മലയാളി കന്യാസ്ത്രീയുടെ പേരിൽ ഇറ്റലിയിൽ റോഡ്
Mail This Article
കൊട്ടിയൂർ (കണ്ണൂർ) ∙ രണ്ടു തവണ കോവിഡ് പിടികൂടിയിട്ടും ഒരു വട്ടം മരണത്തിന്റെ വക്കോളം എത്തിയിട്ടും അതിനെ അതിജീവിച്ചു ജീവിതത്തിലേക്കു തിരികെയത്തി കോവിഡ് രോഗികൾക്കായി പ്രവർത്തിച്ച കണ്ണൂർ കൊട്ടിയൂർ നെല്ലിയോടി സ്വദേശിനി സിസ്റ്റർ തെരേസ വെട്ടത്തിന് ഇറ്റലിയിൽ ആദരം. കോവിഡ് കാലത്തെ നിസ്വാർഥ സേവനത്തിനുള്ള ആദരമായി റോമിന് അടുത്തുള്ള ഒരു റോഡിനു സിസ്റ്റർ തെരേസയുടെ പേരു നൽകുകയായിരുന്നു.
കോവിഡ് കാലത്ത് ഏറ്റവുമധികം മരണം സംഭവിച്ച രാജ്യങ്ങളിൽ ഒന്നായ ഇറ്റലിയിൽ രാപകൽ വ്യത്യാസമില്ലാതെ മരണാസന്നരായവരെ പരിചരിച്ചിരുന്നു സിസ്റ്റർ തെരേസ. സാക്രോഭാനോ മുനിസിപ്പാലിറ്റിയിലെ ഒരു റോഡാണ് ഇനി സിസ്റ്റർ തെരേസ വെട്ടത്തിന്റെ പേരിൽ ഇനി അറിയപ്പെടുക.
30 വർഷമായി ഇറ്റലിയിൽ നഴ്സായി ജോലി ചെയ്യുന്ന സിസ്റ്റർ തെരേസ ഇറ്റലിയിലെ മാദ്രേ ജോസഫൈൻ വന്നിനി ആശുപത്രിയിലെ കൊച്ചു മുറിയിലേക്കു താമസം മാറ്റിയാണു സേവനം ചെയ്തത്. കൊട്ടിയൂരിലെ പരേതനായ വെട്ടത്ത് മത്തായിയുടെയും മേരിയുടെയും മൂന്നാമത്തെ മകളാണു സിസ്റ്റർ തെരേസ. 6 സഹോദരങ്ങളുണ്ട്. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം സെന്റ് കമില്ലസ് സന്യാസിനീ സമൂഹത്തിൽ ചേർന്ന സിസ്റ്റർ ദീർഘ കാലമായി ഇറ്റലിയിലാണു ജോലി ചെയ്യുന്നത്.
English Summary: Road in Italy in the name of malayali sister Teresa