ADVERTISEMENT

കൊച്ചി ∙ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയും ഭാര്യയും ഉൾപ്പെടെയുള്ള യാത്രക്കാരുമായി ഇടിച്ചിറക്കേണ്ടി വന്ന ഹെലികോപ്റ്റർ പനങ്ങാടുള്ള ചതുപ്പിൽനിന്ന് ഉയർത്തി നെടുമ്പാശേരി വിമാനത്താവളത്തിലെ ഹാങ്ങറിലേക്കു മാറ്റി. പങ്കകൾ നീക്കിയശേഷം ഇന്നലെ പുലർച്ചെ 4 മണിയോടെയാണു കോപ്റ്റർ കൊണ്ടുപോയത്.

ഡൽഹിയിൽ നിന്നെത്തിയ സാങ്കേതിക വിദഗ്ധരുടെ മേൽനോട്ടത്തിൽ ക്രെയിൻ ഉപയോഗിച്ച് ഉയർത്തിയശേഷം ട്രെയിലറിൽ റോഡ് മാർഗമാണു മാറ്റിയത്. 

ചതുപ്പിലെ വെള്ളം മോട്ടർ ഉപയോഗിച്ചു വറ്റിക്കാനുള്ള ശ്രമങ്ങൾക്ക് രാത്രി 8ന് ആരംഭിച്ച മഴ തടസ്സമായി. കൂടുതൽ മോട്ടറുകൾ എത്തിച്ച് അർധരാത്രിയോടെ പമ്പിങ് പുനരാരംഭിച്ചു. ചതുപ്പിൽ മണൽ ചാക്കുകൾ നിറച്ച് ബലപ്പെടുത്തിയ ശേഷമാണ് കോപ്റ്റർ ഉയർത്തിയത്.

Yusuf-ali-helicopter-accident-spot
ഹെലികോപ്റ്റർ ഇടിച്ചിറക്കിയ പനങ്ങാടുള്ള ചതുപ്പുനിലത്തിന്റെ ഡ്രോൺ ചിത്രം. ചതുപ്പിൽനിന്നു കോപ്റ്റർ ഉയർത്തിയെടുക്കാനിട്ട മണൽച്ചാക്കുകളാണു വെള്ള നിറത്തിൽ കാണുന്നത്. ചിത്രം: ഇ.വി. ശ്രീകുമാർ∙ മനോരമ

അന്വേഷണത്തിന് ഡിജിസിഎ ഉദ്യോഗസ്ഥർ കൊച്ചിയിൽ

കൊച്ചി /ന്യൂഡൽഹി ∙ ഹെലികോപ്റ്റർ അടിയന്തരമായി ഇറക്കേണ്ടി വന്ന സാഹചര്യത്തെക്കുറിച്ചു പരിശോധിക്കാൻ വ്യോമയാന ഡയറക്ടറേറ്റ് ജനറലിനു (ഡിജിസിഎ) കീഴിലുള്ള ഉദ്യോഗസ്ഥർ കൊച്ചിയിലെത്തി. കോപ്റ്ററിന്റെ സർവീസ് ചുമതലയുള്ള ഒഎസ്എസ് എയർ മാനേജ്മെന്റ് കമ്പനിയിലെ 2 എൻജിനീയർമാരും എത്തിയിട്ടുണ്ട്.

സാങ്കേതിക തകരാർ സംബന്ധിച്ച വിശദ പരിശോധനകൾ വരും ദിവസങ്ങളിൽ നടത്തുമെന്ന് ഒഎസ്എസ് കമ്പനി ചീഫ് എൻജിനീയർ ജെ.പി. പാണ്ഡെ പറഞ്ഞു. 

ഹെലികോപ്റ്റർ നിർമിച്ച കമ്പനിയുമായും ഡിജിസിഎ, ഒഎസ്എസ് അധികൃതർ ബന്ധപ്പെട്ടിട്ടുണ്ട്. കാലാവസ്ഥ മോശമായ വേളയി‍ൽ ഒരു എൻജിൻ നിലയ്ക്കുകയും രണ്ടാമത്തേത് സ്റ്റാർട്ടാകാതിരിക്കുകയും ചെയ്തത് എന്തുകൊണ്ടെന്ന അന്വേഷണം നടക്കും. റിപ്പോർട്ട് വരാൻ ആഴ്ചകളെടുത്തേക്കും.

