ADVERTISEMENT

കട്ടപ്പന ∙ കൊച്ചുതോവാളയിൽ ദുരൂഹസാഹചര്യത്തിൽ വീട്ടമ്മയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്നു പൊലീസ്. കൊച്ചുപുരയ്ക്കൽ താഴത്ത് കെ.പി.ജോർജിന്റെ ഭാര്യ ചിന്നമ്മ(63)യുടെ മരണം ശ്വാസംമുട്ടിയാണെന്നാണ് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായത്. പ്രതിയെ കണ്ടെത്താനുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കി.

കഴിഞ്ഞ ദിവസം പുലർച്ചെയാണ് ചിന്നമ്മയെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന പൊലീസ് നിരീക്ഷണങ്ങൾക്ക് ബലം നൽകുന്നതാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. വായിൽ തുണി തിരുകിയശേഷം കഴുത്തു ഞെരിച്ചായിരുന്നു കൊലപാതകം. തലച്ചോറിൽ രക്തസ്രാവം ഉണ്ടായി.

ആശുപത്രിയിൽ എത്തിച്ച് മരണം സ്ഥിരീകരിച്ചശേഷമാണ്, ചിന്നമ്മ ധരിച്ചിരുന്ന ആഭരണങ്ങൾ കാണാതായതായി ശ്രദ്ധയിൽപെട്ടത്. മാല, വള, മോതിരം എന്നിവ ഉൾപ്പെടെ 4 പവനോളം സ്വർണാഭരണങ്ങളാണു കാണാതായത്. എന്നാൽ കമ്മൽ നഷ്ടപ്പെട്ടിരുന്നില്ല. ജോർജ് കിടന്ന മുറിയിൽ സൂക്ഷിച്ചിരുന്ന 20 പവനോളം സ്വർണാഭരണങ്ങളും ഒരു ലക്ഷത്തോളം രൂപയും നഷ്ടപ്പെട്ടിട്ടില്ലെന്നു പൊലീസ് കണ്ടെത്തി. കട്ടിലിൽ നിന്നു വീണുകിടന്ന ചിന്നമ്മ ചില വസ്ത്രങ്ങൾ കടിച്ചുപിടിച്ച നിലയിലായിരുന്നു.

വീടിന്റെ അടുക്കള ഭാഗത്തെ കതക് പുറത്തുനിന്നു പൂട്ടിയിരുന്നതും കൊലപാതക സാധ്യതയിലേക്കു വിരൽ ചൂണ്ടിയിരുന്നു. എന്നാൽ മൽപിടിത്തം നടന്നതിന്റെ ലക്ഷണങ്ങളോ ശരീരത്തിൽ കാര്യമായ മുറിവുകളോ ഉണ്ടായിരുന്നില്ല. ചിന്നമ്മയുടെ സ്വർണാഭരണങ്ങൾ കാണാനില്ലെന്ന ഭർത്താവ് ജോർജിന്റെ മൊഴിയാണ് കേസിൽ ദുരൂഹത വർധിപ്പിക്കുന്നത്. 

മോഷണശ്രമത്തിനിടെ ചിന്നമ്മയെ കൊലപ്പെടുത്തിയതാകാമെന്ന് പൊലീസിനു സംശയമുണ്ടെങ്കിലും ഇതിനാവശ്യമായ തെളിവുകൾ ഫൊറൻസിക് പരിശോധനയിലടക്കം ലഭിച്ചിട്ടില്ല. ജോർജിനെ ഉൾപ്പെടെ വിശദമായി ചോദ്യം ചെയ്ത ശേഷമേ കേസിനെ സംബന്ധിച്ച അന്തിമ സ്ഥിരീകരണത്തിലേക്ക് പൊലീസിന് എത്താൻ കഴിയുകയുള്ളൂ. 

കിടപ്പുമുറിയിലെ തറയിൽ കമഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു ചിന്നമ്മയുടെ മൃതദേഹം. ചിന്നമ്മ താഴത്തെ നിലയിലും ജോർജ് മുകളിലെ നിലയിലുമായിരുന്നു ഉറങ്ങാൻ കിടന്നത്. രാവിലെ ഉറക്കമുണർന്ന് താഴെയെത്തിയപ്പോൾ ചിന്നമ്മ മരിച്ചുകിടക്കുകയായിരുന്നുവെന്നാണ് ജോർജിന്റെ മൊഴി. 

വരും ദിവസങ്ങളിൽ കൂടുതൽ പേരെ ചോദ്യം ചെയ്യും. ശാസ്ത്രീയ തെളിവുശേഖരണത്തിലൂടെ പ്രതിയെ കണ്ടെത്താനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. ഡിവൈഎസ്പി ജെ.സന്തോഷ്‌കുമാർ, എസ്എച്ച്ഒ ബി.ജയൻ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയശേഷം ചിന്നമ്മയുടെ മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകി. സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്നു രാവിലെ 9ന് വീട്ടിൽ എത്തിച്ച ശേഷം 12ന് കട്ടപ്പന സെന്റ് ജോർജ് യാക്കോബായ പള്ളിയിൽ സംസ്കരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com