ADVERTISEMENT

14 ജില്ലകളിലെ സ്ഥിതിവിവര റിപ്പോർട്ട് ഇങ്ങനെ:

കാസർകോട്: 2016ലെ എൽഡിഎഫ് 3, യുഡിഎഫ് 2 എന്ന നില തുടരാൻ സാധ്യത. അതേസമയം, ഉദുമയിൽ യുഡിഎഫും കെ.സുരേന്ദ്രൻ മത്സരിക്കുന്ന മഞ്ചേശ്വരത്ത് എൻഡിഎയും വിജയപ്രതീക്ഷയിലാണ്. തൃക്കരിപ്പൂരിലും കാഞ്ഞങ്ങാട്ടും ശക്തമായ മത്സരമാണ് യുഡിഎഫ് കാഴ്ചവച്ചതെങ്കിലും എൽഡിഎഫിനു പരാജയഭീതി ഇല്ല. 

കണ്ണൂർ: കയ്യിലുള്ള ഇരിക്കൂർ, പേരാവൂർ, അഴീക്കോട് സീറ്റുകൾക്കു പുറമേ, കണ്ണൂരും കൂത്തുപറമ്പും കൂടി യുഡിഎഫ് പ്രതീക്ഷിക്കുന്നു.

പയ്യന്നൂർ, തളിപ്പറമ്പ്, കല്യാശ്ശേരി, ധർമടം, മട്ടന്നൂർ, തലശ്ശേരി മണ്ഡലങ്ങൾ എൽഡിഎഫ് ഉറപ്പിക്കുന്നു. അഴീക്കോട്ട് ഇരുമുന്നണികൾക്കും 50 – 50 സാധ്യതയാണ്. ധർമടത്തു രണ്ടാം സ്ഥാനത്തു വരുമെന്ന പ്രതീക്ഷ ബിജെപിക്കുണ്ട്.

വയനാട്: ബത്തേരിയിൽ ഉറപ്പും കൽപറ്റയിലും മാനന്തവാടിയിലും മുൻതൂക്കവും യുഡി എഫ് വിലയിരുത്തുന്നു. എന്നാൽ കൽപറ്റയും മാനന്തവാടിയും ഉറപ്പായും നിലനിർത്തുമെന്നാണ് എൽഡിഎഫ് കമ്മിറ്റികൾ നേതൃത്വത്തിനു നൽകിയ റിപ്പോർട്ട്. ലോക്സഭാ തിരഞ്ഞെടുപ്പിൽ കൽപറ്റയിൽ രാഹുൽ ഗാന്ധി നേടിയ 63,754 വോട്ട് ഭൂരിപക്ഷമാണ് കോൺഗ്രസിലെ ടി.സിദ്ദീഖിന്റെ പ്രതീക്ഷ. നാട്ടുകാരനായ സ്ഥാനാർഥി എന്ന വികാരം എം.വി. ശ്രേയാംസ്കുമാറിനെ തുണയ്ക്കുമെന്ന് എൽഡിഎഫ് കരുതുന്നു.

മാനന്തവാടിയിൽ തുടക്കത്തിൽ എൽഡിഎഫിനു ലഭിച്ച മുൻതൂക്കം രാഹുലിന്റെ വരവോടെ മാറിയെന്നു യുഡിഎഫ് അവകാശപ്പെടുന്നു. ഭൂരിപക്ഷത്തിന്റെ കാര്യത്തിൽ മാത്രമാണ് ആശങ്കയെന്ന് എൽഡിഎഫ്. 

കോഴിക്കോട്: ജില്ലയിലെ 13 സീറ്റുകളിൽ 10 എണ്ണം വരെ എൽഡിഎഫും 7 വരെ യുഡിഎഫും പ്രതീക്ഷിക്കുന്നു. ബേപ്പൂർ, എലത്തൂർ, ബാലുശ്ശേരി, പേരാമ്പ്ര സീറ്റുകൾ എൽഡിഎഫും വടകര, കൊടുവള്ളി, കോഴിക്കോട് സൗത്ത് മണ്ഡലങ്ങൾ യുഡിഎഫും ഉറപ്പിക്കുന്നു. കനത്ത മത്സരം നടന്ന കുറ്റ്യാടി, കുന്നമംഗലം, നാദാപുരം, കൊയിലാണ്ടി, തിരുവമ്പാടി, കോഴിക്കോട് നോർത്ത് മണ്ഡലങ്ങളിൽ 4 മണ്ഡലങ്ങൾ വരെ യുഡിഎഫ് പ്രതീക്ഷിക്കുന്നു. ആറും നേടുമെന്നാണ് എൽഡിഎഫിന്റെ കണക്കുകൂട്ടൽ.

