ADVERTISEMENT

തിരുവനന്തപുരം ∙ മൂന്നര ലക്ഷം വരുന്ന പോളിങ് ഉദ്യോഗസ്ഥർക്കുള്ള തപാൽ ബാലറ്റിലെ ഇരട്ടിപ്പ് എത്രത്തോളമെന്നു തിരഞ്ഞെടുപ്പ് കമ്മിഷൻ അന്വേഷിക്കുന്നു.നിയോജകമണ്ഡലങ്ങളിലെ പ്രത്യേക കേന്ദ്രങ്ങളിൽ തപാൽ ബാലറ്റിൽ വോട്ടു രേഖപ്പെടുത്തി നൽകിയ ഉദ്യോഗസ്ഥർക്കു വീണ്ടും തപാലിൽ ബാലറ്റ് ലഭിച്ച സാഹചര്യത്തെക്കുറിച്ചാണ് അന്വേഷണം. ഇരട്ടിപ്പ് സംബന്ധിച്ച വാർത്ത ‘മനോരമ’യാണു പുറത്തുവിട്ടത്.

ഇക്കാര്യം പരിശോധിക്കാൻ അഡീഷനൽ ചീഫ് ഇലക്ടറൽ ഓഫിസർ സഞ്ജയ് കൗളിനെ ചുമതലപ്പെടുത്തിയതായി ചീഫ് ഇലക്ടറൽ ഓഫിസർ ടിക്കാറാം മീണ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ അറിയിച്ചു.

ഒരിക്കൽ വോട്ടു ചെയ്തവർക്കു തന്നെ വിവിധ ജില്ലകളിൽ തപാൽ ബാലറ്റുകൾ ലഭിച്ചു തുടങ്ങിയത് ബുധനാഴ്ച മുതലാണ്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഇത്തരം ബാലറ്റുകൾ വന്നതിന്റെ തെളിവുകൾ പുറത്തുവന്നു. ഒരിക്കൽ വോട്ടു ചെയ്തതിനാൽ ബാലറ്റ് ഇനി ആവശ്യമില്ലെന്നു വ്യക്തമാക്കുന്ന കത്തുകൾ സഹിതം വരണാധികാരിക്കു ചില ഉദ്യോഗസ്ഥർ തിരികെ നൽകി. ബാലറ്റ് ഇരട്ടിപ്പ് സംബന്ധിച്ച് അന്വേഷണത്തിന് കൊല്ലം കലക്ടർ ഉത്തരവിട്ടു. തിരുവനന്തപുരം കലക്ടർ പ്രാഥമിക അന്വേഷണം നടത്തി. 

വിവാദമായതോടെ ബാലറ്റുകൾ ലഭിച്ച ഉദ്യോഗസ്ഥർ പലരും വിവരം പുറത്തു പറയാതിരിക്കുകയാണ്. അതേസമയം, ഇടതുപക്ഷ സർവീസ് സംഘടനാ നേതാക്കൾ ചിലയിടങ്ങളിൽ ബാലറ്റുകൾ ശേഖരിച്ചതായി പരാതികളുണ്ട്. ഈ ബാലറ്റ് ഉപയോഗിച്ചു വീണ്ടും വോട്ടു ചെയ്താൽ ഇരട്ടിപ്പ് തിരിച്ചറിയാൻ മാർഗമില്ല. വോട്ടെണ്ണൽ ദിനമായ മേയ് 2നു രാവിലെ 8 മണി വരെ ലഭിക്കുന്ന തപാൽ ബാലറ്റുകൾ വരണാധികാരികൾ സ്വീകരിക്കും.

ഫെസിലിറ്റേഷൻ സെന്ററുകളിൽ വോട്ടു ചെയ്തവരുടെ തപാൽ ബാലറ്റുകൾ കവറിലാക്കി അതതു വരണാധികാരികൾ സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരിക്കുകയാണ്. 

ഇപ്പോൾ ലഭിക്കുന്ന തപാൽ ബാലറ്റുകൾ ഉദ്യോഗസ്ഥർ പോൾ ചെയ്താൽ അതും വരണാധികാരികളുടെ പക്കലെത്തും. സ്ട്രോങ് റൂം ഇപ്പോൾ തുറക്കാനാവില്ല. അതിനാൽ വോട്ടെണ്ണൽ ദിനം മാത്രമേ ഇനി ബാലറ്റ് പരിശോധന സാധിക്കൂ. അതു തന്നെ ശ്രമകരമാണ്. 

എത്ര പേർ ഫെസിലിറ്റേഷൻ സെന്ററുകളിൽ വോട്ടു ചെയ്തുവെന്ന കണക്കുകൾ തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കാത്തതിനാൽ തപാൽ ബാലറ്റുകളുടെ പോളിങ് സംബന്ധിച്ചു ഒട്ടും സുതാര്യതയുമില്ല.

തപാൽ ബാലറ്റുകളുടെ കണക്ക് ശേഖരിക്കാൻ നിർദേശം

തിരുവനന്തപുരം ∙ മൊത്തം തപാൽ ബാലറ്റുകളുടെയും കണക്കു ശേഖരിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ കൂടിയായ കലക്ടർമാർക്കു നിർദേശം നൽകി. എത്ര എണ്ണം പ്രിന്റ് ചെയ്തു, അവയിൽ എത്ര എണ്ണം വിതരണം ചെയ്തു, എത്ര എണ്ണം പോൾ ചെയ്തു. ഇവയുടെ കൗണ്ടർഫോയിലുകൾ സംബന്ധിച്ച വിശദാംശങ്ങൾ എന്നിവ ശേഖരിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

English Summary: Election commission to investigate postal ballot issue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com