ADVERTISEMENT

കൊച്ചി ∙ സംസ്ഥാനത്തു ട്രെയിൻ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ എന്തു ചെയ്യാനാകുമെന്നു ദക്ഷിണ റെയിൽവേ ചീഫ് സെക്യൂരിറ്റി കമ്മിഷണറും സംസ്ഥാന പൊലീസ് മേധാവിയും കൂടിയാലോചിച്ച് 6 ആഴ്ചയ്ക്കുള്ളിൽ നിർദേശങ്ങൾ നൽകണമെന്നു ഹൈക്കോടതി. ഗുരുവായൂർ - പുനലൂർ എക്സ്പ്രസിലെ യാത്രക്കാരി ആക്രമണത്തിനിരയായ സംഭവത്തിൽ സ്വമേധയാ കേസെടുത്താണു ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ നിർദേശം.

ചെങ്ങന്നൂർ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ ഓഫിസിൽ ഉദ്യോഗസ്ഥയായ മുളന്തുരുത്തി സ്വദേശി ആശ അക്രമിയിൽ നിന്നു രക്ഷപ്പെടാൻ ട്രെയിനിൽ നിന്നു ചാടിയതിനെ തുടർന്നു പരുക്കേറ്റു ചികിത്സയിലാണ്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ ഇടയാകരുതെന്നും യാത്രക്കാരുടെ ഭയാശങ്കകൾ നീക്കാൻ ശ്രമം വേണമെന്നും കോടതി പറഞ്ഞു. തുടർ നടപടികൾക്കായി ഹർജി ചീഫ് ജസ്റ്റിസിനു വിട്ടു. ട്രെയിനിലെ സുരക്ഷാ കാര്യങ്ങളിൽ സർക്കാരുമായി നിരന്തരം ആശയവിനിമയം നടത്തുന്ന ദക്ഷിണ റെയിൽവേ ചീഫ് സെക്യൂരിറ്റി കമ്മിഷണറെ സർക്കാരിന്റെ ആവശ്യപ്രകാരം കേസിൽ കക്ഷി ചേർത്തു.

റെഡ് ബട്ടൺ സംവിധാനം വേണമെന്നു നിർദേശം

ബട്ടൺ അമർത്തിയാൽ കൺട്രോൾ റൂമിലോ ഗാർഡിനോ അപായ സൂചന നൽകാൻ കഴിയുംവിധം ട്രെയിനിൽ റെഡ് ബട്ടൺ സംവിധാനം വേണമെന്നു സീനിയർ ഗവൺമെന്റ് പ്ലീഡർ സുമൻ ചക്രവർത്തി ഹൈക്കോടതിയെ അറിയിച്ചു. വാതിലിന്റെ ഭാഗത്തു ബട്ടൺ ഘടിപ്പിക്കാൻ സാധ്യമാണെന്നു കോടതിയും പ്രതികരിച്ചു. കേസിൽ പ്രതിയെ തിരിച്ചറിഞ്ഞു, പിടികൂടാൻ ശ്രമിക്കുകയാണെന്നു സർക്കാർ അറിയിച്ചു. ഈ കേസിന്റെ പുരോഗതിയല്ല, പൊതുവിൽ ട്രെയിൻ യാത്രക്കാരുടെ സുരക്ഷയാണു പരിഗണിക്കുന്നതെന്നു കോടതി പറഞ്ഞു.

സർക്കാർ അറിയിച്ചത്

∙ ജനമൈത്രി പൊലീസിന്റെ മാതൃകയിൽ സ്ഥിരം യാത്രക്കാരെയും പോർട്ടർമാരെയും ഉൾപ്പെടുത്തി ജനമൈത്രി റെയിൽവേ പൊലീസ് സംവിധാനം നടപ്പാക്കണം.

∙ 112 എന്ന നമ്പറിൽ വിളിച്ചാൽ റെയിൽവേ ബീറ്റിലുള്ള കോൺസ്റ്റബിളിനു വിവരം കിട്ടുന്ന വിധത്തിൽ കംപ്യൂട്ടർ അധിഷ്ഠിത ഡെസ്‌പാച്ച് സംവിധാനം നടപ്പാക്കി വരുന്നു. എന്നാൽ മൊബൈൽ ഫോൺ ഉപയോഗിക്കാനായില്ലെങ്കിൽ ഇതു ഫലപ്രദമല്ല. കഴിഞ്ഞ ദിവസത്തെ സംഭവത്തിൽ പ്രതി ഫോൺ പിടിച്ചുവാങ്ങി എറിഞ്ഞു കളഞ്ഞിരുന്നു.

∙ കേരളത്തിൽ ഓടുന്ന ട്രെയിനുകളിൽ ആധുനിക കോച്ചുകൾ വേണം. കഴിഞ്ഞ ദിവസം അതിക്രമം നടന്ന ട്രെയിനിൽ കോച്ചുകൾ പരസ്പരം ബന്ധിപ്പിച്ചിരുന്നില്ല. പൊലീസ് ഉണ്ടെങ്കിൽ പോലും ഒരു കോച്ചിൽ നിന്നു മറ്റൊരു കോച്ചിലേക്കു കടക്കാൻ ഇതു തടസ്സമാണ്.

English Summary: High court on train passengers safety

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com