കോടതി നിരീക്ഷണം കാണിക്കുന്നത് അന്വേഷണ ഏജൻസിയുടെ പരിതാപകരമായ അവസ്ഥ: മുഖ്യമന്ത്രി
Mail This Article
തിരുവനന്തപുരം∙ സ്വർണക്കടത്ത് അന്വേഷണം സംബന്ധിച്ച കോടതിയുടെ നിരീക്ഷണം അന്വേഷണ ഏജൻസിയുടെ പരിതാപകരമായ അവസ്ഥയാണു കാണിക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
ഇത്തരത്തിൽ ഒരു ഏജൻസി അധ:പതിക്കാൻ പാടില്ലാത്തതാണ്. അന്വേഷണം എവിടെയെത്തി എന്നാണു കോടതി ചോദിച്ചത്. ഇതു തന്നെയാണു തങ്ങൾ നേരത്തേ മുതൽ പറഞ്ഞു കൊണ്ടിരിക്കുന്നത്. കടത്തിയതാര്, ആർക്കു വേണ്ടി എന്നു കണ്ടെത്താതെ മറ്റു പലരെയും നോക്കിപ്പോകാനായിരുന്നു തിരക്ക്. ചില തൽപര കക്ഷികൾ തപ്പുകൊട്ടിക്കൊടുത്തപ്പോൾ അതിനൊപ്പം ചേരാൻ അന്വേഷണ ഏജൻസി തയാറായി. ഗൗരവമായി അന്വേഷിച്ചു കണ്ടെത്തേണ്ട കുറ്റകൃത്യത്തിൽ പോലും സങ്കുചിത താൽപര്യത്തോടെയുള്ള ഇടപെടലാണു നടത്തിയത്. ഇത്രയും നിർഭാഗ്യകരമായ അവസ്ഥയുണ്ടായത് അതുകൊണ്ടാണ്.
തൃശൂരിൽ രാഷ്ട്രീയപ്പാർട്ടിക്കായി കൊണ്ടുവന്ന കുഴൽപ്പണം കവർച്ച ചെയ്തത് ഇഡി അന്വേഷിക്കണമെന്ന ആവശ്യത്തിൽ, ഇപ്പോഴത്തെ അന്വേഷണം ശരിയായ രീതിയിൽ നടക്കട്ടെ എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഏത് ഏജൻസിയാണ് ഇത്തരം കാര്യങ്ങൾ അന്വേഷിക്കാൻ പ്രാപ്തമെന്ന് എങ്ങനെയാണു കേരളത്തിന്റെ അനുഭവത്തിൽ പറയുക. കേസന്വേഷണത്തിലല്ല, മറ്റു പലതിലുമാണ് ഇഡി താൽപര്യം കാണിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Pinarayi Vijayan: Gold smuggling case