ജനവിധി അറിഞ്ഞ് ആരെല്ലാം ചിരിക്കും ?
Mail This Article
തിരുവനന്തപുരം ∙ പതിനഞ്ചാം കേരള നിയമസഭയിലെ അംഗങ്ങൾ ആരൊക്കെയെന്നും അടുത്ത അഞ്ചു വർഷത്തെ കേരളഭരണം ജനം ഏതു മുന്നണിയെ ഏൽപിക്കുന്നുവെന്നും ഇന്നറിയാം. രാവിലെ എട്ടിന് ആരംഭിക്കുന്ന വോട്ടെണ്ണൽ പൂർത്തിയാകാൻ വൈകിട്ടാകുമെങ്കിലും ഫലസൂചനകൾ ഉച്ചയോടെ പുറത്തുവരും. മലപ്പുറം ലോക്സഭാ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലും ഇന്നുതന്നെ.
തപാൽ വോട്ടുകൾ നാലിരട്ടിയായും പോളിങ് ബൂത്തുകൾ ഇരട്ടിയായും വർധിച്ചതാണ് ഇത്തവണ ഫലം വൈകുമെന്ന സൂചനയ്ക്കു കാരണം. ഇതു മറികടക്കാൻ വോട്ടെണ്ണൽ ഹാളുകളുടെ എണ്ണം ഒന്നിൽ നിന്നു നാലാക്കി വർധിപ്പിച്ചിട്ടുണ്ട്. മേശകൾ 15ൽ നിന്നു 30 വരെയാക്കി. 21 ബൂത്തുകൾ ആണ് ഒരോ റൗണ്ടിലും എണ്ണുക. 16 റൗണ്ട് കൊണ്ടു മെഷീനിലെ വോട്ടെണ്ണൽ പൂർത്തിയാക്കും. ഒരു റൗണ്ട് പൂർത്തിയാകാൻ 20–30 മിനിറ്റ് വേണ്ടിവരും. മുഴുവൻ വോട്ടും ഒറ്റയടിക്ക് എണ്ണിത്തീർക്കില്ല. അവസാനത്തെ ഒന്നോ രണ്ടോ റൗണ്ട് വോട്ടെണ്ണൽ, തപാൽവോട്ടെണ്ണൽ പൂർത്തിയായ ശേഷമേ നടത്തൂ. രണ്ടു റൗണ്ടായി തപാൽ എണ്ണൽ പൂർത്തിയാകാൻ 6 മണിക്കൂറിലേറെയെടുക്കും.
മനോരമ ന്യൂസിലും മനോരമ ഓൺലൈനിലും
വോട്ടെണ്ണൽ തൽസമയം മനോരമ ന്യൂസ് ചാനലിലും മനോരമ ഓൺലൈനിലും ലഭ്യമാകും. ചാനലിലെ കവറേജ് രാവിലെ 6ന് ആരംഭിക്കും.
ഓൺലൈനിൽ ഇൻഫോഗ്രാഫിക്സ്, വിഡിയോ, പോഡ്കാസ്റ്റ്, ഷെയർ കാർഡുകൾ തുടങ്ങിയവ ലഭ്യമാകും. തമിഴ്‌നാട്, ബംഗാൾ, അസം, പുതുച്ചേരി എന്നിവിടങ്ങളിലെ ഫലവും ഒപ്പമുണ്ടാകും. സന്ദർശിക്കാം www.manoramaonline.com, ഇംഗ്ലിഷിൽ www.onmanorama.com. മലയാള മനോരമ മൊബൈൽ ആപിലും
ഫലം ലഭ്യമാകും.
Content Highlights: Kerala assembly election results