എൻജിൻ പ്രവർത്തനരഹിതമായ സാഹചര്യത്തിൽ കുമരകം സ്വദേശിയായ ക്യാപ്റ്റൻ അശോക് കുമാർ തൊട്ടടുത്ത പറമ്പിൽ കോപ്റ്റർ ഇറക്കുകയായിരുന്നു. നാവികസേനയിൽ ടെസ്റ്റ് പൈലറ്റ് ആയിരുന്ന അദ്ദേഹത്തിന്റെ പരിചയസമ്പത്താണു യാത്രികർക്കു തുണയായത്. സഹപൈലറ്റ് പൊൻകുന്നം സ്വദേശി കെ.ബി. ശിവകുമാറും പരിചയസമ്പന്നനാണ്.

മറ്റൊരു പ്രതലത്തിലേക്കാണ് വീണിരുന്നതെങ്കിൽ തീപിടിക്കാൻ സാധ്യത ഏറെയായിരുന്നു. ഇടിച്ചിറങ്ങുമ്പോൾ കോപ്റ്ററിനു ഘടനാപരമായി കാര്യമായ കേടുപാടുകൾ ഉണ്ടായിട്ടില്ല എന്നാണു വിലയിരുത്തൽ. അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ യാത്രക്കാർക്കു ഗുരുതരമായി പരുക്കേൽക്കാമായിരുന്നു.

യൂസഫലി അബുദാബിയിൽ പൂർണ വിശ്രമത്തിൽ

ദുബായ് ∙ അബുദാബി രാജകുടുംബം അയച്ച പ്രത്യേക ഇത്തിഹാദ് എയർവേയ്സ് വിമാനത്തിൽ എം.എ യൂസഫലി ഇന്നലെ പുലർച്ചെ അബുദാബിയിലെത്തി. കുടുംബാംഗങ്ങൾ ഉൾപ്പെടെയുള്ളവർ ഒപ്പമുണ്ടായിരുന്നതിനാലും യാത്രാ സൗകര്യം കണക്കിലെടുത്തും സ്വന്തം വിമാനം ഉപയോഗിക്കാതെ അബുദാബി കിരിടാവകാശിയും യുഎഇ ഉപസർവസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നിർദേശപ്രകാരം അയച്ചു കൊടുത്ത വിമാനം ഉപയോഗിക്കുകയായിരുന്നു.

വിശ്രമത്തിനും മികച്ച പരിചരണത്തിനുമാണ് അബുദാബിയിലേക്കു മടങ്ങിയതെന്ന് ലുലു മാർക്കറ്റിങ് ആൻഡ് കമ്യൂണിക്കേഷൻസ് ഡയറക്ടർ വി.നന്ദകുമാർ പറഞ്ഞു. ഡോക്ടർമാർ പൂർണ വിശ്രമമാണു നിർദേശിച്ചിട്ടുളളത്. 

വനിതാ പൊലീസ് ഓഫിസർക്ക് ഡിജിപിയുടെ പാരിതോഷികം

കൊച്ചി ∙ അപകടത്തിൽപ്പെട്ട കോപ്റ്ററിലെ യാത്രികരെ രക്ഷിക്കാൻ മുന്നിട്ടിറങ്ങിയ പനങ്ങാട് സ്റ്റേഷനിലെ വനിതാ സീനിയർ സിവിൽ പൊലീസ് ഓഫിസർ എ.വി. ബിജിക്ക് സംസ്ഥാന പൊലീസ് മേധാവിയുടെ പ്രശംസാപത്രവും 2000 രൂപ പാരിതോഷികവും. ബിജി കാണിച്ച ധീരതയാർന്ന പ്രവർത്തനത്തിനാണ് ബഹുമതിയെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബഹ്റ പറഞ്ഞു. അപകടം നടന്നയുടൻ ബിജിയും ഭർത്താവ്, ചുമട്ടുതൊഴിലാളി യൂണിയൻ മാടവന പൂൾ ലീഡർ രാജേഷ് ഖന്നയും ഓടിയെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.

English Summary: M.A. Yusuff Ali's helicopter taken to Nedumbassery airport hanger

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com