ADVERTISEMENT

തിരുവനന്തപുരം/കൊച്ചി ∙ വിദേശത്തേക്കു ഡോളർ കടത്തിയെന്ന കേസിൽ സ്പീക്കർ പി.ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്തു. സ്വർണക്കടത്ത്, ഡോളർ കടത്ത് കേസുകളിൽ പ്രതികളായ സ്വപ്ന സുരേഷ്, പി.എസ്. സരിത് എന്നിവർ നൽകിയ മൊഴികളുടെ അടിസ്ഥാനത്തിലാണിത്. സ്പീക്കറുടെ ഔദ്യോഗിക വസതിയിൽ കസ്റ്റംസ് സൂപ്രണ്ട് കെ. സലിലിന്റെ നേതൃത്വത്തിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് 11ന് തുടങ്ങിയ ചോദ്യം ചെയ്യൽ വൈകിട്ട് ഏഴിനാണ് അവസാനിച്ചത്. 

സ്പീക്കർ ഇടയ്ക്കിടെ തങ്ങാറുള്ള പേട്ട മരതകം ഫ്ലാറ്റ് കസ്റ്റംസ് ഇന്നലെ 2 മണിക്കൂർ പരിശോധിച്ചു. ഇത് തന്റെ രഹസ്യ താവളമാണെന്നു സ്പീക്കർ പറഞ്ഞതായി സ്വപ്നയുടെ മൊഴി നേരത്തേ പുറത്തുവന്നിരുന്നു. സ്പീക്കറുടെ വിദേശത്തുള്ള ബന്ധുവിന്റെ പേരിലാണ് ഈ ഫ്ലാറ്റെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സ്വപ്നയുടെ മൊഴി പുറത്തു വന്ന ശേഷം സ്പീക്കറും ചില അടുപ്പക്കാരും ഈ ഫ്ലാറ്റിൽ വന്നുപോയതായി കസ്റ്റംസിനു വിവരം ലഭിച്ചിരുന്നു. ഗേറ്റിലെ റജിസ്റ്റർ പരിശോധിച്ചു; സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കും. 

Image-JPG

സ്പീക്കർക്കു  കോവിഡ്

സ്പീക്കർ പി. ശ്രീരാമകൃഷ്ണനു കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യലിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ വിശദമായ ചോദ്യം ചെയ്യലിന് കസ്റ്റംസ് തയാറെടുക്കുന്നതിനിടയിലാണ് കോവിഡ് പോസിറ്റീവായത്. വെള്ളിയാഴ്ച 8 മണിക്കൂർ ചോദ്യം ചെയ്യലിനിടെ സ്പീക്കർ 2 തവണ മരുന്നു കഴിച്ചിരുന്നു.

സ്വപ്നയുടെ മൊഴിയിൽ പറയുന്നത്

സ്വപ്നയുടെ മൊഴിയിൽ സ്പീക്കർക്കെതിരെയുള്ള ആരോപണങ്ങൾ: യുഎഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെ വിദേശത്തേക്കു ഡോളർ കടത്തി. ഗൾഫിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സ്പീക്കർക്കു നിക്ഷേപമുണ്ട്. പേട്ടയിലെ ഫ്ലാറ്റിലേക്ക് ദുരുദ്ദേശ്യത്തോടെ പലതവണ ക്ഷണിച്ചു. 

കസ്റ്റംസിനും സമ്മാനബാഗ്!

സരിത്തിന്റെ വീട്ടിൽ നിന്നു നേരത്തെ കസ്റ്റംസ് കണ്ടെത്തിയ ബാഗ് സ്പീക്കർ തിരിച്ചറിഞ്ഞു. സ്പീക്കർ ഈ ബാഗിൽ ഡോളർ കൈമാറിയെന്നാണു സ്വപ്നയുടെ മൊഴിയിലുള്ളത്. ചോദ്യം ചെയ്യാനെത്തിയ കസ്റ്റംസ് ഉദ്യോഗസ്ഥർക്കും സ്പീക്കർ ബാഗ് സമ്മാനിച്ചെങ്കിലും അവരതു നിരസിച്ചു. 

സ്വപ്നയുമായി സൗഹൃദം; സാമ്പത്തിക ഇടപാടില്ല

‘ജമാൽ അൽ സാബിയെ കണ്ടിട്ടുണ്ട്, പക്ഷേ അടുപ്പമൊന്നുമുണ്ടായിരുന്നില്ല. സ്വപ്നയുമായി സൗഹൃദമുണ്ട്. സാമ്പത്തിക ഇടപാടൊന്നുമില്ല. നിയമസഭയുടെ മുദ്രയുള്ള ബാഗും പേനയും സന്ദർശകർക്കു സമ്മാനമായി നൽകാറുണ്ട്. എന്നാൽ, ബാഗിൽ ആർക്കും ഡോളർ നൽകിയിട്ടില്ല. മസ്കത്തിൽ കോളജ് ഉടമയായ പ്രവാസി മലയാളി ലഫീർ മുഹമ്മദിനെ അറിയാം. കോളജിൽ നിക്ഷേപമില്ല. സഹോദരൻ യുഎഇയിലും സഹോദരി യുഎസിലുമുണ്ട്. ഇവരെ കാണാൻ പോകാറുണ്ട്.’ – സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ (കസ്റ്റംസിനു നൽകിയ മൊഴിയിൽനിന്ന്)

English Summary: Customs interrogates speaker Sreeramakrishnan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com