മലപ്പുറം: മലപ്പുറം, വേങ്ങര, തിരൂരങ്ങാടി, വണ്ടൂർ, കോട്ടയ്ക്കൽ, മങ്കട, കൊണ്ടോട്ടി, വള്ളിക്കുന്ന്, ഏറനാട്, മഞ്ചേരി, തിരൂർ സീറ്റുകൾ യുഡിഎഫ് നിലനിർത്താനാണു സാധ്യത. സിറ്റിങ് സീറ്റുകളായ പൊന്നാനിയിലും തവനൂരിലും എൽഡിഎഫിനാണ് മേൽക്കൈ. കഴിഞ്ഞ തവണ എൽഡിഎഫ് പിടിച്ചെടുത്ത നിലമ്പൂർ, താനൂർ മണ്ഡലങ്ങളിലും യുഡിഎഫിന്റെ കൈവശമുള്ള പെരിന്തൽമണ്ണയിലും പ്രവചനാതീത മത്സരം നടക്കുന്നു. 

പാലക്കാട്: ഇടതുമുന്നണിക്കു മേൽക്കൈ ഉണ്ടാകുമെങ്കിലും കഴിഞ്ഞ തവണത്തെ നേട്ടത്തിനു സാധ്യതയില്ല. 12ൽ 9 സീറ്റു നേടിയ എൽഡിഎഫ് 4 സിറ്റിങ് സീറ്റുകളിൽ വെല്ലുവിളി നേരിടുന്നു. പട്ടാമ്പി, ഒറ്റപ്പാലം, ചിറ്റൂർ, നെന്മാറ എന്നിവിടങ്ങളിലാണ് കടുത്ത മത്സരം നടക്കുന്നത്. അതേസമയം തൃത്താല കുറഞ്ഞ വോട്ടുകൾക്കു പിടിച്ചെടുക്കുമെന്ന കണക്കുകൂട്ടലിലാണ് സിപിഎം. കഴിഞ്ഞ തവണത്തെ 3 സീറ്റ് 5 ആക്കി ഉയർത്താമെന്ന പ്രതീക്ഷയുണ്ട് യുഡിഎഫിന്. സിറ്റിങ് എംഎൽഎമാരായ വി.ടി.ബൽറാമിന് തൃത്താലയിലും ഷാഫി പറമ്പിലിന് പാലക്കാട്ടും വെല്ലുവിളി ഉണ്ടെങ്കിലും രണ്ടിടത്തും ജയിക്കുമെന്നു കോൺഗ്രസ് കരുതുന്നു.

പട്ടാമ്പി, ഒറ്റപ്പാലം എന്നിവിടങ്ങളിൽ അട്ടിമറിയും ചിറ്റൂർ, നെന്മാറ എന്നിവിടങ്ങളിൽ അനുകൂല സാധ്യതയും കാണുന്നു. ബിജെപിക്ക് അട്ടിമറി ജയം ഉണ്ടാകുമോ എന്ന് ഇരുമുന്നണികളും ഉറ്റുനോക്കുന്നു.

തൃശൂർ: പുതുക്കാട്, നാട്ടിക, കയ്പമംഗലം, ചേലക്കര മണ്ഡലങ്ങളിൽ എൽഡിഎഫിന് മേൽക്കൈ അവകാശപ്പെടാം; തൃശൂർ, ഗുരുവായൂർ, ചാലക്കുടി മണ്ഡലങ്ങളിൽ യുഡിഎഫിനും. 6 മണ്ഡലങ്ങളിലെ പ്രവചനം എളുപ്പമല്ല. കുന്നംകുളം, മണലൂർ മണ്ഡലങ്ങളിൽ മുൻതൂക്കമുണ്ടെന്നാണ് എൽഡിഎഫ് വിലയിരുത്തൽ. എൽഡിഎഫ് വിജയസാധ്യതയുളള മണ്ഡലങ്ങൾ എല്ലാംതന്നെ അവരുടെ സിറ്റിങ് സീറ്റുകളാണ്.  വടക്കാഞ്ചേരിയിലെ മത്സരം കടുത്തതെങ്കിലും സീറ്റ് നിലനിർത്തുമെന്നു തന്നെ യുഡിഎഫ് കരുതുന്നു. ഇരിങ്ങാലക്കുടയിൽ ഒപ്പത്തിനൊപ്പമാണ് മത്സരം. മണലൂരിൽ എ.എൻ.രാധാകൃഷ്ണൻ മുന്നണികൾക്കു ഭീഷണി ഉയർത്തുന്ന മത്സരം കാഴ്ചവച്ചെന്ന് ബിജെപി; തൃശൂരിൽ പ്രവചനാതീതമെന്നും.

