ക്രൈംബ്രാഞ്ചിനെതിരെ ഇഡിയുടെ ഹർജി: ഹൈക്കോടതി വിധി ഇന്ന്
Mail This Article
കൊച്ചി ∙ സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രിയുടെ പേരു പറയാൻ നിർബന്ധിച്ചെന്ന ആരോപണങ്ങളിൽ റജിസ്റ്റർ ചെയ്ത കേസുകൾ റദ്ദാക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നൽകിയ ഹർജികളിൽ ഹൈക്കോടതി വിധി ഇന്ന്.
മുഖ്യമന്ത്രിയുടെ പേരു പറയാൻ നിർബന്ധിച്ചതായി സ്വപ്നയുടെ ശബ്ദരേഖ പുറത്തുവന്നതിന്റെയും സന്ദീപ് നായർ ആരോപണം ഉന്നയിച്ചതിന്റെയും അടിസ്ഥാനത്തിലാണു ക്രൈംബ്രാഞ്ചിന്റെ കേസുകൾ.
സ്വർണക്കടത്തു കേസിൽ ഇഡി നടത്തുന്ന അന്വേഷണം ഉന്നത വ്യക്തികളിലേക്കു തിരിയുമെന്നു കണ്ടാണു കേസെടുത്തതെന്നു ഹർജിക്കാരനായ ഇഡി ഡപ്യൂട്ടി ഡയറക്ടർ പി. രാധാകൃഷ്‌ണൻ ആരോപിച്ചു. ഒരു ഏജൻസിയുടെ അന്വേഷണത്തിന്റെ നിജസ്ഥിതി മറ്റൊരു ഏജൻസി അന്വേഷിക്കുന്നതു ശരിയല്ലെന്നു ഹർജിക്കാരനു വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു. അതേസമയം, രാഷ്ട്രീയ ലക്ഷ്യങ്ങൾ മുന്നിൽ കണ്ടുള്ള അന്വേഷണമാണു സ്വർണക്കടത്തു കേസിൽ ഇഡി നടത്തുന്നതെന്നു സംസ്ഥാന സർക്കാർ വാദിച്ചു.
ഹർജികൾ അനുവദിക്കപ്പെട്ടാൽ കേസുകൾ റദ്ദാകും. ക്രൈംബ്രാഞ്ചിന് അന്വേഷണം ഉപേക്ഷിക്കുകയോ മേൽക്കോടതിയെ സമീപിക്കുകയോ ചെയ്യാം. ഹർജി തള്ളിയാൽ ക്രൈംബ്രാഞ്ചിനു തുടർ നടപടിയാകാം. സ്വപ്നയെ ജയിലിൽ ചോദ്യം ചെയ്യാനും സന്ദീപ് നായരുടെ രഹസ്യ മൊഴി രേഖപ്പെടുത്താനുമുള്ള നീക്കം തുടങ്ങിയിരുന്നു. വിധി പ്രതികൂലമായാൽ ഇഡിക്ക് അപ്പീൽ നൽകാൻ കഴിയും.
Content Highlights: ED plea against Crime Branch