ADVERTISEMENT

പാനൂർ (കണ്ണൂർ) ∙ വോട്ടെടുപ്പു ദിവസം സിപിഎം പ്രവർത്തകരുടെ ബോംബേറിൽ പരുക്കേറ്റ മുസ്‌ലിം യൂത്ത് ലീഗ് പ്രവർത്തകൻ പാനൂർ പുല്ലൂക്കര മുക്കിൽപീടിക പാറാൽ മൻസൂർ (21) മരിച്ചു. ഡിവൈഎഫ്ഐ പ്രവർത്തകൻ കെ. ഷനോദ് അറസ്റ്റിലായി.

ജ്യേഷ്ഠനും യൂത്ത് ലീഗ് ശാഖാ ജനറൽ സെക്രട്ടറിയുമായ പി. മുഹ്സിനെ വെട്ടുന്നതു തടയാൻ ശ്രമിച്ച മൻസൂറിനു നേരെ അക്രമികൾ ബോംബെറിയുകയായിരുന്നു. ഇടതുകാൽ ചിതറിത്തെറിച്ചു രക്തം വാർന്നാണു മരിച്ചത്. മുഹ്സിന്റെ കാലുകൾക്കു വെട്ടേറ്റു.

11 അംഗ സംഘമാണ് അക്രമം നടത്തിയതെന്നു പൊലീസ് പറഞ്ഞു. വീട്ടിൽനിന്നു 30 മീറ്റർ മാത്രം അകലെ പിതാവ് പാറാൽ മുസ്തഫയുടെ മുൻപിൽ വച്ചായിരുന്നു അക്രമം.

വോട്ടെടുപ്പു ദിവസം ഉച്ചമുതൽ പുല്ലൂക്കരയിൽ സംഘർഷമുണ്ടായിരുന്നു. മുസ്‍ലിം ലീഗ് പ്രാദേശിക നേതാവിനു സിപിഎം പ്രവർത്തകരുടെ മർദനമേറ്റു. മുഹ്സിൻ യുഡിഎഫ് ഏജന്റായ 150–ാം നമ്പർ ബൂത്തിന്റെ പരിസരത്ത് ഇതേച്ചൊല്ലി നടന്ന വാക്കേറ്റത്തിനിടെ 2 സിപിഎം പ്രവർത്തകർക്കു മർദനമേറ്റു.

രാത്രി എട്ടോടെ മുഹ്സിൻ അയൽവീട്ടിൽനിന്നു പുറത്തിറങ്ങുമ്പോഴാണ് കാത്തിരുന്ന സംഘം ആക്രമിച്ചത്. മൂർച്ചയേറിയ ആയുധമുപയോഗിച്ചു കാലുകളിൽ വെട്ടി. ഇതു തടയാൻ ശ്രമിച്ചഴാണു മൻസൂറിനു നേരെ ബോംബെറിഞ്ഞത്. 

പിതാവ് മുസ്തഫയും പ്രദേശവാസികളും എത്തിയതിനു ശേഷമാണ് അക്രമിസംഘം പിന്മാറിയത്. ഇതിനിടെ മുഹ്സിൻ ഷനോദിനെ കീഴ്പ്പെടുത്തുകയും പിന്നീട് പൊലീസിനു കൈമാറുകയും ചെയ്തു. സാരമായി പരുക്കേറ്റ മൻസൂറിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്നലെ പുലർച്ചെ മരിച്ചു. കബറടക്കം നടത്തി.

സംഭവസ്ഥലത്തുനിന്നു വാളും ബോംബിന്റെ അവശിഷ്ടങ്ങളും കണ്ടെത്തി. എന്നാൽ, വാളിൽ രക്തക്കറയുണ്ടായിരുന്നില്ല. വെട്ടാനുപയോഗിച്ച വാളല്ലെന്നും അക്രമി സംഘത്തിന്റെ കയ്യിൽനിന്നു വീണുപോയതാകാമെന്നുമാണു നിഗമനം. കഴിഞ്ഞ 5 വർഷത്തിനിടെ കണ്ണൂരിലുണ്ടായ പതിനാലാമത്തെ രാഷ്ട്രീയ കൊലപാതകമാണു മൻസൂറിന്റേത്. സംഭവം ദൗർഭാഗ്യകരമാണെന്നും പാർട്ടിക്കു പങ്കില്ലെന്നും സിപിഎം ജില്ലാ നേതൃത്വം പ്രതികരിച്ചു.

വിലാപയാത്രയ്ക്കിടെ സിപിഎം ഓഫിസുകൾ തകർത്തു

പാനൂർ ∙ മൻസൂറിന്റെ മൃതദേഹം വഹിച്ചുള്ള വിലാപയാത്രയ്ക്കുശേഷം പെരിങ്ങത്തൂരിൽ സിപിഎം ഓഫിസുകൾക്കു നേരെ വ്യാപക അക്രമം. സിപിഎം ലോക്കൽ കമ്മിറ്റി ഓഫിസ് ലീഗ് പ്രവർത്തകർ അടിച്ചുതകർത്തു. കൊടിതോരണങ്ങൾ കത്തിച്ചു.

ആച്ചുമുക്കിലെ ബ്രാഞ്ച് കമ്മിറ്റി ഓഫിസും തകർത്തു. ടൗണിലെ ചില കടകൾക്കു നേരെയും അക്രമമുണ്ടായി. കൂത്തുപറമ്പ് മണ്ഡലത്തിൽ യുഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്തിരുന്നു.

∙ ഇരുകൂട്ടരും എതിർ രാഷ്ട്രീയ പാർട്ടികളിലുള്ളവരാണ്. എന്നാൽ രാഷ്ട്രീയക്കൊലപാതകമാണോയെന്നു വിശദമായ അന്വേഷണത്തിനുശേഷമേ പറയാനാകൂ. കൃത്യമായ കാരണവും കണ്ടെത്താനുണ്ട്

- ആർ.ഇളങ്കോ, കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com