എറണാകുളം: ജില്ലയിൽ 11 സീറ്റ് നേടി കഴിഞ്ഞ തവണത്തേതിലും നില മെച്ചപ്പെടുത്താമെന്നാണു യുഡിഎഫ് കണക്കുകൂട്ടൽ. നിലവിൽ 9 സീറ്റാണ് യുഡിഎഫിന്. എൽഡിഎഫ് ജയിച്ച കോതമംഗലം, മൂവാറ്റുപുഴ സീറ്റുകൾ പിടിച്ചെടുക്കുന്നതിനൊപ്പം സിറ്റിങ് സീറ്റുകൾ നിലനിർത്താമെന്നും കരുതുന്നു. സിറ്റിങ് സീറ്റുകളായ കോതമംഗലം, മൂവാറ്റുപുഴ, കൊച്ചി, വൈപ്പിൻ, തൃപ്പൂണിത്തുറ എന്നിവയ്ക്കൊപ്പം കളമശേരി, കുന്നത്തുനാട് എന്നിവ കൂടി എൽഡിഎഫ് പ്രതീക്ഷിക്കുന്നു. തൃപ്പൂണിത്തുറയിൽ 60,000 വോട്ടാണു ബിജെപി പ്രതീക്ഷ. വിജയിക്കാമെന്നാണു കണക്കുകൂട്ടൽ.

ഇടുക്കി: തൊടുപുഴയും പീരുമേടും യുഡിഎഫ് വിജയപ്രതീക്ഷ പുലർത്തുമ്പോൾ ഇടുക്കിയിലും ഉടുമ്പൻചോലയിലും ഇടതുമുന്നണിക്കാണ് പ്രത്യാശ. ഉടുമ്പൻചോലയിൽ അനായാസ ജയം പ്രതീക്ഷിച്ച എം.എം.മണിയെ അവസാനലാപ്പിൽ കോൺഗ്രസിന്റെ ഇ.എം.ആഗസ്തി വെള്ളം കുടിപ്പിച്ചു.

ഇടുക്കിയിൽ കടുത്ത മത്സരം നടന്നെങ്കിലും പോളിങ് ശതമാനം കുറഞ്ഞത് റോഷി അഗസ്റ്റിന് പ്രതീക്ഷയാണ് സമ്മാനിച്ചത്. ദേവികുളത്ത് യുഡിഎഫിന് നേരിയ മുൻതൂക്കം അവകാശപ്പെടാം. എൻഡിഎ പിടിക്കുന്ന വോട്ടുകൾ നിർണായകമാകും.

ആലപ്പുഴ: 9 സീറ്റിൽ കഴിഞ്ഞ തവണ കിട്ടിയവ എല്ലാം നിലനിർത്താമെന്ന് എൽഡിഎഫിനു പ്രതീക്ഷയില്ല. ചെങ്ങന്നൂരും മാവേലിക്കരയും ഉറപ്പിക്കുന്നു. പുറമേ അമ്പലപ്പുഴ, ആലപ്പുഴ, ചേർത്തല എന്നിവയും നിലനിർത്തമെന്നാണ് പ്രതീക്ഷ. ഹരിപ്പാട് കണക്കിലില്ല. കുട്ടനാട് കൈവിടുമെന്ന ആശങ്കയുണ്ട്. കായംകുളവും അരൂരും കടുത്ത മത്സരമായിരുന്നു. 

പടിഞ്ഞാറൻ, തീരദേശ മണ്ഡലങ്ങളിലെല്ലാം ജയിക്കുമെന്ന പ്രതീക്ഷ യുഡിഎഫ് നേതാക്കൾക്കുണ്ട്. കായംകുളം, ആലപ്പുഴ, ചേർത്തല, അരൂർ മണ്ഡലങ്ങളിൽ അനുകൂലമായ മാറ്റം അവർ കണക്കുകൂട്ടുന്നു. എൻഡിഎ ഒരിടത്തും ജയം പ്രതീക്ഷിക്കുന്നില്ല. ചെങ്ങന്നൂരിൽ നല്ല പ്രകടനം ഉണ്ടാകുമെന്നാണ് വിലയിരുത്തൽ.

