തിക്കുന്നത്. പ്രശാന്ത് സ്ഥാപിച്ച കൺസൽറ്റൻസി  സ്ഥാപനമാണ് ഇന്ത്യൻ പൊളിറ്റിക്കൽ ആക്​ഷൻ കമ്മിറ്റി (ഐ–പാക്). ഐ –പാക്കിന്റെ രഹസ്യ സർവേ പ്രകാരം നന്ദിഗ്രാമിൽ മമത ബാനർജി തോൽക്കുമെന്ന വിവരമാണ് ‘ചോർന്നത്’. രണ്ടാംഘട്ട വോട്ടെടുപ്പിൽ ബിജെപി വൻ നേട്ടമുണ്ടാക്കുമെന്നും ഈ റിപ്പോർട്ടിലുണ്ട്. ഇതു വ്യാജനാണെന്ന് ഐ–പാക് വ്യക്തമാക്കി. ബിജെപിയാണു പിന്നിലെന്ന് തൃണമൂൽ ആരോപിക്കുകയും ചെയ്തു. 

ഇത്തരം സർവേ റിപ്പോർട്ടുകൾക്കു പുറമേ, തിരഞ്ഞെടുപ്പു കാലത്ത് പതിവായി പുറത്തുവരുന്നതാണ് ഇന്റലിജൻസ് ബ്യൂറോ (ഐബി) പോലുള്ള സർക്കാർ ഏജൻസികളുടെ സർവേ എന്ന മട്ടിലുള്ള റിപ്പോർട്ടുകൾ. ബംഗാളിലും  തമിഴ്നാട്ടിലും ഐബി നടത്തിയ ‘സർവേ’ ഫലം ഇതുപോലെ പുറത്തു വന്നു കഴിഞ്ഞു. 

രാഷ്ട്രീയ സ്ഥിതിയും വിജയസാധ്യതയുമൊക്കെ സംബന്ധിച്ച രഹസ്യ റിപ്പോർട്ടുകൾ ഐബി തയാറാക്കി സമർപ്പിക്കാറുണ്ടെങ്കിലും അവർ തിരഞ്ഞെടുപ്പു സർവേ നടത്തുന്ന പതിവില്ല. ഈ 2 റിപ്പോർട്ടുകളും വ്യാജമാണെന്നു പ്രസ് ഇൻഫർമേഷൻ ബ്യൂറോ വ്യക്തമാക്കിയിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com