ADVERTISEMENT

തിരുവനന്തപുരം∙ ജനവിധി എന്താകുമെന്ന ഉദ്വേഗത്തിന് ഇടയിലും  ജലീൽ– ശ്രീരാമകൃഷ്ണൻ വിവാദങ്ങൾ ഇടതുമുന്നണിയെ പിന്തുടരുന്നു. ജലീലിനെതിരെയുള്ള ലോകായുക്ത വിധി പാർട്ടിക്ക് തീർത്തും അപ്രതീക്ഷിതമാണ്. പി.ശ്രീരാമകൃഷ്ണന്റെ മൊഴി രേഖപ്പെടുത്തിയത് പ്രതീക്ഷിക്കാത്തത് അല്ലെങ്കിലും നിയമസഭാ സ്പീക്കർ പദവിയുടെ പാവനത ചോദ്യം ചെയ്യപ്പെട്ടതിന്റെ ഖിന്നത ഇടതു നേതൃത്വത്തിൽ ഉണ്ട്. 

ലോകായുക്ത വിധിയുടെ ഗൗരവ സ്വഭാവം നേതൃത്വം കാണാതിരിക്കുന്നില്ല. നിയമപരമായി അതു നടപ്പാക്കാൻ ബാധ്യസ്ഥവുമാണ്. എങ്കിലും സർക്കാരിന്റെ ആയുസ്സ് തീരുന്ന ഈ സമയത്ത് രാജി ഒഴിവാക്കണമെന്നാണ് പാർട്ടി കാണുന്നത്. അങ്ങനെ വന്നാൽ ഇതുവരെ ജലീലിനെ സംരക്ഷിച്ചു വന്നതെല്ലാം വെള്ളത്തിലാകുന്ന അവസ്ഥ വരും. അതുകൊണ്ടാണ് ഹൈക്കോടതിയെ സമീപിക്കാൻ നിശ്ചയിച്ചത്. അവിടെ സ്റ്റേ ലഭിച്ചാൽ അതിനു ശേഷം രാജി എന്ന ആലോചന വരെ നേതൃത്വത്തിൽ ഉണ്ട്.

ധാർമികത ചൂണ്ടിക്കാട്ടിയുള്ള പ്രതിച്ഛായ നീക്കമായി അതു വ്യാഖ്യാനിക്കപ്പെടുകയും ചെയ്യും. ഇപ്പോൾ രാജിവച്ചാലും വീണ്ടും മന്ത്രിസഭ വന്നാൽ അതിൽ ജലീലിന് അംഗമാകാൻ തടസ്സമില്ലെന്നും പാർട്ടി കരുതുന്നു. പക്ഷേ നിയമപരമായ നടപടിക്രമങ്ങൾ പാലിക്കുക എന്ന ഔചിത്യം പുലർത്തുന്നതിൽ അത്ര ശ്രദ്ധ പാലിക്കാത്ത ജലീലിനെ മന്ത്രിയാക്കണോ എന്നതു മറ്റൊരു ചോദ്യമാണ്.

എന്തായാലും ഈ പോരാട്ടത്തിൽ ജലീലിന് കിട്ടുന്ന വിധി സർക്കാർ വന്നാൽ അദ്ദേഹം വീണ്ടും മന്ത്രിയാകുമോ എന്ന ചോദ്യവുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഇങ്ങനെ ഒരു ഗൗരവമുള്ള കേസ് ലോകായുക്തയ്ക്കു മുന്നിൽ ഉണ്ടെന്ന  സൂചന പാർട്ടിക്കു മന്ത്രി നേരത്തെ നൽകിയിരുന്നില്ല.

സ്പീക്കറുടെ കാര്യത്തിൽ കസ്റ്റംസിന്റെ സമീപനത്തിൽ മാറ്റം വന്നതായാണ് സിപിഎം വിലയിരുത്തുന്നത്. ചോദ്യം ചെയ്യാനായി വിളിപ്പിക്കുന്ന രീതിക്കു പകരം സമയം ചോദിച്ചു വന്നു മൊഴി രേഖപ്പെടുത്തുകയാണ് ചെയ്തത്. കേന്ദ്ര അന്വേഷണ ഏജൻസികൾക്കു  മുന്നിൽ ചോദ്യം ചെയ്യാനായി പോകുന്നതിനോടു നിയമസഭാ സ്പീക്കർമാരുടെ അനൗപചാരിക ഫോറം ശക്തമായ ഭിന്നാഭിപ്രായം പ്രകടിപ്പിച്ചിരുന്നു.

പാർട്ടിയും ഇതു കഴിയുന്നതും ഒഴിവാക്കണമെന്നാണ് ആഗ്രഹിച്ചത്. ഇതെല്ലാം കണക്കിലെടുത്ത് സ്പീക്കറുടെ വസതിയിൽ കസ്റ്റംസ് എത്തിയെങ്കിലും അന്വേഷണത്തിന്റെ തുടർ സ്വഭാവത്തെക്കുറിച്ച് ആശങ്കകൾ തുടരുന്നു.

English Summary: LDF in crisis over Jaleel and speaker Sreeramakrishnan controversies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com