ADVERTISEMENT

തിരുവനന്തപുരം ∙ സെക്രട്ടേറിയറ്റിലെ മന്ത്രിമാരുടെ ഓഫിസുകളിൽ ഇനി വിടവാങ്ങലിന്റെ നാളുകൾ. 8 മന്ത്രിമാർ ഇത്തവണ മത്സരരംഗത്ത് ഇല്ലായിരുന്നു. ഭരണത്തുടർച്ച ഉണ്ടായാൽപോലും ഇവരിൽ എത്ര പേർ വീണ്ടും മന്ത്രിമാരാകുമെന്ന് ഉറപ്പില്ല. അവർ മന്ത്രിമാരായാലും പഴ്സനൽ സ്റ്റാഫിലെ എല്ലാവരും തുടരാ‍നും സാധ്യതയില്ല.

മന്ത്രിമാരായ ഇ.പി. ജയരാജൻ, തോമസ് ഐസക്, ജി.സുധാകരൻ, എ.കെ. ബാലൻ, സി.രവീന്ദ്രനാഥ്, വി.എസ്. സുനിൽകുമാർ, കെ.രാജു, പി.തിലോത്തമൻ എന്നിവർക്ക് സീറ്റില്ലായിരുന്നു. ഇവരുടെ സ്റ്റാഫ് വിടവാങ്ങൽ മൂഡിലാണ്. 

സെക്രട്ടേറിയറ്റിൽ ഇ–ഫയൽ ആയതിനാൽ പഴയതുപോലെ ഫയൽ തിരികെയേൽപിക്കേണ്ടതില്ല. എങ്കിലും നിവേദനങ്ങളും കടലാസ് കെട്ടുകളുമെല്ലാം നീക്കണം. മന്ത്രിമാരുടെ ഓഫിസുകളിലെ ഫർണിച്ചർ, ഇലക്ട്രോണിക് ഉപകരണങ്ങൾ തുടങ്ങിയവ സെക്രട്ടേറിയറ്റിലെ ഹൗസ് കീപ്പിങ് വിഭാഗത്തെ തിരികെയേൽപിക്കണം. 

പുതിയ മന്ത്രിസഭ അധികാരമേൽക്കുന്നതുവരെ നിലവിലെ സംവിധാനം തുടരുമെങ്കിലും മന്ത്രിമാരുടെ ഓഫിസുകളിൽ ആളുകൾ തീരെയില്ല. ഇനി യാത്രയയപ്പു ചടങ്ങിനേ ഒന്നിച്ചുകൂടാൻ സാധ്യതയുള്ളൂ.

മുഖ്യമന്ത്രിയെത്തുക വിഷുവിനു ശേഷം

കണ്ണൂർ പിണറായിയിലെ വീട്ടിലുള്ള മുഖ്യമന്ത്രി പിണറായി വിജയൻ 14ന് വിഷുവിനു ശേഷമേ തലസ്ഥാനത്തു മടങ്ങിയെത്തുകയുള്ളൂ. മുഖ്യമന്ത്രിയുടെ മകൾ വീണ കോവിഡ് പോസിറ്റീവ് ആയതിനെത്തുടർന്നു വീട്ടിൽ ഐസലേഷനിലാണ്.

തിരഞ്ഞെടുപ്പു പ്രമാണിച്ചു നാട്ടിലെത്തിയ മുഖ്യമന്ത്രി ഒരാഴ്ചയിലേറെയായി വീട്ടിലുണ്ട്. വരും ദിവസങ്ങളിൽ മന്ത്രിസഭാ യോഗം ചേരേണ്ട സാഹചര്യമുണ്ടായാൽ ഓൺലൈനായി നടത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com