തിരഞ്ഞെടുപ്പിനു മുൻപ് ഈ മാസത്തെ കിറ്റ് നൽകിയത് 6.15 ലക്ഷം പേർക്ക്
Mail This Article
തിരുവനന്തപുരം ∙ ഈ മാസത്തെ ഭക്ഷ്യക്കിറ്റ് തിരഞ്ഞെടുപ്പിനു മുൻപു നൽകാനായത് 6.15 ലക്ഷം കാർഡ് ഉടമകൾക്ക്. ആകെയുള്ള 50 ലക്ഷത്തിൽ പരം നീല, വെള്ള റേഷൻ കാർഡ് ഉടമകളിൽ മാർച്ചിലെ 10 കിലോ സ്പെഷൽ അരി ലഭിച്ചത് 3.43 ലക്ഷം പേർക്കും. ആവശ്യത്തിനു സ്റ്റോക്ക് എല്ലാ കടകളിലും എത്തിക്കാൻ അധികൃതർക്കു കഴിയാതിരുന്നതും വിതരണം തുടങ്ങാൻ താമസിച്ചതുമാണു കാരണം.
വോട്ടെടുപ്പു ദിവസത്തെ അവധിക്കു ശേഷം ഇന്നലെ റേഷൻ കടകൾ തുറന്നതോടെ കിറ്റ്, സ്പെഷൽ അരി വിതരണം പുനരാരംഭിച്ചെങ്കിലും ആവശ്യത്തിനു സ്റ്റോക്ക് എത്തിയിട്ടില്ല. ഈ മാസത്തെ റേഷൻ വിതരണവും ഇന്നലെ ആരംഭിച്ചു. മാർച്ച്, ഏപ്രിൽ മാസങ്ങളിലെ കിറ്റുകളുടെയും മാർച്ചിലെ സ്പെഷൽ അരിയുടെയും വിതരണവും ഈ മാസവും തുടരുമെന്ന് അധികൃതർ അറിയിച്ചു. കിലോയ്ക്ക് 15 രൂപയ്ക്കാണു സ്പെഷൽ അരി നൽകുന്നത്. ഏപ്രിലിലെ സ്പെഷൽ അരി, മണ്ണെണ്ണ എന്നിവയുടെ വിതരണം സംബന്ധിച്ചു പിന്നീട് അറിയിക്കും. മണ്ണെണ്ണയുടെ അളവ് കേന്ദ്രം കുറച്ച സാഹചര്യത്തിൽ 3 മാസത്തിലൊരിക്കൽ മാത്രം നൽകാനാണു വകുപ്പിന്റെ നീക്കം.