പ്രതികളുടെ ദുരൂഹമരണം പരിശോധിക്കണം: യുഡിഎഫ്
Mail This Article
പാനൂർ (കണ്ണൂർ) ∙ കൊലക്കേസുകളിൽ പ്രതികളാകുന്ന സിപിഎം പ്രവർത്തകർ ദുരൂഹ സാഹചര്യങ്ങളിൽ മരണമടയുന്നതു പരിശോധിക്കണമെന്ന് യുഡിഎഫ്. പല കേസുകളിലും പ്രതിയായി ചേർക്കുന്ന ഒരാളുടെ മരണത്തോടു കൂടി അന്വേഷണം നിലയ്ക്കുകയാണെന്നും പാനൂരിലെ പ്രതിഷേധ യോഗത്തിൽ യുഡിഎഫ് നേതാക്കൾ ആരോപിച്ചു. മുസ്‌ലിം ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലക്കേസിലെ രണ്ടാം പ്രതി രതീഷിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയതോടെയാണ് പല നേതാക്കളും പ്രവർത്തകരും ഈ രീതിയിൽ സംശയം പ്രകടിപ്പിച്ചത്.
ലോക്കൽ പൊലീസ് അന്വേഷിക്കും മുൻപ് കേസ് ക്രൈംബ്രാഞ്ചിനു കൈമാറിയത് തെളിവു നശിപ്പിക്കാനും കേസ് അട്ടിമറിക്കാനുമാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. പാനൂരിൽ നടന്ന യുഡിഎഫ് പ്രതിഷേധ യോഗം പ്രതിപക്ഷ നേതാവ് ഉദ്ഘാടനം ചെയ്തു.
സിപിഎം മനുഷ്യത്വം തൊട്ടുതീണ്ടാത്ത ക്രിമിനൽ സംഘം ആണെന്നു മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി വിമർശിച്ചു. കുറ്റവാളികൾക്കു പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കാൻ സർക്കാർ തയാറാകണമെന്നും ഇല്ലെങ്കിൽ യുഡിഎഫ് നിയമപരമായി നീങ്ങുമെന്നും മുസ്‌ലിം ലീഗ് ഉന്നതാധികാര സമിതി അംഗം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
English Summary: UDF demands enquiry into Mansoor murder case culprit death