കോട്ടയം: ഇരുമുന്നണികളും ഒപ്പത്തിനൊപ്പം മത്സരിച്ച ജില്ലയിൽ 5 സീറ്റുകളിൽ വിജയം യുഡിഎഫും എൽഡിഎഫും ഉറപ്പിക്കുന്നു. പുതുപ്പള്ളി, കോട്ടയം, കടുത്തുരുത്തി, പാലാ, ചങ്ങനാശേരി സീറ്റുകളിലാണ് യുഡിഎഫ് വിജയം ഉറപ്പിക്കുന്നത്. അനുകൂല തരംഗം ഉണ്ടെങ്കിൽ കാഞ്ഞിരപ്പള്ളിയും പൂഞ്ഞാറും ജയിക്കുമെന്നു കരുതുന്നു. 

എന്നാൽ വൈക്കം, ഏറ്റുമാനൂർ, കാഞ്ഞിരപ്പള്ളി, പാലാ, കടുത്തുരുത്തി സീറ്റുകൾ കൂടെ നിൽക്കുമെന്ന് ഇടതുമുന്നണി കരുതുന്നു. ജോസ് കെ. മാണിയും മാണി സി.കാപ്പനും മത്സരിക്കുന്ന പാലായിലെ ഫലം പ്രവചനാതീതം. കാഞ്ഞിരപ്പള്ളിയിൽ മാത്രമാണ് ബിജെപിയുടെ പ്രതീക്ഷ. പൂഞ്ഞാറിൽ പി.സി. ജോ‍ർജ് പടക്കം പൊട്ടിച്ച് ആഘോഷിച്ചു തുടങ്ങി.

പത്തനംതിട്ട: തിരുവല്ല, ആറന്മുള, അടൂർ സീറ്റുകളിൽ എൽഡിഎഫ് ഉറപ്പു പറയുന്നു;  കോന്നി, റാന്നി, ആറന്മുള സീറ്റുകളിൽ യുഡിഎഫും. അടൂരിൽ യുഡിഎഫ് അട്ടിമറി പ്രതീക്ഷിക്കുന്നു. റാന്നി ഇത്തവണ മറിയുമെന്ന് എൽഡിഎഫ് ക്യാംപ് പോലും ആശങ്കപ്പെടുന്നു. 2019 ലെ കോന്നി ഉപതിരഞ്ഞെടുപ്പിനു ശേഷം 5 –0 എന്ന നിലയിലേക്ക് ജില്ലയിൽ എൽഡിഎഫ് എത്തിയെങ്കിലും ഇത്തവണ ഏകപക്ഷീയ വിജയം ആരും വിചാരിക്കുന്നില്ല.

കൊല്ലം: കഴിഞ്ഞ തവണ നേടിയ 100% വിജയം ഇക്കുറി ഉണ്ടാകില്ലെന്ന ബോധ്യത്തിലാണ് എൽഡിഎഫ്. കൊട്ടാരക്കര, കുണ്ടറ, ഇരവിപുരം, പുനലൂർ, കൊല്ലം, ചാത്തന്നൂർ, പത്തനാപുരം, ചടയമംഗലം തുടങ്ങിയ മണ്ഡലങ്ങളിലാണു കൂടുതൽ പ്രതീക്ഷ. 

കുറഞ്ഞത് 6 സീറ്റെങ്കിലും കിട്ടുമെന്ന വിശ്വാസത്തിലാണ് യുഡിഎഫ്. കരുനാഗപ്പള്ളി, ചവറ, കൊല്ലം, കുണ്ടറ, പത്തനാപുരം, കുന്നത്തൂർ മണ്ഡലങ്ങളിലാണു മുന്നണിയുടെ പ്രതീക്ഷ. ഭരണവിരുദ്ധ തരംഗം ആഞ്ഞടിച്ചാൽ ഇരവിപുരം, ചടയമംഗലം, കൊട്ടാരക്കര ഉൾപ്പെടെ മാറ്റം വരാം. കടലുമായി ചേർന്നു കിടക്കുന്ന ജില്ലയിലെ 5 മണ്ഡലങ്ങളിൽ ഭരണവിരുദ്ധ തരംഗം ഉണ്ടായെന്നാണ് മുന്നണിയുടെ വിചാരം. ചാത്തന്നൂരിൽ ബിജെപിക്കു പ്രതീക്ഷയുണ്ട്.

