ബാലികയെ പീഡിപ്പിച്ചു കൊന്ന കേസിലെ പ്രതി ചാടിപ്പോയ സംഭവം: പൊലീസുകാരന് സസ്പെൻഷൻ
Mail This Article
പത്തനംതിട്ട ∙ അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി പൊലീസ് കസ്റ്റഡിയിൽ നിന്നു ചാടിപ്പോയ സംഭവത്തിൽ പൊലീസുകാരനു സസ്പെൻഷൻ.
പത്തനംതിട്ട സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ രവികുമാറാണ് സസ്പെൻഷനിലായത്.
തിങ്കളാഴ്ചയാണ് കുട്ടിയുടെ രണ്ടാനച്ഛനായ പ്രതിയെ പിടികൂടുന്നത്.
ചൊവ്വാഴ്ച പുലർച്ചെ 2 മണിയോടെ പ്രാഥമിക കൃത്യം നിർവഹിക്കണമെന്നു പറഞ്ഞതിനാൽ ഇയാളെ സ്റ്റേഷനു പുറത്തുള്ള ശുചിമുറിയിലേക്ക് കൊണ്ടുപോകും വഴി വിലങ്ങുമായി കടന്നുകളയുകയായിരുന്നു.
നഗരത്തിലെ ഉൾവഴികളിലൂടെ കുമ്പഴയിലെത്തിയ പ്രതിയെ തുണ്ടുമൺകരയിൽ നിന്ന് നാട്ടുകാരുടെ സഹായത്തോടെ വെളുപ്പിന് അഞ്ചരയോടെ പൊലീസ് പിടികൂടുകയായിരുന്നു. സംഭവത്തിൽ പൊലീസുകാരനുണ്ടായ ഗുരുതരമായ വീഴ്ച കണക്കിലെടുത്താണു സസ്പെൻഷൻ. കുമ്പഴ കളീക്കൽപടിക്ക് സമിപത്തെ വാടക വീട്ടിൽ താമസിക്കുന്ന തമിഴ്നാട് രാജപാളയം സ്വദേശികളായ ദമ്പതികളിൽ യുവതിയുടെ ആദ്യ വിവാഹത്തിലുള്ള മൂത്ത മകളാണു തിങ്കളാഴ്ച കൊല്ലപ്പെട്ടത്.
കത്തി, സ്പൂൺ എന്നിവ ഉപയോഗിച്ചു മുറിവേൽപിച്ചും നെഞ്ചത്തും പുറത്തും മർദിച്ചും ലൈംഗികമായി പീഡിപ്പിച്ചുമാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നടന്ന പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തിയിരുന്നു.
ഇതിനെ തുടർന്നാണ് രണ്ടാനച്ഛനെ അറസ്റ്റ് ചെയ്തത്. ദിവസങ്ങളായി ഈ കുട്ടിയെ ഇയാൾ പീഡിപ്പിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു.