സ്വപ്നയുടെ മൊഴിയെടുക്കാൻ ക്രൈംബ്രാഞ്ച് അനുമതി തേടി
Mail This Article
കൊച്ചി∙ നയതന്ത്ര പാഴ്സൽ സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രിയുടെ പേരു പറയാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥർ നിർബന്ധിച്ചതായുള്ള കേസിൽ സ്വപ്ന സുരേഷിന്റെ മൊഴി ജയിലിനുള്ളിൽ രേഖപ്പെടുത്താൻ അനുമതി തേടി ക്രൈംബ്രാഞ്ച് അപേക്ഷ സമർപ്പിച്ചു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് അപേക്ഷ പരിഗണിച്ചത്. അട്ടക്കുളങ്ങര ജയിലിൽ കഴിയുന്ന സ്വപ്നയെ ചോദ്യം ചെയ്യാനുള്ള ക്രൈംബ്രാഞ്ചിന്റെ അപേക്ഷയെ ഇഡി എതിർത്തു.
മുഖ്യമന്ത്രിയുടെ പേരു പറയാൻ ഇഡി ഉദ്യോഗസ്ഥർ നിർബന്ധിച്ചെന്ന സ്വപ്നയുടെ വിവാദ ശബ്ദരേഖ പുറത്തു വന്നതിനെത്തുടർന്നു റജിസ്റ്റർ ചെയ്ത കേസാണിത്. ഇതിനെതിരെ ഇഡി നൽകിയ ഹർജി ഹൈക്കോടതി 16 നു വിധി പറയാൻ മാറ്റിയിരിക്കുകയാണ്. കേസിൽ തുടർ നടപടികൾ സ്വീകരിക്കുന്നതു ഹൈക്കോടതി തടഞ്ഞിട്ടുണ്ടെന്ന് ഇഡി സ്പെഷൽ പ്രോസിക്യൂട്ടർ ടി.എ. ഉണ്ണിക്കൃഷ്‌ണൻ വ്യക്തമാക്കി.
എന്നാൽ സാക്ഷികളെ വിളിച്ചു വരുത്തുന്നതടക്കമുള്ള നടപടികളാണു തടഞ്ഞതെന്നും അന്വേഷണം തുടരാൻ തടസ്സമില്ലെന്നും ക്രൈംബ്രാഞ്ച് വാദിച്ചു. ഇതേ തുടർന്നു ഹൈക്കോടതി വിധി പറയുന്ന 16നു തന്നെ ക്രൈംബ്രാഞ്ചിന്റെ ഹർജി പരിഗണിക്കാൻ പ്രിൻസിപ്പൽ സെഷൻസ് കോടതിയും തീരുമാനിച്ചു.