തിരുവനന്തപുരം: നിലവിൽ 10 സീറ്റുള്ള എൽഡിഎഫ് അതേ ആധിപത്യം നിലനിർത്താൻ സാധ്യതയില്ല. എന്നാൽ ഏഴെണ്ണം അവർ കണക്കുകൂട്ടുന്നു. 5 സീറ്റ് ഉറപ്പായി കണക്കാക്കുന്ന യുഡിഎഫും ട്രെൻഡ് ഉണ്ടായാൽ 7 വരെ പ്രതീക്ഷിക്കുന്നു. ബിജെപിയുടെ അട്ടിമറി ജയസാധ്യതയാണ് ചർച്ചാവിഷയം. 

കോവളം, അരുവിക്കര, തിരുവനന്തപുരം, പാറശാല, നെയ്യാറ്റിൻകര, നെടുമങ്ങാട് എന്നിവയാണ് യുഡിഎഫ് പ്രതീക്ഷ പുലർത്തുന്നത്. വാമനപുരവും വർക്കലയും കൂടെ വരാൻ ഇടയുണ്ടെന്നും വിചാരിക്കുന്നു. അതേസമയം ആറ്റിങ്ങൽ, ചിറയിൻകീഴ്, വട്ടിയൂർക്കാവ്, കഴക്കൂട്ടം, വാമനപുരം, പാറശാല, നെയ്യാറ്റിൻകര മണ്ഡലങ്ങളെക്കുറിച്ച് എൽഡിഎഫിനു സംശയമില്ല. നേമത്ത് ബിജെപി പ്രതീക്ഷയിലാണ്. നേമം, കഴക്കൂട്ടം, കാട്ടാക്കട എന്നിവിടങ്ങളിൽ പ്രവചനാതീതം.

ആശങ്കയ്ക്കും പ്രതീക്ഷയ്ക്കും മധ്യേ മുന്നണികൾ

തിരുവനന്തപുരം ∙ യുഡിഎഫിന്റെ ഭരണമാറ്റ പ്രതീക്ഷകൾ പാടേ തള്ളുകയാണ് എൽഡിഎഫ്; രാജ്യത്തെ ഏക ഇടതുപക്ഷ സർക്കാർ പുറത്താകും എന്നതിൽ സംശയമില്ലെന്ന് യുഡിഎഫും.

യുഡിഎഫ് 75–80 സീറ്റ് കണക്കുകൂട്ടുന്നു; എൺപതിൽ കുറയില്ലെന്ന് എൽഡിഎഫും. ഒപ്പത്തിനൊപ്പം മത്സരത്തിൽ ചെറിയ മാർജിനോടെ ഒരു മുന്നണി ഭരണം പിടിക്കുമെന്ന നിരീക്ഷണമാണ് ഉയർന്നു നിൽക്കുന്നത്.

കോൺഗ്രസ് 40 – 50 സീറ്റിന് ഇടയിൽ പ്രതീക്ഷിക്കുന്നു; ലീഗ് 20 സീറ്റ് വരെയും. മറ്റു ഘടകകക്ഷികൾ 8 –10 സീറ്റ് നേടാം. ഒരു ട്രെൻഡ് രൂപപ്പെട്ടാൽ ഇനിയും മുന്നേറുമെന്നു പ്രതീക്ഷയുണ്ട്. 

ചില സിറ്റിങ് സീറ്റുകൾ നഷ്ടപ്പെടുമെന്ന ആശങ്ക സിപിഎമ്മിനും സിപിഐക്കും ഉണ്ട്. മധ്യകേരളത്തിൽ കേരള കോൺഗ്രസിന്റെ വരവുൾപ്പെടെയുള്ള ഘടകങ്ങൾ കാരണം പുതിയ കുറച്ചു സീറ്റുകൾ കിട്ടും. 

കോൺഗ്രസ് ഒപ്പത്തിനൊപ്പമെത്തിയതു വിചാരിക്കാത്ത കാര്യമല്ലെന്നു സിപിഎം നേതാക്കൾ പറഞ്ഞു. എൻഎസ്എസ് പരസ്യ നിലപാടെടുത്തു കരയോഗങ്ങൾ വഴി നിർദേശങ്ങൾ കൈമാറുന്നതു മനസ്സിലാക്കി പ്രതിരോധം തീർത്തെന്നും പറയുന്നു.

ബിജെപി വലിയ മുന്നേറ്റം കൈവരിക്കുമെന്നു മുന്നണികൾ കരുതുന്നില്ല. അതേസമയം, സ്വാധീന മണ്ഡലങ്ങളിൽ അവർ നേടുന്ന വോട്ട് ആശങ്കയോടെ വീക്ഷിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com