രാജ്യസഭാ തിരഞ്ഞെടുപ്പ്: കമ്മിഷനോട് കാരണം ചോദിച്ച് ഹൈക്കോടതി
Mail This Article
കൊച്ചി ∙ കേരളത്തിൽ നിന്നുള്ള 3 രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പു നീട്ടിയതിന്റെ കാരണം കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷൻ അറിയിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു.
നിയമ മന്ത്രാലയത്തിൽ നിന്നു കിട്ടിയ റഫറൻസ് പരിശോധിച്ചുവരുന്നതിനാൽ തിരഞ്ഞെടുപ്പ് വിജ്ഞാപനം ചെയ്യുന്നതു മരവിപ്പിക്കുകയാണെന്നു മാർച്ച് 24നു കമ്മിഷൻ വ്യക്തമാക്കിയ സാഹചര്യത്തിലാണു ജസ്റ്റിസ് പി.വി. ആശ വിശദാംശങ്ങൾ തേടിയത്.
വയലാർ രവി, കെ.കെ. രാഗേഷ്, പി.വി. അബ്ദുൽ വഹാബ് എന്നിവർ വിരമിക്കുന്ന ഒഴിവുകളിലേക്കുള്ള തിരഞ്ഞെടുപ്പ് മരവിപ്പിച്ചതിനെതിരെ കേരള നിയമസഭാ സെക്രട്ടറിയും എസ്. ശർമ എംഎൽഎയും നൽകിയ ഹർജികളാണു കോടതി പരിഗണിച്ചത്. തീരുമാനത്തിന് ആധാരമായ ഫയൽ വരുത്താൻ താമസം വരുമെന്നതിനാൽ അതിനു നിർദേശിക്കുന്നില്ലെന്നു പറഞ്ഞ കോടതി, വിശദീകരണ പത്രിക നൽകാൻ പറഞ്ഞു കേസ് നാളത്തേക്കു വച്ചു.
തിരഞ്ഞെടുപ്പു മരവിപ്പിച്ചതിന്റെ രേഖകൾ വരുത്തണമെന്നും കോടതി ഇടപെടണമെന്നും ഹർജിക്കാർ വാദിച്ചു. അംഗങ്ങൾ വിരമിക്കുന്ന ഏപ്രിൽ 21നു മുൻപു തിരഞ്ഞെടുപ്പു വിജ്ഞാപനം പുറപ്പെടുവിക്കുമെന്നു തിരഞ്ഞെടുപ്പു കമ്മിഷൻ അറിയിച്ചു. എന്നാൽ, വിരമിക്കുംമുൻപു വിജ്ഞാപനം ഇറക്കിയാൽ പോരാ, തിരഞ്ഞെടുപ്പു പൂർത്തിയാക്കണമെന്നു ഹർജിക്കാർ ആവശ്യപ്പെട്ടു.
തിരഞ്ഞെടുപ്പു നടത്തുന്നതിനെക്കുറിച്ചു മാർച്ച് 17നാണു പത്രക്കുറിപ്പ് ഇറങ്ങിയത്.