കോവിഡ്: ഇനി കർശന പൊലീസ് പരിശോധന
Mail This Article
തിരുവനന്തപുരം ∙ സംസ്ഥാനത്തു കോവിഡ് രണ്ടാം തരംഗം ശക്തമായ സാഹചര്യത്തിൽ പൊലീസ് പരിശോധന ഉൾപ്പെടെയുള്ള നടപടികൾ ഊർജിതമാക്കാൻ ചീഫ് സെക്രട്ടറിയുടെ സാന്നിധ്യത്തിൽ ചേർന്ന കോർ കമ്മിറ്റി യോഗം തീരുമാനിച്ചു. മാസ്ക്കും സാമൂഹിക അകലവും ഉറപ്പാക്കാനുള്ള പൊലീസിന്റെ പ്രവർത്തനങ്ങൾ എഡിജിപി വിജയ് സാഖറെ ഏകോപിപ്പിക്കും. തിരക്കേറിയ കേന്ദ്രങ്ങളിൽ കൂടുതൽ പൊലീസിനെ വിന്യസിക്കും. നിയന്ത്രണങ്ങൾ പാലിക്കാത്തവരിൽനിന്നു പിഴ ഈടാക്കുന്നത് ഊർജിതമാക്കും.
മറ്റു സംസ്ഥാനങ്ങളിൽനിന്ന് എത്തുന്നവർക്ക് ഒരാഴ്ച ക്വാറന്റീൻ നിർബന്ധമാക്കും. പൊതുസ്ഥലങ്ങളിലെ നിയന്ത്രണം വിലയിരുത്താനും പിഴ ഈടാക്കാനും കൂടുതൽ സെക്ടറൽ മജിസ്ട്രേട്ടുമാരെ വിന്യസിക്കും. പരിശോധനകളുടെയും വാക്സിനേഷന്റെയും എണ്ണം കൂട്ടാൻ ആരോഗ്യ വകുപ്പിനോട് ആവശ്യപ്പെട്ടു.
ക്വാറന്റീൻ സമയം പൂർത്തിയാക്കാത്തവരും ചെറിയ തോതിലെങ്കിലും കോവിഡ് ലക്ഷണങ്ങളുള്ളവരുമായ എസ്എസ്എൽസി, പ്ലസ് ടു വിദ്യാർഥികൾ അക്കാര്യം പരീക്ഷാ കേന്ദ്രത്തിൽ അറിയിക്കണം.
തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ, പോളിങ് ഏജന്റുമാർ, പ്രചാരണത്തിൽ പങ്കെടുത്തവർ എന്നിവർക്കു കോവിഡ് ലക്ഷണങ്ങൾ കണ്ടാൽ സ്വയം നിരീക്ഷണത്തിൽ കഴിയണം. പരിശോധനയും നടത്തണം. ഇവരിൽ ശാരീരികാസ്വാസ്ഥ്യം ഉള്ളവർ ആർടിപിസിആർ പരിശോധന നടത്തണം. ബൂത്ത് ഏജന്റുമാർ 2 ദിവസത്തിനകം പരിശോധന നടത്തണമെന്നും കലക്ടർ ആവശ്യപ്പെട്ടിട്ടുണ്ട്.