ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാനത്തു പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം 2 ആഴ്ചയ്ക്കകം 20,000 വരെ എത്തിയാലും കൈകാര്യം ചെയ്യാനാകുമെന്നും അതി‍ൽ നിന്നു ക്രമേണ കുറഞ്ഞില്ലെങ്കിൽ പ്രതിസന്ധി രൂക്ഷമാകുമെന്നും സർക്കാർ വിലയിരുത്തൽ. 

കോവിഡ് ബാധിതർ 20,000 വരെ എത്തിയാലും ഐസിയു, വെന്റിലേറ്റർ സൗകര്യങ്ങൾ ലഭ്യമാക്കാനാവും. എന്നാൽ ഈ തോത് ഒരാഴ്ചയ്ക്കകം കുറഞ്ഞുവന്നില്ലെങ്കിൽ ചികിത്സാ സംവിധാനങ്ങൾ അവതാളത്തിലാകും. ഈ സാഹചര്യത്തിൽ ഇതര രോഗങ്ങൾ ബാധിച്ചവരുടെ ചികിത്സ കൂടി മുടങ്ങിയാൽ മരണനിരക്കും ഉയർന്നേക്കാം. ആദ്യഘട്ടത്തിൽ വൈറസ് ബാധിതരുടെ എണ്ണത്തിൽ കേരളം രാജ്യത്തു രണ്ടാമത് എത്തിയെങ്കിലും മരണനിരക്കു ഉയരാതെ നിർത്താനായത് ആശ്വാസമായിരുന്നു. 

കോവിഡ് ബാധിതരുടെ പ്രതിദിന കണക്ക് 15,000 ൽ എത്തുന്നതു മറികടക്കാനാണു 2 ദിവസം കൊണ്ടു 2.50 ലക്ഷം പേരെ പരിശോധിക്കാൻ തീരുമാനിച്ചത്. ഒറ്റയടിക്ക് ഒട്ടേറെപ്പേരെ പരിശോധിച്ചു വൈറസ് ബാധിതരെ ക്വാറന്റീനിൽ പാർപ്പിച്ചാൽ വ്യാപനം കുറയ്ക്കാനാകുമെന്നാണു പ്രതീക്ഷ. എന്നാൽ ഇതര സംസ്ഥാനങ്ങളിൽ ലോക്‌ഡൗൺ അടക്കം  കർശന നടപടികളിലേക്ക് കടന്നതിനാൽ ഒട്ടേറെ മലയാളികൾ തിരികെ വന്നേക്കും. ഇവരുടെ ക്വാറന്റീൻ കർശനമാക്കിയില്ലെങ്കിൽ വ്യാപനം വേഗത്തിലാകും. സംസ്ഥാനത്തിനു പുറത്തുനിന്നു വരുന്ന ചരക്കു വാഹനങ്ങളിലെ ഡ്രൈവർമാർ ഇവിടെയുള്ളവരുമായി ഇടപഴകുന്നതും വെല്ലുവിളിയാണ്. 

പുതുതായി കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങൾ (സിഎഫ്എൽടിസി) ആരംഭിക്കേണ്ടതില്ലെന്നാണു സർക്കാർ തീരുമാനം. പകരം എല്ലാ ജില്ലകളിലും കൂടുതൽ സർക്കാർ ആശുപത്രികളെ കോവിഡ് ആശുപത്രികളാക്കി മാറ്റും. സിഎഫ്എൽടിസികളിൽ പരിമിതമായ സൗകര്യങ്ങൾ ഉപയോഗിച്ചു ചികിത്സ നടത്താൻ സാധിക്കാത്തതിനാലാണു നയം മാറ്റുന്നത്. ലക്ഷണങ്ങൾ ഇല്ലാത്തവരെ വീടുകളിൽ താമസിപ്പിച്ചു നീരീക്ഷിക്കുന്നതു പ്രോത്സാഹിപ്പിക്കാൻ ജില്ലാ മെഡിക്കൽ ഓഫിസർമാരോടു നിർദേശിച്ചിട്ടുണ്ട്. 

ഐസിയു, വെന്റിലേറ്റർ; തൽക്കാലം വെല്ലുവിളിയില്ല

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കൂത്തുപറമ്പിൽ എസിപി കെ.ജി.സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധന.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കൂത്തുപറമ്പിൽ എസിപി കെ.ജി.സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധന.

സംസ്ഥാനത്ത് ഐസിയു, വെന്റിലേറ്റർ സൗകര്യങ്ങൾ തൽക്കാലം വെല്ലുവിളി നേരിടുന്നില്ല. എന്നാൽ, വ്യാപനം 2 ആഴ്ചയ്ക്കുള്ളിൽ നിയന്ത്രണവിധേയമാകുന്നില്ലെങ്കിൽ ഇതു മതിയാകാതെ വരും.

സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ 2714 ഐസിയുകളിൽ 1405 ലും രോഗികളെ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതിൽ 458 പേർ കോവിഡ് ബാധിതരും 947 പേർ ഇതരരോഗ ബാധിതരുമാണ്. വെന്റിലേറ്ററുകൾ 1423. ഇതിൽ 162 ൽ കോവിഡ് ബാധിതരെയും 215 ൽ ഇതര രോഗങ്ങളുള്ളവരെയും പ്രവേശിപ്പിച്ചിരിക്കുന്നു. 1046 എണ്ണം ഒഴിഞ്ഞു കിടക്കുന്നു.

കോഴിക്കോട് ജില്ലയിലെ സർക്കാർ ആശുപത്രികളിലാണ് ഏറ്റവും കൂടുതൽ ഐസിയുകൾ ഉള്ളത്, 454. ഇതിൽ 26ൽ കോവിഡ് ബാധിതരും 232 ൽ ഇതരരോഗങ്ങൾ ഉള്ളവരും ചികിത്സയിൽ കഴിയുന്നു. എന്നാൽ തിരുവനന്തപുരത്ത് 405ൽ 102 ലും കോവിഡ് ബാധിതരാണ്. മറ്റു രോഗമുള്ളവർ 162 പേർ. വയനാട്ടിൽ 117 ഐസിയുകളിൽ 8 പേരേ കോവിഡ് ബാധിതരുള്ളൂ. 

സ്വകാര്യ ആശുപത്രികളിലെ 6213 ഐസിയുകളിൽ 286 എണ്ണത്തിൽ മാത്രമേ കോവിഡ് ബാധിതരുള്ളൂ. ഈ മേഖലയിലെ 1579 വെന്റിലേറ്ററുകളിൽ ചികിത്സയിലുള്ളത് 59 കോവിഡ് ബാധിതർ. സ്വകാര്യമേഖലയിൽ എറണാകുളത്താണ് ഐസിയുകളും (1151) വെന്റിലേറ്ററുകളും (360) ഏറ്റവും കൂടുതലുള്ളത്. തൃശൂരിൽ 1017 ഐസിയുകളും 192 വെന്റിലേറ്ററുകളും ഉണ്ടെങ്കിൽ കോഴിക്കോട് 538 ഐസിയുകളും 251 വെന്റിലേറ്ററുകളും ഉണ്ട്.

English Summary: Kerala government on covid spread

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com