സന്ദീപ് നായർക്കും സരിത്തിനും ജാമ്യം; ഇരുവർക്കും ജയിൽ മോചിതരാകാൻ കഴിയില്ല
Mail This Article
കൊച്ചി ∙ നയതന്ത്ര പാഴ്സൽ സ്വർണക്കടത്തു കേസിലെ മുഖ്യ പ്രതികളായ സന്ദീപ്നായർ, പി.എസ്.സരിത്ത് എന്നിവർക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) റജിസ്റ്റർ ചെയ്ത കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാമ്യം ലഭിച്ചു. രണ്ടു പേരും കള്ളക്കടത്തു തടയൽ നിയമപ്രകാരം (കോഫെപോസ) കരുതൽ തടങ്കലിലായതിനാൽ ജയിൽ മോചിതരാകാൻ കഴിയില്ല.
കഴിഞ്ഞ ഡിസംബറിൽ കുറ്റപത്രം സമർപ്പിച്ചതാണെങ്കിലും പ്രതികളുടെ ജാമ്യാപേക്ഷ ഇഡി എതിർത്തു. എന്നാൽ കേസ് പരിഗണിക്കുന്ന എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി പ്രതികൾക്ക് 5 ലക്ഷം രൂപയുടെ ബോണ്ടിലും തുല്യ തുകയ്ക്കു രണ്ടാളുടെ ഉറപ്പിലും ജാമ്യം അനുവദിച്ചു. പ്രതികൾ പാസ്പോർട്ട് കോടതിയിൽ സമർപ്പിക്കണം.
നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമപ്രകാരം (യുഎപിഎ) ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) റജിസ്റ്റർ ചെയ്ത കേസിൽ സന്ദീപിനെ മാപ്പുസാക്ഷിയാക്കിയിരുന്നു. എന്നാൽ കുറ്റപത്രത്തിൽ പ്രതിയായ സരിത്തിന് എൻഐഎ കോടതി ജാമ്യം അനുവദിച്ചിട്ടില്ല.
കള്ളപ്പണം വെളുപ്പിക്കൽ കേസ് പരിഗണിക്കുന്ന പ്രിൻസിപ്പൽ സെഷൻസ് കോടതിക്കു സന്ദീപ് നേരത്തെ അയച്ച കത്തിൽ ഇഡി ഉദ്യോഗസ്ഥർക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. മുഖ്യമന്ത്രിക്കും മറ്റു 3 മന്ത്രിമാർക്കുമെതിരെ മൊഴി നൽകാൻ ഇഡി സമ്മർദം ചെലുത്തിയെന്നാണു സന്ദീപ് ആരോപിച്ചത്. ഈ ആരോപണത്തിന്റെ അടിസ്ഥാനത്തിൽ ഇഡി ഉദ്യോഗസ്ഥർക്കെതിരെ ക്രൈംബ്രാഞ്ച് റജിസ്റ്റർ ചെയ്ത എഫ്ഐആർ ഹൈക്കോടതി റദ്ദാക്കിയിരുന്നു.