ADVERTISEMENT

ആലപ്പുഴ ∙ ജില്ലയിലെ ചില മണ്ഡലങ്ങളിൽ എൽഡിഎഫ് സ്ഥാനാർഥികൾ പരാജയപ്പെടുന്നതിനു വേണ്ടി ചില നേതാക്കൾ പ്രവർത്തിച്ചുവെന്ന ആരോപണം സിപിഎമ്മിൽ ഉയരുന്നു. കായംകുളത്ത് എ.എം.ആരിഫ് എംപി യുഡിഎഫ് സ്ഥാനാർഥിക്കെതിരെ നടത്തിയ പരാമർശങ്ങൾ എൽഡിഎഫിന്റെ വിജയത്തെ ബാധിക്കുമെന്ന് ഒരു വിഭാഗം ആരോപിച്ചു. ദിവസങ്ങൾക്കു മുൻപു നടത്തിയ പ്രസംഗം തിരഞ്ഞെടുപ്പിന്റെ തലേദിവസം ഉയർത്തിക്കൊണ്ടുവന്നതിൽ ചിലർ ബോധപൂർവം ഇടപെട്ടുവെന്ന് ഇന്നലെ ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ ആരോപണമുയർന്നു.

ചേർത്തലയിലും മാവേലിക്കരയിലും സിപിഎം ലോക്കൽ കമ്മിറ്റി അംഗങ്ങൾ എൻഡിഎ സ്ഥാനാർഥികളായതു തടയാൻ പാർട്ടി നേതൃത്വത്തിനു കഴിഞ്ഞില്ലെന്നും ആരോപണമുണ്ട്. ജില്ലയിൽ സിപിഎമ്മിനെ ഏറെ പ്രതിരോധത്തിലാക്കിയത് സിപിഎം നേതാക്കളുടെ എൻഡിഎ പ്രവേശനമാണ്. 

ആലപ്പുഴ ലോക്സഭാ മണ്ഡലത്തിലെ 7 നിയമസഭാ മണ്ഡലങ്ങളിലും എ.എം.ആരിഫ് എംപിയുടെ ചിത്രമുൾപ്പെടുത്തിയ തിരഞ്ഞെടുപ്പ് പോസ്റ്ററുകൾ പ്രചാരണത്തിനുപയോഗിച്ചെങ്കിലും അമ്പലപ്പുഴയിൽ മാത്രം അവസാന ദിവസം ഇതു വിവാദമായതിനെപ്പറ്റി അന്വേഷിക്കണമെന്ന് ജില്ലാ സെക്രട്ടേറിയറ്റിൽ ആവശ്യമുയർന്നു. എന്നാൽ, ഓരോ മണ്ഡലത്തിലും ജനപ്രതിനിധിയെന്ന നിലയിൽ എംപിയുടെ ചിത്രം ഉൾപ്പെടുന്ന പോസ്റ്ററുകൾ പ്രചാരണത്തിനുപയോഗിക്കണമെന്ന നിർദേശമുണ്ടായിട്ടും ഇരുനൂറിലധികം ബൂത്തുകളുള്ള മണ്ഡലങ്ങളിൽ 5000 പോസ്റ്റർ മാത്രമാണു പ്രചാരണത്തിന് തയാറാക്കി നൽകിയതെന്ന് ആരോപണമുണ്ട്.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനു നേതൃത്വം വഹിക്കേണ്ട ഒരു സംസ്ഥാന നേതാവ് അവസാന നിമിഷം വരെ വിട്ടു നിന്നതു സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനു പരാതി ലഭിച്ചിട്ടുണ്ട്. ‘കായംകുളത്തെ പാർട്ടിക്കാർ കാലുവാരികളാണെ’ന്ന് തിരഞ്ഞെടുപ്പിന് ഏതാനും ആഴ്ച മുൻപ് സംസ്ഥാന നേതാവ് പ്രസ്താവന നടത്തിയത് ബോധപൂർവമാണെന്ന പരാതിയും സംസ്ഥാന നേതൃത്വത്തിനു മുന്നിലെത്തി. 

ജില്ലയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതലയുണ്ടായിരുന്ന പൊളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രൻപിള്ള ഉൾപ്പെടെയുള്ളവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന നേതൃത്വം തുടർ നടപടി സ്വീകരിക്കുമെന്നാണു സൂചന. 

English Summary: CPM leaders attempted to defeat party candidates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com